രാവിലെ എഴുന്നേറ്റ് തലേദിവസത്തെ പഴങ്കഞ്ഞി ചോറിനും ഒരു ചമ്മന്തിയും അരച്ച്… മണിക്കുട്ടനെ വിളിച്ച് ഒരു ഗ്ലാസ് കട്ടൻ കാപ്പിയും അവന്റെ കയ്യിൽ ഏൽപ്പിച്ചു. “അമ്മ ചോറും ചമ്മന്തിയും വെച്ചിട്ടുണ്ട് മോൻ അതൊക്കെ എടുത്ത് കഴിക്കണം. ഇന്ന് അമ്മയ്ക്ക് വലിയവീട്ടിൽ ഏറെ പണിയുണ്ട്. ചിലപ്പോൾ വൈകുന്നേരം താമസിച്ചേ വരൂ. അങ്ങനെയാണെങ്കിൽ മോൻ അപ്പുറത്തെ വീട്ടിലെ മോളി മാമിയുടെ വീട്ടിൽ പോയിരിക്കണം.”
വലിയ വീടിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ അകത്ത് മൂന്നോ നാലോ കാറുകൾ കിടക്കുന്നത് ജലജ കണ്ടു. അവൾ പിന്നാമ്പുറത്തെ വഴിയിലൂടെ അകത്തേക്ക് കയറി. അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ ഭവാനിയും കുമാരിയും നിൽപ്പുണ്ട്. “എന്താടി ജലജ, നീ ഇത്രയും താമസിച്ചത്? ഇന്നലെ പറഞ്ഞതല്ലേ നിന്നോട് ഇന്ന് നേരത്തെ വരണമെന്ന്. സൗദാമിനി കൊച്ചമ്മ എത്ര തവണ നിന്നെ വന്ന് അന്വേഷിച്ചു എന്നറിയാമോ? ഉള്ളിത്തീയലും വറുത്തരച്ച താറാവ് കറിയുമൊക്കെ നീ വെച്ചാൽ കൊള്ളാം എന്നാണ് അവർ പറയുന്നത്.” ജലജ മറുപടി പറഞ്ഞു: “രാവിലെ കുറച്ചു വെട്ടാൻ ഉണ്ടായിരുന്നു ചേട്ടത്തി. തോട്ടത്തിൽ അതിന് പോയിട്ട് വന്നപ്പോൾ താമസിച്ചു പോയി. പിന്നെ കൊച്ചിന് കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാതെ വരാൻ പറ്റുമോ?”
ഇനി സംസാരിച്ച് സമയം കളയണ്ട. നീ വേഗം ഉള്ളിയൊക്കെ എടുത്ത് ശരിയാക്കി വെക്കൂ. ജലജ വേഗം കുറേ ചെറിയ ഉള്ളി എടുത്തു തൊലി പൊളിച്ച് അരിയാൻ തുടങ്ങി. അതൊരു ഭാഗത്ത് കഴുകി മാറ്റിവെച്ച് വിളഞ്ഞ ഒരു നാളികേരം നോക്കി എടുത്തു ചിരകി. അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് തേങ്ങ എടുത്തു വറുക്കാൻ ഇട്ടു. തേങ്ങ വറന്നുവരുന്നതിന്റെ മണം വായുവിൽ ആകെ പറന്നു വന്നു. അതിൽ ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ഒക്കെ ചേർത്ത് മാറ്റിവെച്ചു. തേങ്ങ നന്നായി തണുത്തതിനുശേഷം അതിനെ ജാറിൽ വാരിയിട്ട് അരച്ചെടുത്തു. ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും ഇട്ടു വഴറ്റിയെടുത്തു. അരച്ചു വെച്ചിരിക്കുന്ന അരപ്പു കൂടി ചേർത്ത് പിഴിഞ്ഞു വെച്ചിരിക്കുന്ന പുളിയും ഒഴിച്ച് അവൾ തീയൽ റെഡിയാക്കി.
അപ്പോഴേക്കും സൗദാമിനിയമ്മ അടുക്കളയിലേക്ക് വന്നു. “പിള്ളേരുടെ അച്ഛൻ ഇപ്പോൾ പറഞ്ഞതേയുള്ളൂ ഉള്ളിത്തീയൽ മണം വരുന്നു എന്ന്. നീ വെക്കുന്ന തീയൽ ഭയങ്കര രുചിയാണ്. അദ്ദേഹം പറയും തീയൽ മാത്രം മതി ഒരു പറ ചോറുണ്ണാൻ എന്ന്. പെട്ടെന്ന് താറാവിറച്ചി കൂടി റെഡിയാക്കി വെക്കുക. അവരൊക്കെ എത്താറായി. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ആളാണ് ഇപ്പോ പെൻഷനായി. അയാളുടെ മോളെകൊണ്ട് ഇവിടത്തെ മണിക്കുട്ടനെ കല്യാണം കഴിപ്പിക്കാൻ ഒരു ആലോചനയുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനാണ് വരുന്നത്. അപ്പോൾ പിന്നെ എന്തായാലും ഭക്ഷണം കൊടുക്കാതെ വിടുന്നത് മോശമല്ലല്ലോ.” ജലജ വേഗം താറാവിറച്ചിക്കു വേണ്ട സാധനങ്ങൾ എല്ലാം റെഡിയാക്കി താറാവ് കറി ഉണ്ടാക്കാൻ തുടങ്ങി. കറി ഉണ്ടാക്കുമ്പോൾ എല്ലാം അവളുടെ ആലോചന മണിക്കുട്ടനെ കുറിച്ചായിരുന്നു. ഇതിനു മുമ്പ് ഒരു ദിവസം വലിയ വീട്ടിലെ വിശേഷത്തിന് താറാവിറച്ചി ഉണ്ടായിരുന്നു എന്നു പറഞ്ഞപ്പോൾ തന്നെ മോൻ കൊതിച്ചതാണ് കുറച്ച് കഴിക്കണമെന്ന്. പക്ഷേ അന്ന് ഒരു തുള്ളി പോലും കൊണ്ടുപോകാൻ കിട്ടിയില്ല. ഇന്നെങ്കിലും വെക്കുന്നതിൽ നിന്ന് കുറച്ചെങ്കിലും കുഞ്ഞിനു കൊണ്ടുപോയി കൊടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
ഏകദേശം ഒന്നരയോടു കൂടി തന്നെ വിരുന്നുകാർ എത്തി. ഡൈനിങ് ടേബിളിലേക്ക് ചോറും കറികളും എല്ലാം നിരത്തി വെച്ചു. കപ്പയും മീൻകറിയും, ചിക്കനും താറാവ് കറിയും ഉള്ളിത്തീയലും കാബേജ് തോരനും പപ്പടം ഉൾപ്പെടെ എല്ലാം റെഡിയായിരുന്നു. ഭക്ഷണം കൊണ്ട് ഡൈനിങ് ടേബിളിൽ വെച്ചു കഴിഞ്ഞാൽ പിന്നെ അവർ എല്ലാം എടുത്ത് വിളമ്പി കഴിച്ചോളും. ആഹാരം എല്ലാം കൊണ്ട് വെച്ചതിനുശേഷം ജലജയും ഭവാനിയും കുമാരിയും ഒക്കെ അടുക്കളയിൽ ഇരുന്ന് വർത്തമാനം പറയുകയായിരുന്നു. “എന്തുവാടെ, പെണ്ണിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?” ഭവാനിയും കുമാരിയും അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. “അതൊന്നുമല്ല നീ കാര്യമായിട്ട് എന്തോ ആലോചിക്കുന്നത് ആണ് നിന്റെ മുഖം കണ്ടാൽ അറിയാമല്ലോ നിനക്കെന്തോ വിഷമം ഉണ്ടെന്ന്.” ജലജ കാര്യം പറഞ്ഞു: “അതൊന്നുമില്ല ചേച്ചി. കഴിഞ്ഞ ഒരു ദിവസം ഇവിടെ താറാവിറച്ചി വെച്ചെന്ന് മണിക്കുട്ടൻ ഒന്ന് പറഞ്ഞു. അന്നേ അവന് ഭയങ്കര ആഗ്രഹം ആയിരുന്നു താറാവിറച്ചി കഴിക്കണമെന്ന്. ഇന്നിപ്പോൾ അത് ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ എനിക്ക് അവനെയാണ് ഓർമ്മ വന്നത്.” “അതാണോ കാര്യം? എന്നാ പിന്നെ കറിവെച്ചു കഴിഞ്ഞപ്പോൾ നിനക്ക് കുറച്ച് ഒരുപാത്രത്തിൽ മാറ്റിവയ്ക്കാൻ പാടില്ലായിരുന്നു?” “അങ്ങനെ ചെയ്യുന്നത് ശരിയാണോ ചേച്ചി?” “സൗദാമിനി കൊച്ചമ്മ പാവമല്ലേ പെണ്ണേ, അവർക്ക് ഇത്തിരി മനസ്സാക്ഷിയുള്ള കൂട്ടത്തിലാണ്.”
അതിഥികൾ ഒക്കെ പോയി കഴിഞ്ഞിട്ടാണ് ഭവാനിയും കുമാരിയും ജലജയും ഭക്ഷണം കഴിക്കാൻ ഇരുന്നത്. അപ്പോഴേക്കും ഏകദേശം കറികളും തീർന്നിരുന്നു. ഉള്ളിത്തീയലും കാബേജ് തോരനും വെച്ച് കഴിക്കേണ്ട അവസ്ഥയായി. ജലജ വെപ്രാളത്തോടെ താറാവിറച്ചിയുടെ പാത്രത്തിലേക്ക് നോക്കി. അതിൽ ആരോ ചോറ് വാരിയിട്ട് കഴിച്ചിരിക്കുന്നു. അവളുടെ മുഖം മ്ലാനമായി. “സാരമില്ല പെണ്ണെ, ഇനി ഒരു ദിവസം ഉണ്ടാക്കുമ്പോൾ നീ നേരത്തെ കുറച്ചു മാറ്റിവച്ചാൽ മതി മോന് കൊണ്ടുപോയി കൊടുക്കാം.” ഭവാനിയും കുമാരിയും കൂടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തെങ്കിലുമൊന്നു വാരി കഴിച്ചെന്നു വരുത്തി ജലജ കഴിപ്പ് മതിയാക്കി എഴുന്നേറ്റു പോയി. അത് കണ്ടപ്പോൾ ഭവാനിക്കും കുമാരിക്കും സങ്കടം തോന്നി. പാവം പെണ്ണ്. മധുവും ഒത്ത് വളരെ സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു. അവൻ പണിക്ക് പോയിരുന്ന പ്പോൾ അവളെ വീട്ടിൽ നിന്ന് വെളിയിൽ പോലും ഇറങ്ങാൻ സമ്മതിക്കും ആയിരുന്നില്ല. പണി കഴിഞ്ഞു വരുമ്പോൾ ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങി കൊണ്ടുവരും. ഒരിക്കൽ കൂപ്പിൽ നിന്ന് ലോറിയിൽ തടി കയറ്റിക്കൊണ്ടിരിക്കുമ്പോൾ, തട്ടി മറിഞ്ഞു പുറത്തേക്ക് വീണാണ് അവൻ മരിച്ചത്. അവൻ മരിക്കുമ്പോൾ മണിക്കുട്ടന് മൂന്നു വയസ്സായിരുന്നു. അവിടെനിന്ന് ഇങ്ങോട്ട് ആ കുഞ്ഞിനെ വളർത്താനും പഠിപ്പിക്കുന്നതിനും വേണ്ടി അവൾ റബ്ബർ വെട്ടാനും കണ്ടവന്റെ അടുക്കളയിൽ കരി പാത്രം കഴുകാനും ആയി ഇറങ്ങി. അവളുടെ സൗന്ദര്യം കണ്ട് ഒരുപാട് പേർ അവളെ രണ്ടാമത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചെല്ലുന്നുണ്ടായിരുന്നു. പക്ഷേ അവൾക്ക് മധുവിന്റെ ഓർമ്മകളിലും മകനെയും നോക്കി ജീവിക്കാൻ ആയിരുന്നു ആഗ്രഹം. ഇവിടെ വീട്ടുജോലിക്ക് വന്നിട്ട് വർഷം മൂന്ന് കഴിഞ്ഞു. സൗദാമിനി കൊച്ചമ്മ വളരെ നല്ലൊരു സ്ത്രീയാണ്. കഷ്ടപ്പാടുകൾ ഒക്കെ അറിഞ്ഞു സഹായിക്കുന്ന ഒരു മനസ്സിന്റെ ഉടമ. മുതലാളിയും അതുപോലെതന്നെയാണ്. കുഞ്ഞുങ്ങൾക്ക് വളരെ സ്നേഹമാണ് ജോലിക്കാരോട്.
വൈകുന്നേരം ചായക്ക് പഴംപൊരി ആയിരുന്നു കഴിക്കാൻ. ഭവാനി രണ്ട് പഴംപൊരി എടുത്തു പൊതിഞ്ഞ് നേരത്തെ തന്നെ ജലജയുടെ കയ്യിൽ കൊടുത്തു. “ഇതു നീ മാറ്റി വെച്ചേക്ക്, മണിക്കുട്ടന് കൊണ്ടുപോയി കൊടുക്കാം.” ജലജ ചിരിച്ചുകൊണ്ട് അത് വാങ്ങി വെച്ചു. അത് എപ്പോഴും അങ്ങനെയാണ്, അവളായി ഒന്നും എടുത്തു വെക്കില്ല. ആരെങ്കിലും കൊടുക്കുന്നെങ്കിൽ മാത്രം അത് വാങ്ങി വെക്കും. വൈകുന്നേരം അവൾ ഇറങ്ങാൻ സമയം ആയതും സൗദാമിനി അടുക്കളയിലേക്ക് വന്നു. “നീ ഇറങ്ങാറായോ ജലജേ?” “നേരം വൈകി കൊച്ചമ്മേ, മണിക്കുട്ടൻ വീട്ടിൽ ഒറ്റയ്ക്കാണ്.” അവർ ഒരു ചെറിയ പാത്രം അവൾക്ക് നേരെ നീട്ടി. “ഇന്ന് ഇത് നീ മണിക്കുട്ടന് കൊണ്ടുപോയി കൊടുക്ക്.”
ജലജ പാത്രം കൈകളിൽ വാങ്ങി തുറന്നുനോക്കി. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. “നീ പറയുന്നത് ഞാൻ കേട്ടു. അപ്പോൾ തന്നെ മണിക്കുട്ടന് കുറച്ച് കറി മാറ്റിവെച്ചു. ഞാൻ നിങ്ങളെ ഒന്നും ഇവിടുത്തെ ജോലിക്കാരായല്ല കാണുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ. ഇവിടെ ഉണ്ടാക്കുന്ന ആഹാരം അത് എന്തായാലും സ്വാതന്ത്രത്തോടെ എടുത്ത് കഴിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ട് ഇനി ഈ രീതിയിൽ ചിന്തിക്കരുത്. ഇവിടെ എന്ത് ഉണ്ടാക്കിയാലും അതിനെ ഒരു പങ്ക് നീ എടുത്ത് മാറ്റി നിന്റെ മോനു കൊണ്ടുപോയി കൊടുക്കണം.” ജലജയ്ക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. അവൾ വേഗം വീട്ടിലേക്ക് തിരിച്ചു. പതിവുപോലെ മണിക്കുട്ടൻ ബുക്കുകളുമായി പഠിക്കാൻ ഇരിക്കുകയായിരുന്നു. അമ്മയെ കണ്ടതും അവൻ വേഗം അമ്മയുടെ അടുത്തേക്ക് വന്നു. “അമ്മ എന്താ ഇന്ന് കഴിക്കാൻ വേണ്ടത് കൊണ്ടുവന്നത്?” ജലജ അടുക്കളയിൽ കയറി ഒരു പാത്രം എടുത്തു. കുറച്ചു ചോറു കോരിയെടുത്ത് കൊണ്ടുവന്ന താറാവിറച്ചിയും കൂട്ടി അവന് കൊടുത്തു. അവൻ സന്തോഷത്തോടുകൂടി ചോറ് വാരി കഴിക്കുന്നത് കണ്ട് അവളുടെ കണ്ണും മനസും നിറഞ്ഞു. ദൈവം വലിയ വീട്ടിൽ ഉള്ളവർക്ക് നല്ലത് വരുത്തണെ എന്ന് ജലജ മനസ്സുരുകി പ്രാർഥിച്ചു. തനിക്കും തന്റെ കുഞ്ഞിനും ആശ്രയം ആ വീട് മാത്രമേ ഉള്ളൂ എന്ന് അവൾക്ക് അറിയാമായിരുന്നു. ആ കുടുംബത്തിലെ സന്തോഷം തങ്ങളുടെയും സന്തോഷമാകും എന്ന് അവൾക്ക് അറിയാമായിരുന്നു.
സൂര്യഗായത്രി.