“ആദ്യരാത്രി എന്തെന്നറിയാത്ത ഭാര്യയും ഭർത്താവും”
കേരളത്തിൽ തന്നെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫ്ലാറ്റ് കൊച്ചി നഗരത്തിൽ പുതുതായി നിർമ്മിക്കപ്പെട്ടു..
ആ ഉയരം കൂടിയ ഫ്ലാറ്റിന്റെ യാർഡിൽ ഇന്ന് രാത്രി ഒരു സ്വകാര്യ ഫംഗ്ഷൻ നടക്കുകയാണ്..
വിവിഐപികളും, സമൂഹത്തിലെ ഉന്നതരുമാണ് അതിഥികൾ..
വെല്ലിങ്ടൺ വില്ലാസ് ആൻഡ് ഫ്ലാറ്റ് ഗ്രൂപ്പിന്റെതാണ് ആ ഫ്ലാറ്റ് സമൂച്ചയം
ബിസിനസുകാരൻ രാംവർമ്മയുടെ നേതൃത്വത്തിൽ പരിപാടി ഗംഭീരമായി നടക്കുന്നു.
ഹായ്… ലേഡീസ് ആൻഡ് ജന്റ്ലെമെൻസ് …വെൽക്കം എവരിബഡി….ലിസൻ ഹിയർ…സുഹൃത്തുക്കളെ ഇങ്ങോട്ട് ശ്രദ്ധിക്കുക..
സ്റ്റേജിന് മുന്നിലുള്ള ടാബിലൈസഡ് കസേരയിൽ ഇരുന്ന് തിന്നും കുടിച്ചു കൊണ്ടിരുന്ന എല്ലാവരും സ്റ്റേജിൽ നിന്നും സൗണ്ട് സിസ്റ്റത്തിൽ രാമവർമ്മ പറയുന്നത് കേട്ട് അങ്ങോട്ട് ശ്രദ്ധിച്ചു..
കൊച്ചിയിലെ നോർത്ത് അവന്യുവിൽ വെല്ലിങ്ടൺ ഗ്രൂപ്പിന്റെ 100 നില ഫ്ലാറ്റിന്റെ
ഈ ഉദ്ഘാടന വേളയിലേക്ക് നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം..
വന്നു കൂടിയ പലരെയും അയാൾ പേരെടുത്ത് സ്വാഗതം ചെയ്തു…
മുതലാളിയുടെ സ്വാഗത പ്രസംഗം കഴിഞ്ഞപ്പോൾ
അധ്യക്ഷൻ സംസാരിച്ചു..തുടർന്ന് അധ്യക്ഷൻ വേദി നിയന്ത്രിച്ചു.. ഫങ്ക്ഷന് വന്ന പ്രമുഖർ പലരും സംസാരിച്ചു..
ഇത്തരം ആഡംബര ബിൽഡിങ്ങുകളും അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവിടെ വിഷയമായി..
ഒരു വി വി ഐപി ഫ്ലാറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു..
ശേഷം ആ കെട്ടിടസമുച്ചയം പടുത്തുയർത്തിയ എൻജിനീയർക്കുള്ള പുരസ്കാര ദാന ചടങ്ങ്..
നമ്മുടെ ഈ കെട്ടിട സമുച്ചയം കരവിരുതും കലാ ചാതുര്യവും കൊണ്ട് ഇത്രയും ഭംഗിയാക്കി തീർത്ത ഹരിപ്രസാദിനെ വെല്ലിങ്ടൺ ഗ്രൂപ്പിന്റെ സ്നേഹോഷ്മളമായ ആദരം അറിയിക്കുന്നതോടൊപ്പം ഞങ്ങളുടെ ഗ്രൂപ്പിന്റെ ബെസ്റ്റ് മേക്കർ എന്ന ഈ പുരസ്കാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊള്ളുന്നു..
ഹരിപ്രസാദ് സ്റ്റേജിലേക്ക് കടന്നുവന്നു.. സുന്ദരനും സുമുഖനും സ്വതസിദ്ധമായ സൗമ്യഭാവവും കൊണ്ട് ഏവർക്കും പരിചിതനാണ് ഹരിപ്രസാദ്.
വന്നുചേർന്നവരിൽ നിന്നും ഒരു പ്രമുഖനായ ഒരു വ്യക്തി സ്നേഹാദരമായി പൊന്നാട ഹരിപ്രസാദിനെ അണിയിച്ചു.. ശേഷം പുരസ്കാരം നൽകി..
ഹരിപ്രസാദ് നന്ദി അറിയിച്ചു സംസാരിച്ചു..
ഹരിപ്രസാദ് എൻജിനീയറിങ് കഴിഞ്ഞ ഉടനെ തന്റെ ജോലിയിൽ ആത്മാർത്ഥമായി ശ്രദ്ധിച്ചു.. അതുകൊണ്ട് തന്നെ അല്പം വർഷമായിട്ടുള്ളൂ എങ്കിലും ആ പട്ടണത്തിലുള്ള ലക്ഷ്വറി ബിൽഡിംഗ്സ് ഒക്കെ അവന്റെ വരദാനമാണ്..
ഫംഗ്ഷൻ കഴിഞ്ഞു പലരും പോകുന്ന കൂട്ടത്തിൽ രാം വർമ്മയോട് യാത്ര പറഞ്ഞു ഹരിപ്രസാദും വീട്ടിലേക്ക് തിരിച്ചു..
ഹരിപ്രസാദിന്റെ കാർ ആ പഴയ തറവാട് വീടിന്റെ ഗേറ്റ് കടന്ന് പൂമുഖത്തേക്ക് എത്തിയപ്പോൾ ഹരിപ്രസാദിന്റെ അമ്മയോടൊപ്പം ഇരുന്നു വർത്താനം പറഞ്ഞിരുന്ന ആതിര ചാടി എണീറ്റു..
പറഞ്ഞു…
ദേ…. മുത്തശ്ശി..ഹരിസാർ വന്നു. ഞാൻ പറഞ്ഞില്ലേ പത്തര ആകുമ്പോഴേക്കും എത്തും എന്ന്.. മുത്തശ്ശി ഇനി ഞങ്ങൾ പോവുകയാണ്.. വാ അച്ഛാ…നമുക്ക് പോകാം…
ഹരിപ്രസാദ് പാർക്ക് ചെയ്ത് കാറിനു പുറത്തിറങ്ങി..
എന്താ ഹരി മോനെ ഇത്ര വൈകിയത്…
കല്യാണം ഉറപ്പിച്ചതല്ലേ ഇനിയും ഇങ്ങനെ കറങ്ങി തിരിയണോ…
മുത്തശ്ശി പൂമുഖത്തിന്റെ വരാന്തയിൽ ഇരുന്നുകൊണ്ട് കാറിൽ നിന്നും ഇറങ്ങിവരുന്ന കൊച്ചുമോനോട് ചോദിച്ചു…
മുത്തശ്ശിയോട് ഞാൻ രാവിലെ പറഞ്ഞതാണ് ഇന്ന് ഇത്തിരി വൈകുമെന്ന് ഓർമ്മയുണ്ടോ ആവോ…
ഓ പറഞ്ഞായിരുന്നു…എനിക്ക് അത് മറന്നു..
ഹരിപ്രസാദ് കാറിന്റെ മുൻ സീറ്റിൽ നിന്നും ഇറങ്ങി ഡോറടച്ച് കാറിന്റെ പിൻ സീറ്റ് തുറന്നു സീറ്റിൽ നിന്നും പൊതികെട്ടു പുറത്തെടുത്തു…. ഡോർ അടച്ചു..എന്നിട്ട് പോകാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങി നിൽക്കുന്ന ആതിയോടും ബാലേട്ടനോടും ചോദിച്ചു.
ബാലേട്ടാ മുഷിഞ്ഞോ…ഞാൻ ഇത്തിരി വൈകി…
ഇല്ല മോനെ…എത്ര വൈകിയാലും മോൻ പത്തരയാകുമ്പോഴേക്കും എത്തും എന്ന് അറിയാം….മുത്തശ്ശിയെ തനിച്ചാക്കി മോൻ അങ്ങനെ ദൂരെ എവിടെയും പോകാറില്ലല്ലോ രാത്രികാലത്ത്…
ആതിരയുടെ അച്ഛൻ സ്നേഹത്തോടെ പറഞ്ഞു..
വാ മോളെ…. പോകാം..
അയാൾ കയ്യിലുള്ള ടോർച്ച് തെളിച്ചു മകളെയും കൂട്ടി പോകാനിറങ്ങിയപ്പോൾ…
ഹരിപ്രസാദ് തന്റെ കയ്യിലുള്ള രണ്ടു പാക്കറ്റ് അവൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു..
ആതിര മോളെ ഒരു മിനിറ്റ്….. ഇതാ ഇത് നിനക്കുള്ളതാണ്..
ഇതെന്താ ഹരി സാറേ…
വീട്ടിൽ പോയി നോക്കിയാ മതി..
ഹരിപ്രസാദ് പറഞ്ഞു..
വാങ്ങിച്ചോടി….നിനക്ക് വയറു നിറയ്ക്കാനുള്ളത് ആയിരിക്കും.. എത്ര നേരമായി എന്നറിയോ ആ കൊച്ച് എനിക്ക് വേണ്ടി ഇവിടെ കൂട്ടിയിരിക്കുന്നത്.. ഒരുവേലിക്ക് അപ്പുറം ആണെങ്കിലും അവളെ കൃത്യ സമയത്ത് കാണാത്തതുകൊണ്ട് അവളുടെ അച്ഛൻ ബാലൻ അന്വേഷിച്ചു വന്നു..
മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു.
എനിക്കറിയാം എന്റെ മുത്തശ്ശിക്ക് ഞാൻ വരാൻ വൈകിയാൽ ഈ ആതിര കുട്ടി കൂട്ടിരിക്കുമെന്ന്..
ഹും…സുഖിപ്പിക്കേണ്ട… എനിക്കിത് എസ്എസ്എൽസിയാ… ഇന്നലെയും ഇന്നും ലീവ് ആയതുകൊണ്ട് അത്ര പഠിക്കാൻ ഉണ്ടായില്ല… ഏതായാലും ഇനി കൂട്ടിരിക്കാൻ ഒക്കെ ഒരാൾ വരികയല്ലേ..
ആര് ആ ഡോക്ടറോ… അവരിപ്പോഴും ഹോസ്പിറ്റൽ തന്നെയാണ് എന്നെക്കാളും തിരക്ക് അവർക്ക് അവിടെ…
ഓ… അപ്പപ്പോൾ കാര്യങ്ങൾ അറിയുന്നുണ്ടല്ലേ… ഫോൺ വിളി… മുറയ്ക്ക് നടക്കുന്നുണ്ടാകും..
അവൾ അതും പറഞ്ഞു കളിയാക്കി ചിരിച്ചു..
അതേടി.. അസത്തെ….
അതും പറഞ്ഞ് സ്നേഹത്തോടെ ഹരിപ്രസാദ് രണ്ടു പായ്ക്കും അവളുടെ കയ്യിൽ വച്ചു കൊടുത്തു..
അവളത് വാങ്ങി.. എന്നിട്ട് മൂക്കിന് സമീപം കൊണ്ടു പോയി..
ആസ്വാദ്യകരമായ വിഭവത്തിന്റെ മണം അതിൽ നിന്നും പുറത്തു വന്നു..
അവളുടെ ഭാവഹവങ്ങൾ കണ്ടപ്പോൾ..
മുത്തശ്ശിക്ക് കൊതിയൂറി…
എനിക്കൊന്നുമില്ലേടാ..
ഹരിപ്രസാദിനോട് ചോദിച്ചു…
പൂമുഖത്തേക്ക് കയറിക്കൊണ്ട് അവൻ പറഞ്ഞു
ഓ…. എന്റെ പൊന്നു മുത്തശ്ശി…250 പരം ഷുഗർ ഉള്ള ആൾക്കാണ് സ്വീറ്റ് പാക്കും,കുഴിമന്തി ബിരിയാണിയും…..
അതൊക്കെ കൊച്ചുകുട്ടികൾക്കുള്ളതാണ്..
മുത്തശ്ശിക്കിതാ …
ഹരിപ്രസാദ് കയ്യിലുള്ള പുരസ്കാരം മുത്തശ്ശിക്ക് നൽകി…
ഇത് തിന്നാൻ പറ്റുമോ…
അത് കേട്ട് ഹരി പ്രസാദ് ചിരിച്ചു..
ഹാ ഹാ മുത്തശ്ശി അത്താഴം കഴിച്ചില്ലേ..
കഴിച്ചു മോനെ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ….നീ വാ…. നീ വല്ലതും കഴിച്ചായിരുന്നോ…
മുത്തശ്ശി എന്നാ അടിപൊളി ഫംഗ്ഷൻ… എന്നാ ഡിന്നറാ…പിന്നെ അതൊക്കെ അവിടെ വിട്ടിട്ട് വരാൻ പറ്റുമോ…
മുത്തശ്ശിയും ഹരിപ്രസാദും വീടിനകത്ത് കയറി.
മുത്തശ്ശി ഞങ്ങൾ പോവുകയാ കേട്ടോ
എന്ന് ആതിര വിളിച്ചുപറഞ്ഞു സന്തോഷത്തോടെ അച്ഛനോടൊപ്പം യാത്രയായി..
ഇതേസമയം ഇല്ലിക്കൽ വീട്ടിൽ അച്ഛൻ റാവുത്തരും അമ്മ ഊർമ്മിളയും ചൈൽഡ് സ്പെഷ്യലിസ്റ്റായ ഏക മകൾ നന്ദിതയെ കാത്തിരിക്കുകയാണ്..
കോമ്പൗണ്ട് ഗേറ്റ് കടന്നുവരുന്ന
നന്ദിതയുടെ കാർ കണ്ടപ്പോൾ ഇരുവർക്കും ആശ്വാസമായി..
കാർ പോർച്ചിൽ ഇട്ട് സ്തെതകോപ്പും കയ്യിൽ ഒരു മൊമന്റോയും കൊണ്ട് വീട്ടിലേക്ക് കയറി വരുന്ന ഡോക്ടറായ മകളെ നോക്കി നെടുവീർപ്പ് വിട്ടുകൊണ്ട് അവർ ചോദിച്ചു…
എന്താ മോളെ ഇത്ര വൈകിയത്.. വിളിച്ചിട്ട് കിട്ടിയും ഇല്ലല്ലോ…കല്യാണം ഉറപ്പിച്ച നേരത്ത് രാത്രി സമയം ഒരു കോൺടാക്ട് ഇല്ലാതെ ഇങ്ങനെ മണിക്കൂറുകൾ വൈകിയാലോ..
അതിന് ഞാൻ എവിടെയും പോയില്ലല്ലോ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലല്ലേ ഉണ്ടായത്…അച്ഛാ അമ്മേ ഫോണിന്റെ ബാറ്ററി തീർന്നു കുത്തിയിട്ട് വെച്ചിരിക്കുകയായിരുന്നു. കഷ്ടകാലത്തിന് ഓൺ ആക്കി വെക്കാൻ മറന്നുപോയി.. കഷ്യലിറ്റിയിൽ വിളിച്ചല്ലോ..
അവര് പറഞ്ഞിട്ടും പിന്നെന്തിനാ ടെൻഷൻ.. കല്യാണം ഉറപ്പിച്ച പെണ്ണുങ്ങൾക്ക് എന്താ രാത്രിയിൽ എവിടെയും പോയിക്കൂടെ..
അല്ല മോളെ…എപ്പോഴും വരുന്ന സമയമായിട്ടും കാണുന്നില്ല ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്…
അയിനെന്താ… എനിക്കിന്ന് ഡിസ്ട്രിക്ട് ലെവൽ IMA യുടെ മെഡിക്കൽ കോൺഫറൻസ് ഉണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ… ഞാൻ അവതരിപ്പിച്ച മെഡിക്കൽ തീസിസിന് എനിക്ക് അവാർഡ് കിട്ടിയിട്ടുണ്ട്.. ഇതാ കണ്ടോ…അതാ…വൈകിയത് … എന്തൊരു കഷ്ടം… 2025 ആയി….ഇപ്പോഴും കാലത്തിനെയും നേരത്തിനെയും പേടിച്ച് ജീവിക്കുന്നവർ….ശോ…
ഞാനൊന്ന് ഫ്രഷ് ആവട്ടെ…
അതും പറഞ്ഞപ്പോൾ ചവിട്ടിത്തുള്ളി ബെഡ്റൂമിന് അകത്തേക്ക് കയറിപ്പോയി..
അവൾ വീടിനകത്ത് കയറി കൂടെ ഇരുവരും അകത്തു കയറി..
ഫുഡ് എടുത്ത് വച്ചിട്ടുണ്ട് കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്… രാവിലെ പോകേണ്ടതല്ലേ…
അതും പറഞ്ഞു അമ്മ ഊർമിള വീടിന്റെ മുൻ വാതിൽ അടച്ച് ഭർത്താവിന്റെ കൂടെ ബെഡ്റൂമിലേക്ക് പോയി..
കൃത്യം ഒരു മാസത്തിനുശേഷം ഡോക്ടർ നന്ദിതയുടെയും എഞ്ചിനീയർ ഹരിപ്രസാദിന്റെയും പറഞ്ഞറപ്പിച്ച വിവാഹം ആർഭാട പൂർവ്വം നടന്നു..
ഇന്ന് അവരുടെ ആദ്യ രാത്രിയാണ് പക്ഷേ..
ഹരിപ്രസാദിന് രാമവർമ്മയുടെ വേറൊരു സംരംഭമായ 100 വില്ലകളുടെ എലിയേഷ്യൻ ബ്ലൂ പ്രിന്റ് എന്നിവ തയ്യാറാക്കാനുള്ള തിരക്കാണ്..
നന്ദിത ആകട്ടെ ഇന്നാള് നടന്ന മെഡിക്കൽ കോൺഫറൻസിന്റെ സിഡി ലാപ്പിൽ ഇട്ട് നോക്കാനുള്ള ആവേശമായിരുന്നു അന്ന് രാത്രി മുഴുവൻ…. മെഡിക്കൽ കോൺഫറൻസിന്റെ അവതാരിക എന്ന നിലയിലും മെഡിക്കൽ തീസിസിന്റെ അവാർഡ് ജേതാവ് എന്ന നിലയിലും അവളുടെ പ്രകടനങ്ങൾ അവൾ സ്വയം ആസ്വദിക്കുകയായിരുന്നു ലാപ്പിൽ കണ്ടു..
ആ ആദ്യരാത്രി ബെഡ്റൂമിന്റെ വ്യത്യസ്ത ധ്രുവങ്ങളിലെ കസേരയിലിരുന്ന് രാത്രി ഏറെ വൈകുവോളം എൻജിനീയർ ഹരിപ്രസാദ് കടലാസിലും നന്ദിത ഡോക്ടർ ലാപ്ടോപ്പിലും ആയി അവരുടെ സമയങ്ങൾ ചിലവഴിച്ചു
കുറെ പേപ്പർ വർക്ക് ചെയ്തപ്പോൾ എൻജിനീയർ മടുത്തു ബെഡിൽ കയറി കിടന്നു.. അയാൾ കൂർക്കം വലി തുടങ്ങി..
ഒന്നു രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിന്റെ സിഡി കണ്ടു കഴിഞ്ഞപ്പോൾ നന്ദിതയും വന്നു ബെഡിൽ ഒരറ്റത്ത് കയറി കിടന്നു..
രാവിലെ ഇരുവരും നേരത്തെ എഴുന്നേറ്റു അവരുടെ ജോലിക്ക് പോയി.
എഞ്ചിനീയറുടെ ഓഫീസിലിരിക്കെ ഹരിപ്രസാദിന്റെ ഉറ്റ ചങ്ങാതി ശ്യാംകൃഷ്ണൻ ചോദിച്ചു
എടാ ഹരി എങ്ങനെയുണ്ടായിരുന്നു ആദ്യ രാത്രി..
ആദ്യ രാത്രിയോ.
സീമ ചേച്ചി ഒക്കെ ഉള്ളതല്ലേ…എടാ നിനക്കറിയില്ലേ..അത് പഴയ സിനിമയല്ലേ ഞാൻ കണ്ടില്ല…
സിനിമയോ…… എടാ പൊട്ടാ…ഡോക്ടർ പെണ്ണുമൊത്തുള്ള നിന്റെ ആദ്യ രാത്രിയെക്കുറിച്ച് ആണ് ഞാൻ ചോദിച്ചത്..
എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എനിക്ക് 100 വില്ലാസിന്റെ പ്ലാൻ വരക്കുന്ന ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ..
അയ്യേ ഇവനെന്ത് പൊട്ടൻ… ഒരു കല്യാണം കഴിഞ്ഞിട്ട്.. ആദ്യ രാത്രിയെ കുറിച്ച് അറിയാത്ത മനുഷ്യനോ…..സത്യത്തിൽ ഈ വില്ലാസും പ്ലാറ്റും ആണ് നിന്റെ പെണ്ണ്.. എഞ്ചിനീയറിങ് പഠിച്ചിറങ്ങിയപ്പോൾ തൊട്ട് അതിന്റെ കൂടെയല്ലേ..ഹാ ഹാ ഹാ ഹമ്മോ… എനിക്ക് ചിരിച്ചിട്ട് വയ്യ…വയറു വേദനിച്ചു..ഹാ ഹാ
ശ്യാം കൃഷ്ണൻ കുറെ നേരം ഹരിപ്രസാദിനെ ഓർത്തു പൊട്ടി ചിരിച്ചു..
നീ ഏതായാലും ഇങ്ങനെയായി..അപ്പോൾ അവൾക്കോ…
എനിക്കറിയില്ല അവളും നല്ല തിരക്കിലായിരുന്നു ഇന്നലെ രാത്രി… ലാപ്ടോപ്പിൽ എന്തോ സിഡി കാണുകയായിരുന്നു…
അയ്യോ…കഷ്ടം തന്നെ… ആദ്യരാത്രി എന്തെന്നറിയാത്ത ഭാര്യയും ഭർത്താവും..
കൂട്ടുകാരന്റെ ചോദ്യവും കളിയാക്കലും ഒക്കെ ആയപ്പോൾ ആദ്യരാത്രിക്ക് ഇത്രയും പ്രാധാന്യമുണ്ടായിരുന്നോ എന്ന് ഹരിപ്രസാദ് ഒരു നിമിഷം ചിന്തിച്ചു..പോയി
ഇതേസമയം നന്ദിത ഹോസ്പിറ്റലിൽ കുട്ടികളൊക്കെ നോക്കികഴിഞ്ഞ് ..
ലഞ്ച് ബ്രേക്കിൽ ആണ്…അവിടെ കൂടിയിരുന്നവരിൽ കൂട്ടുകാരിയും നേഴ്സുമായ ഷാഹിന പതുക്കെ അടുത്ത് വന്ന് കാതിൽ ചോദിച്ചു..
ഇന്നലെ ആദ്യരാത്രി എങ്ങനെ ഉണ്ടായിരുന്നു…..
എടി…. ഞാൻ ആ കോൺഫറൻസിന്റെ സിഡി മുഴുവൻ ഇന്നലെ കാണുകയായിരുന്നു….
രണ്ടുപേരും ഒന്നിച്ചിരുന്നു….മുട്ടിയുരുമി… കൊക്കോട് കൊക്ക് ചേർത്ത് അല്ലേ…
കൊക്കോട് കൊക്ക് ചേർത്തോ…
ഞാൻ ഒറ്റയ്ക്ക് ഇരുന്നു കണ്ടു…പുള്ളിക്കാണെങ്കിൽ എന്തോ പേപ്പർ വർക്ക് ഉണ്ടായി .. ഉറക്കം വന്നപ്പോൾ പുള്ളി കേറി കിടന്നു… സിഡി കണ്ടു തീർന്നപ്പോൾ എനിക്ക് ഉറക്കം വന്നു…ഞാനും കയറി കിടന്നു.. അത്രതന്നെ… രാവിലെ എണീറ്റ് ദേ…വീണ്ടും ഇങ്ങോട്ട്..
അയ്യേ….. ഇതെന്തു ആദ്യരാത്രി…
ഷാഹിന അൽഭുതം പൂണ്ടു..
എടീ ഷാഹീനെ… നിനക്കറിയാമല്ലോ എനിക്ക് ഇതൊക്കെയാണ് ഒരു ത്രില്ല്.. ആ സിഡി കണ്ടപ്പോൾ തീർന്നപ്പോൾ എന്തൊരു കോൺഫിഡന്റ്… ഇനിയൊരു പ്രബന്ധം കൂടി പൂർത്തിയാക്കി സമർപ്പിക്കണം.. അത് അടുത്ത കോൺഫറൻസിൽ ആകട്ടെ..
അപ്പോൾ നിനക്ക് നിന്റെ ഭർത്താവും ഒത്തുള്ള ആദ്യ അസുദിനങ്ങൾക്ക് ഒന്നും ഒരു വിലയുമില്ല…
ഏതു സുദിനം…
എടി നന്ദിത നിന്റെ ആദ്യരാത്രി..
യൂ മീൻ ഫസ്റ്റ് നൈറ്റ് …
അതേടി…അത്…തന്നെ..
അതിന് അത്രയും പ്രാധാന്യം ഉണ്ടായിരുന്നോ…
ഏഴ് സുന്ദരരാത്രികൾ വിവാഹപൂർവ രാത്രികൾ…
പണ്ടത്തെ സ്ത്രീകൾക്കൊക്കെ വിവാഹത്തിന് ഏഴു ദിവസം മുമ്പ് അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട് എന്നല്ലേ ആ പാട്ടിനർത്ഥം..
നീയാണെങ്കിൽ വിവാഹം കഴിച്ചിട്ടുള്ള രാത്രി പോലും ഒരു എക്സൈറ്റ്മെന്റില്ല… ഹോ ഭീകരം…എടി പൊട്ടി കാളി… നന്ദിതഡോക്ടറെ.. ഇനി ജീവിതത്തിൽ ആ ഒരു ദിവസം കിട്ടുമോ….
അപ്പോഴാണ് ഇത്രയും പ്രാധാന്യം ആ ദിവസത്തിന് ഉണ്ടായി എന്ന് നന്ദിത അറിയുന്നത്…
രചന : വിജയ് സത്യ