അവൾ കരഞ്ഞാൽ പോലും അമ്മ ഓരോന്ന് പ്രാകിക്കൊണ്ടിരിക്കും.. ഇത്തിരിയില്ലാത്ത കുഞ്ഞിനെ അടിക്കുക കൂടി ചെയ്തപ്പോൾ എന്റെ സമനില തെറ്റി

സ്റ്റോറി by കൽഹാര

 

“” അനു, അമ്മ ഒന്ന് വീണു എന്ന്.. സിദ്ധുവും രാജിയും ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്!!

 

വിനോദ് അത് പറയുമ്പോൾ അനുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല..

 

അതിന്റെ കാരണം അറിയാവുന്നതുകൊണ്ട് വിനു കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല അല്പം കഴിഞ്ഞപ്പോൾ സിദ്ധു വീണ്ടും വിളിച്ചിരുന്നു.

 

അമ്മയുടെ കാലിന് പൊട്ടൽ ഉണ്ട് എന്നും.. അത് മാറാൻ ഒരുപാട് താമസിക്കും എന്നും ഡോക്ടർ പറഞ്ഞത്രേ!!”

 

സിദ്ധു പറഞ്ഞത് അനുവിനോട് പറഞ്ഞപ്പോൾ അവൾ വെറുതെ ഒന്നു മൂളി..

അനുവിന്റെ മനസ്സ് രണ്ടുമൂന്ന് വർഷം മുന്നിലേക്ക് കുതിച്ചു..

 

വിനുവേട്ടൻ തന്നെ വിവാഹം കഴിച്ചത് അമ്മയുടെ ഇഷ്ടത്തോടെ ആയിരുന്നില്ല.. ഗവൺമെന്റ് ജോലിക്കാരൻ ആയ മകന് വലിയ കൊമ്പത്ത് നിന്ന് ആലോചന കിട്ടും എന്ന് കരുതി ഇരിക്കുകയായിരുന്നു അമ്മയുടെ എല്ലാ ആഗ്രഹങ്ങളെയും തച്ചുടച്ചു കൊണ്ടാണ് വിനുവേട്ടന്റെ കൂട്ടുകാരന്റെ അനിയത്തിയായ എന്നെ ഇഷ്ടമാണ് എന്ന കാര്യം വിനുവേട്ടൻ വീട്ടിൽ അവതരിപ്പിക്കുന്നത്..

അമ്മ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞിട്ടും വിനുവേട്ടൻ കല്യാണത്തിൽ നിന്ന് പിന്മാറിയില്ല.

 

വിവാഹം കഴിക്കുന്നെങ്കിൽ അത് അനുപമയെ മാത്രമായിരിക്കും അല്ലെങ്കിൽ വിവാഹമേ വേണ്ട എന്നായിരുന്നു വിനുവേട്ടന്റെ തീരുമാനം ഒടുവിൽ അമ്മയ്ക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു.

ഇഷ്ടമില്ലാത്ത മരുമകളായി ആ വീട്ടിലേക്ക് വലതുകാൽ വച്ചുകയറി.

അന്നുമുതൽ തുടങ്ങിയതായിരുന്നു തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.. വിനുവേട്ടന് വേണ്ടി എല്ലാം സഹിച്ചു..

എന്നെ സ്വന്തമാക്കാൻ വേണ്ടി സ്വന്തം അമ്മയോട് പോലും വാദിച്ചു നിന്ന ആ മനുഷ്യന്റെ മനസ്സമാധാനം കളയാൻ അനുവിനും താല്പര്യമുണ്ടായിരുന്നില്ല.. വിനു ജോലിക്ക് പോയാൽ തുടങ്ങുന്ന അമ്മായിയമ്മ പോര് അവൾ ഉള്ളിൽ ഒതുക്കി..

 

ഗർഭിണിയാണ് എന്ന് അറിഞ്ഞതോടെ അതിന്റെ അളവ് കൂടി.. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് വിനുവേട്ടനോട് അവിടുത്തെ സ്ഥിതിഗതികൾ എല്ലാം പറഞ്ഞു കൊടുക്കുന്നത്.. അതോടെ ഡോക്ടർ റസ്റ്റ് വേണം എന്ന് കള്ളം പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കി തന്നു.. സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞതിനുശേഷം മനസ്സമാധാനം എന്താ എന്നറിയുന്നത് അതിനു ശേഷം ആയിരുന്നു..

ഈ സമയത്താണ് വിനുവേട്ടന്റെ അനിയൻ സിദ്ധുവിന്റെ കല്യാണം ശരിയായത്..

 

അമ്മയുടെ ആഗ്രഹം പോലെ വലിയ ഇടത്തുനിന്ന് ഒരു ആലോചന. അതോടെ നിലത്തൊന്നുമായിരുന്നില്ല അമ്മ..

 

എന്റെ പ്രസവം കഴിഞ്ഞ് കൂട്ടിക്കൊണ്ട് വന്നതിനുശേഷം ആയിരുന്നു കല്യാണം..

എന്റെ മുന്നിൽ വച്ച് തന്നെ രാജിയോട് അമ്മ വളരെ സ്നേഹത്തിൽ പെരുമാറി..

ഒരു വേലക്കാരിയോട് എന്നതുപോലെ മാത്രമേ എന്നോട് ഇടപെട്ടിരുന്നുള്ളൂ..

എന്നോട് മാത്രം ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ക്ഷമിച്ചു ആ വീട്ടിൽ നിൽക്കുമായിരുന്നു പക്ഷേ.. എന്റെ കുഞ്ഞിനോടും അതേ അവഗണന കാണിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല ഒന്നുമില്ലെങ്കിലും സ്വന്തം മകന്റെ കുഞ്ഞാണ് എന്നുപോലും ഓർക്കാതെയാണ് അവർ ഓരോ നിമിഷവും കുഞ്ഞിനെ പോലും കുത്തുവാക്കുകൾ പറഞ്ഞു കൊണ്ടിരുന്നത്.. അവൾ കരഞ്ഞാൽ പോലും അമ്മ ഓരോന്ന് പ്രാകിക്കൊണ്ടിരിക്കും.. ഇത്തിരിയില്ലാത്ത കുഞ്ഞിനെ അടിക്കുക കൂടി ചെയ്തപ്പോൾ എന്റെ സമനില തെറ്റി..

 

എല്ലാം ഞാൻ വിനുവേട്ടനോട് പറഞ്ഞു.. വിനുവേട്ടൻ വന്നാൽ അമ്മ വളരെ മര്യാദക്കാരിയാണ് ജോലിക്ക് പോയാൽ മാത്രമേ തനി സ്വഭാവം പുറത്തേക്ക് എടുക്കുകയുള്ളൂ.

 

ഞാൻ പറഞ്ഞത് കേട്ട് വിനുവേട്ടനും ഒരുപാട് സങ്കടമായി.. ഞങ്ങടെ മോളെ കൂടി ദ്രോഹിക്കുന്നു എന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല..

 

 

ഒരു വാടക വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത് അദ്ദേഹം തന്നെ ആയിരുന്നു.. അതിന് അമ്മ ഉണ്ടാക്കിയ പുകിൽ ചെറുതൊന്നും ആയിരുന്നില്ല..

എന്നാൽ വിനുവേട്ടൻ അതൊന്നും കണ്ടില്ല എന്ന് നടിച്ചു..

ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

 

“” തലയണമന്ത്രം കൊണ്ട് എന്റെ മോനെയും വിളിച്ചു പോയ നീ ഒരിക്കലും ഗുണം പിടിക്കത്തില്ലടീ.. എനിക്ക് എന്റെ സിദ്ധുവും രാജിയും ഉണ്ട് അവരെന്നെ പൊന്നുപോലെ നോക്കും!””

 

അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു എന്ന് സിദ്ധു വിളിച്ചുപറഞ്ഞു..

അന്ന് പക്ഷേ വിനുവേട്ടന് പോകാൻ കഴിഞ്ഞില്ല.. രണ്ടുദിവസം കഴിഞ്ഞാണ് ഞങ്ങൾ അമ്മയെ കാണാൻ പോയത്..

 

അവിടെ ചെന്നതും ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല മൂത്രത്തിന്റെ രൂക്ഷഗന്ധം ആയിരുന്നു അമ്മയുടെ മുറിയിൽ..

 

എപ്പോഴോ ബാത്റൂമിലേക്ക് പോകാൻ ഉണ്ടായിട്ട് ആരും തിരിഞ്ഞു നോക്കാത്തതുകൊണ്ട് ബെഡിൽ തന്നെ പോയതായിരുന്നു.

 

ഞങ്ങളെ കണ്ടതും അമ്മ ഉറക്കെ കരഞ്ഞു.. എങ്ങനെയെങ്കിലും അവിടെ നിന്ന് കൂടെ കൊണ്ടുപോകണം എന്ന് പറഞ്ഞു..

അമ്മയുടെ അവസ്ഥ കണ്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി.. കൊണ്ടുപോകാം എന്ന് വിനുവേട്ടനോട് ഞാൻ പറഞ്ഞു.

 

പക്ഷേ വിനുവേട്ടന് അപ്പോഴും തന്റെ കുഞ്ഞിനോട് അന്ന് അമ്മ ചെയ്തത്

മറക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു..

“” ഇപ്പോൾ സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത് അമ്മ വന്നാൽ അത് ഇല്ലാതെയാകും അമ്മയുടെ സ്വഭാവം ഒരിക്കലും മാറും എന്ന് ഞാൻ കരുതുന്നില്ല!! പക്ഷേ മകൻ എന്ന നിലയിൽ അമ്മയെ ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല അതുകൊണ്ട് ഞാൻ ഇവിടെ ഒരു ജോലിക്കാരിയെ നിർത്തി തരാം!! അവർക്കുള്ള പണം ഞാൻ കൊടുത്തോളാം. അമ്മയുടെ കാര്യം മുഴുവൻ അവർ നോക്കിക്കോളും!! അത്ര മാത്രമേ എന്റെ അരികിൽ നിന്ന് പ്രതീക്ഷിക്കാവൂ!! അത്രത്തോളം അമ്മ എന്റെ ഭാര്യയെയും കുഞ്ഞിനെയും ദ്രോഹിച്ചിട്ടുണ്ട്!!!””

 

അത്രയും വിനുവേട്ടൻ പറഞ്ഞപ്പോൾ ആ അവസ്ഥയിലും അമ്മ ഞങ്ങളെ പ്രാകുന്നുണ്ടായിരുന്നു.

വിനുവേട്ടൻ എത്ര നന്നായിട്ടാണ് അമ്മയെ മനസ്സിലാക്കിയത് എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് പറഞ്ഞതുപോലെ ഒരു ജോലിക്കാരിയെ വെച്ച് കൊടുത്തു..

 

എന്നാൽ ആ കിടപ്പിൽ നിന്ന് അമ്മ പിന്നീട് എഴുന്നേറ്റില്ല.. പെട്ടെന്ന് വന്ന സ്ട്രോക്കില്‍ കഴുത്തിന് താഴേക്ക് തളർന്നു… കുറെനാൾ അങ്ങനെ കിടന്നു.. പിന്നെ ഒരു ദിവസം അവസാന യാത്രയും പറഞ്ഞു..

തളർന്ന് കിടക്കുന്ന ദിവസങ്ങളിൽ ഞങ്ങൾ കാണാൻ പോയപ്പോൾ പോലും ഞങ്ങളോട് ദേഷ്യമാണ് അമ്മ കാണിച്ചിരിക്കുന്നത്…

ചിലരുണ്ട് എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്തവർ.. അങ്ങനെയുള്ളവരെ കൂടെ നിർത്തുന്നത് നമ്മുടെ സമാധാനം പോലും ഇല്ലാതാക്കി കളയും… ചേർത്തു നിർത്തേണ്ടത് മാത്രം ചേർത്ത് നിർത്തുക!! അല്ലാത്തവയേ അകറ്റുക..

Leave a Reply

Your email address will not be published. Required fields are marked *