“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ”
കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ട് സ്വന്തം സഹോദരന്റെ ഭാര്യ മുന്നിലേയ്ക്ക് ചാടിവീണപ്പോൾ ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ സുകന്യ നിന്നു.
“നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റാണ് ഞങ്ങൾ അവിടെ ഓരോ മാസവും കഴിഞ്ഞത്. അറിയാമോ..?”
കയ്യിലെ സ്വർണ്ണ വളകളുടെ എണ്ണക്കുറവും, ഭർത്താവിന്റെ പെങ്ങൾ വാടക കൊടുക്കാതെ വീട്ടിൽ കഴിയുന്നതിന്റെ മുഴുവൻ ഈർഷ്യയും അവളിലൂടെ പൊട്ടിത്തെറിച്ച് ഒരു കൂറ്റൻ തിരമാല പോലെ ആർത്തലച്ച് സുകന്യയ്ക്ക് മേൽ പതിച്ചുകൊണ്ടിരുന്നു.
വാക്ശരങ്ങൾ ഏറ്റ് അപമാനഭാരത്തോടെ അവൾ നീതുവിനെത്തന്നെ നോക്കിനിന്നു..
ഒരേയൊരു സഹോദരന്റെ ഭാര്യ !!
വീട് വാടകയ്ക്ക് കൊടുത്തിട്ട് അച്ഛനെയും അമ്മയെയും ഒപ്പം കൂട്ടി അവർ പുതിയൊരു നാട്ടിലേക്ക് ട്രെയിൻ കയറുമ്പോൾ സ്വന്തം വീടെന്ന് പറഞ്ഞു പോലും ഓടിച്ചെല്ലാൻ ആവാത്ത അവസ്ഥയിലായിരുന്നു അവളപ്പോൾ. കുഞ്ഞിനെ ഏൽപ്പിച്ച് ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരുന്നു ഏട്ടനും ഭാര്യയും പ്രായമായ അച്ഛനെയും അമ്മയെയും കൂടെ കൂട്ടിയത്..
അങ്ങനെ കുറെ വർഷങ്ങൾ വാടകയ്ക്ക് കൊടുത്ത വീട് ആകെ താറുമാറായി കാടും പടർപ്പും കയറി വൃത്തികേടായപ്പോൾ താമസക്കാരെ നിർബന്ധിച്ച് ഒഴിപ്പിച്ചു വിടേണ്ടി വന്നു.. അപ്പോഴൊക്കെ ഒരു വാടക വീട്ടിൽ കഴിയുന്ന പെങ്ങളേയോ, സ്വന്തം മകളെയോ ആരും ഓർത്തതില്ല. ഒടുവിൽ ഭീമമായ വീട്ടു വാടക താങ്ങാനാവാതെ വലഞ്ഞു കൊണ്ടിരുന്ന സുകന്യ തന്നെയാണ് ഒരു സുഹൃത്തിനെക്കൊണ്ട് സ്വന്തം വീട്ടുകാരോട് അത് ചോദിച്ചത്..
“കുറച്ചു അറ്റകുറ്റ പണികളുണ്ട്. അതിന് കുറച്ചു പൈസ തരാമെങ്കിൽ താമസിച്ചോ”, എന്ന മറുപടി ആണ് ഏട്ടനിൽ നിന്ന് കിട്ടിയത്.. !
ചോദിച്ച ഇരുപത്തയ്യായിരം രൂപ പലരോടായി കടം വാങ്ങി കൊടുക്കുമ്പോൾ കുറച്ചു നാളെങ്കിലും വാടക കൊടുക്കാതെ താമസിക്കാമല്ലോ എന്നുള്ള ഒരാശ്വാസം മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോൾ !
വല്ലവനും കൊടുത്ത സ്വന്തം വീടിന്റെ പരിതാപകരമായ അവസ്ഥ കണ്ട് സഹിക്കാൻ ആയില്ല. ചെളിയും മാലിന്യങ്ങളും നിറഞ്ഞു കവിഞ്ഞ മുറ്റവും അകത്തളങ്ങളും.. എല്ലാമൊന്ന് വൃത്തിയാക്കിയെടുക്കാൻ ഒരുപാട് പണിപ്പെട്ടു. ഇല്ലാത്ത കാശുണ്ടാക്കി വീടുമുഴുവനും പെയിന്റും ചെയ്തു വൃത്തിയാക്കി കഴിഞ്ഞാണ് അവിടെ കുഞ്ഞ് കുട്ടികളെയും കൊണ്ട് താമസിക്കാനൊന്ന് തരപ്പെട്ടത്.
മാസാ മാസം വാടക കൊടുക്കാനായില്ലെങ്കിലും പൊന്നുപോലെയാണ് താനീ വീടിനെ പരിപാലിച്ചത്.. അച്ഛൻ പെൻഷൻ പറ്റിയപ്പോൾ ലഭിച്ച തുക കൊണ്ട് പണിതുയർത്തിയ തങ്ങളുടെ സ്വപ്ന സാമ്രാജ്യം !
അവിടെ ഒരു മുറി തനിക്ക് മാത്രമായുണ്ടായിരുന്നു.. അവിടെയാണ് ഞാനെന്റെ സ്വപ്നങ്ങളും പ്രണയങ്ങളും മോഹങ്ങളും നെയ്തെടുത്തിരുന്നത്..
ഇന്ന് വെറുമൊരു അന്യഥാക്കാരിയായി സ്വന്തം വീട്ടിൽ നിൽക്കേണ്ടി വന്നപ്പോൾ ചങ്ക് പൊട്ടി കരയാൻ തോന്നി..
വാക്കുകൾ വറ്റി, ശബ്ദം നിലച്ച്
കണ്ണുനീർ മുറിഞ്ഞ്..ആർത്തലച്ച് പെയ്യാൻ തോന്നി !!
അല്ലെങ്കിലും പടിയിറങ്ങാനായി കാത്തിരിക്കുകയായിരുന്നുവല്ലോ.. നാട്ടിലേക്ക് അവർ തിരിച്ചു വരികയാണെന്ന് അറിഞ്ഞത് മുതൽ മറ്റൊരു വീടിനു വേണ്ടി ഒരുപാട് അലഞ്ഞുകൊണ്ടിരുന്നു. പക്ഷേ താങ്ങാനാവാത്ത വാടക കേട്ട് എങ്ങുമെത്താതെ ഒരു വെരുകിനെ പോലെ അസ്വസ്ഥമായി കിടന്നു പിടയ്ക്കുകയായിരുന്നു..
അവരെല്ലാവരും എത്താൻ ഇനി ശേഷിക്കുന്ന ഒരു ദിവസം കൊണ്ട് ആകെ തലപുകച്ചുകൊണ്ടിരുന്നു അവളും ഭർത്താവും ! ഒടുവിൽ ഒരു വഴി അയാൾ തന്നെ കണ്ട് പിടിച്ചു.
സാധനങ്ങളെല്ലാം ഒരു മുറിയിലേക്ക് തല്ക്കാലം ഒതുക്കുക. ഒരു വീട് ശരിയാകുന്നത് വരെ പെങ്ങളുടെ വീട്ടിൽ കുറച്ചു ദിവസങ്ങൾ തങ്ങാം.. തത്കാലം എല്ലാം സഹിക്കാം.
വേറൊരു വഴിയും അപ്പോൾ തന്റെ മുന്നിലുമില്ലായിരുന്നുവല്ലോ. രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് മറ്റെങ്ങോട്ട് പോകും !
ഭർതൃ വീട്ടിൽ ഇഷ്ടം പോലെ ആളുകളുണ്ട്.. രണ്ടു ദിവസം എല്ലാവരും സഹിക്കുമായിരിക്കും. പിന്നെ നിറം കെട്ട മുഖങ്ങളും, മുഷിഞ്ഞ വാക്കുകളും ചിതറി വീഴാൻ തുടങ്ങും..
വയ്യാ.. !! മടുത്തിരിക്കുന്നു ഈ ജന്മം !!
സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തവരുടെ അവസ്ഥ എത്ര ദയനീയമാണ്..
ഒരു കൊച്ചു കൂര ഉണ്ടെങ്കിൽ പട്ടിണിയായാലും ആരും ആട്ടിയിറക്കി വിടില്ലല്ലോ !!
വീതം പോലും വെക്കാത്ത വീട്ടുകാർ ഇനിയെന്നാണ് തങ്ങളുടെ അവസ്ഥ ഒന്നറിയുന്നത് !
അഭിമാനിയായ ഭർത്താവ് ആകട്ടെ വീട്ടുകാരോട് ഒന്നും ചോദിക്കില്ലെന്ന വാശിയിലും !
ഏട്ടന്റെ മുറിയിലെ സീലിംഗ് ഫാൻ കേടായതുകൊണ്ട് സാധങ്ങൾ എല്ലാം അവിടേയ്ക്ക് ഒതുക്കാമെന്നു തീരുമാനമായി.. അവർ വരുമ്പോൾ ഫാനുള്ള മറ്റു മുറിയിൽ കിടക്കട്ടെ..
അങ്ങനെ എല്ലാം ഒതുക്കി കെട്ടി വെച്ച്, അവരെയും കാത്തിരിക്കുമ്പോഴാണ്
ഒരു ഭദ്ര കാളിയെ പോലെ തന്റെ നേർക്ക് ഉറഞ്ഞു തുള്ളി അവൾ കയറിവരുന്നത്..
അമ്മയുടെ ഭാവപകർച്ച കണ്ട് പേടിച്ച മകൻ അപ്പച്ചിയെ കണ്ട് ചിരിമറന്നു നിന്നു ! സാധങ്ങൾ എല്ലാം കയറ്റി വെച്ചിരിക്കുന്ന സ്വന്തം മുറി കണ്ട് വീണ്ടും വെരളി പിടിച്ച് അവർ സുകന്യയുടെ നേർക്ക് ആഞ്ഞടുത്തു., ഒരു പോരുകോഴിയെ പോലെ !!
“പറ്റില്ല ! എനിക്ക് മറ്റൊരു മുറിയും വേണ്ട.. ഈ മുറിയിലല്ലാതെ ഞാൻ എങ്ങും കിടക്കുകയുമില്ല.. ”
ഓടിവന്ന ഏട്ടന്റെ ശകാര വാക്കുകളൊന്നും അവൾ ഗൗനിച്ചതേയില്ല.. ഭൂമി പിളർന്നു താഴേക്ക് ആണ്ടു പോയിരുന്നെങ്കിലെന്ന് ഒരു നിമിഷം കൊതിച്ചുപോയി.. ഒരേയൊരു നിമിഷം !!
പിന്നെ പെട്ടെന്നാണ് ഒരാവേശത്തോടെ എല്ലാം വലിച്ചു പുറത്തേക്കിട്ടത് ..
ഇനിയിവിടെ തങ്ങളുടേതായ ഒന്നുംഅവശേഷിക്കാൻ പാടില്ല..
ഏറ്റവും ഒടുവിലായി കയറിവന്ന അച്ഛനും അമ്മയും വാക്കുകൾ നഷ്ടപ്പെട്ടവരെ പോലെ മൗനിച്ചും തലതാഴ്ത്തിയും അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ തകർച്ച പൂർണ്ണമായെന്നു തോന്നിപ്പോയി..
സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം..
പക്ഷേ, എന്തിനും പോന്ന മരുമകളോടുള്ള ഭയം അവരെ അശക്തരാക്കിക്കളഞ്ഞു !! എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കെ ഒരാൾ ഓടി വന്നു കൈ പിടിച്ചു ! സുധർമ്മ ചേച്ചി !
അന്നേവരെ കാണുമ്പോൾ വെറുതെ ഒരു ചിരിയിൽ വിശേഷങ്ങൾ ഒതുക്കി കടന്നുപോയിരുന്ന ഇടവഴിയിലെ ആ വലിയ വീടും പൂങ്കാവനവുമുള്ള അവരെ ഒരുപക്ഷേ എല്ലാം കണ്ടുകൊണ്ടിരുന്ന ദൈവം തന്നെയായിരിക്കില്ലേ പറഞ്ഞയച്ചത് !!
“ഒന്നും വിഷമിക്കേണ്ട കേട്ടോ.. അവിടോട്ടു കൊണ്ട് വെച്ചോളൂ എല്ലാം.”
മനസ്സ് നിറഞ്ഞു പോയ നിമിഷങ്ങൾ !! കണ്ണുനീരിലൂടെ ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.
എല്ലാം ഒതുക്കി വെച്ച് അവരോട് യാത്ര പറയുമ്പോൾ എത്രയും പെട്ടെന്ന് ഒരു വീട് കണ്ടുപിടിക്കണമെന്ന വാശിയായിരുന്നു രണ്ട് പേരുടെയും മനസ്സിലപ്പോൾ..
കുഞ്ഞുങ്ങളെയും കൊണ്ട് അടുത്ത താവളം തേടി പോകുമ്പോൾ
ഒരു മെഴുതിരി നാളം പോലെ ഹൃദയം ഉരുകിക്കൊണ്ടിരുന്നു..
ബന്ധങ്ങൾ എത്ര പെട്ടെന്നാണ് നിലച്ചു പോകുന്നത്. എല്ലാം വെറും മുഖം മൂടികൾ മാത്രം!
സ്വത്തിനും പണത്തിനും വേണ്ടി വേണ്ടപ്പെട്ടവരെ വരെ തള്ളിപ്പറയുന്ന സമൂഹത്തിൽ ജീവിച്ചിരിക്കുന്നത് പോലും അർത്ഥ ശൂന്യമാണെന്ന് തോന്നിപോകുന്നു.
അന്യമായി പോകുന്ന ബന്ധങ്ങളുടെ കാൽച്ചുവട്ടിൽ ഒരുപിടി ചുവന്ന റോസാ പൂക്കൾ അർപ്പിച്ചുകൊണ്ട് മൗനമായി യാത്ര തിരിക്കുമ്പോൾ അങ്ങ് എവിടെയോ ഉമ്മറപ്പടിയും നടുമുറ്റവും തുളസിതറയുമുള്ള ഒരു കൊച്ചുവീട് തങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നവൾ വെറുതെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു !!
-ശാലിനി