നെറ്റിയിലെ ആഴത്തിലുള്ള മുറിവിൽ വിരലുകൾ ഓടിക്കുമ്പോൾ ലയയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.
“ഭർത്താവിന്റെ സ്നേഹസമ്മാനം!” അവൾ സ്വയം പരിഹസിച്ചു. കരയാൻ പോലും മറന്നുപോയ നിമിഷങ്ങൾ..
ആരോടും പരാതി പറയാൻ പറ്റില്ല കാരണം താൻ ആയിട്ട് എടുത്ത് തലയിൽ വച്ചതാണ് ഇത്.
തന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാൻ വന്നതായിരുന്നു ആദിത്യനും അയാളുടെ മൂന്ന് വയസ്സുള്ള മകൾ ആമിയും… ഒന്നര വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ലയയുടെ ഉള്ളിൽ അറിയാതെ ഒരു മാതൃത്വം ഉണർന്നു. ആദിത്യൻ ഒരു ഗവൺമെന്റ് ഹോസ്പിറ്റലിലെ സർജനാണ്. പക്ഷേ, നാട്ടുകാരോടോ അയൽക്കാരോടോ അധികം അടുപ്പമില്ലാത്ത ഒരു പ്രത്യേക സ്വഭാവക്കാരൻ..
ഒരു ജോലിക്കാരിയെ പോലും നിർത്താതെ കുഞ്ഞിന്റെ കാര്യങ്ങൾ മുഴുവൻ ചെയ്തിരുന്നത് ആദിത്യൻ ആയിരുന്നു.. അതുകൊണ്ടുതന്നെ അയാളോട് ബഹുമാനം ആയിരുന്നു ആദ്യം തോന്നിയത്..
അയാൾക്ക് വേണമെങ്കിൽ മറ്റൊരു വിവാഹം കഴിക്കാം ആ കുഞ്ഞിനെ കരുതി ആയിരിക്കില്ലേ മറ്റൊരു പെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ അയാൾ ഇത്രയും കഷ്ടപ്പെടുന്നത്.. അതുമാത്രമല്ല ആദ്യ ഭാര്യയോട് അയാൾക്ക് അത്രത്തോളം ഇഷ്ടമുണ്ടായി കാണും ആസ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയാത്തതു കൊണ്ടാകും അവർ രണ്ടുപേരും ഇങ്ങനെ തനിച്ചായി പോയത്.. ഏതുനേരവും അവരെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു ലയയുടെ മനസ്സിൽ നിറയും..
ഒരു ദിവസം വൈകുന്നേരം തൊടിയിൽ നിൽക്കുമ്പോഴാണ് കുഞ്ഞ് ആമി ഓടി വന്നത്. ആദ്യത്തെ കണ്ണ് കെട്ടി വന്നതാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ ലയക്ക് മനസ്സിലായി..
“” എങ്ങോട്ടാ കുറുമ്പി ഈ തത്തി തത്തി പോകുന്നത്?? “”
ലയ ചോദിച്ചു അതിന് ഉണ്ടക്കണ്ണ് മേടിച്ചു നോക്കി നിന്നു കുഞ്ഞി പെണ്ണ്
അപ്പോഴേക്കും കുഞ്ഞിനെ കാണാതെ ഓടി വരികയായിരുന്നു ആദിത്യൻ.
അവളുടെ കയ്യിൽ കുഞ്ഞിനെ കണ്ടതും ഒരു നെടുവീർപ്പെട്ടു ഓടി അവളുടെ അരികിലേക്ക് വന്നു.
“” അവൾ ഉറങ്ങുന്ന സമയം നോക്കി കുറച്ച് ഡ്രസ്സ് വാഷ് ചെയ്യാൻ വേണ്ടി ഇറങ്ങിയതാണ് തിരികെ വന്നപ്പോൾ റൂമിൽ ആളില്ല ഞാനാകെ പേടിച്ചുപോയി!!”” അവളെ നോക്കിക്കൊണ്ട് പറയുന്ന ഡോക്ടറിനെ കണ്ടപ്പോൾ വല്ലാത്ത ഒരു അടുപ്പം തോന്നിപ്പോയി.
അമ്മ നഷ്ടപ്പെട്ടെങ്കിലും ആ കുഞ്ഞ് ഭാഗ്യവതിയാണ് എന്ന് എനിക്ക് തോന്നി അതുകൊണ്ടാണല്ലോ ഇത്രയും നല്ല ഒരു അച്ഛനെ ദൈവം കൊടുത്തത് അയാളോടുള്ള ബഹുമാനം ഓരോ നിമിഷവും കൂടി വരികയായിരുന്നു.. ബഹുമാനം പിന്നീട് ഇഷ്ടത്തിന് വഴിമാറി.
മറ്റാരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത ഡോക്ടർ എന്നോട് മാത്രം സംസാരിക്കാൻ തുടങ്ങി കുഞ്ഞിനെ എന്റെ കയ്യിൽ മാത്രം വിട്ടു തരാൻ തുടങ്ങി.
ഒടുവിൽ ഡോക്ടറോട് വളരെ ആഗ്രഹത്തോടെ തന്നെയാണ് ചോദിച്ചത് നിങ്ങളുടെ ഇടയിലേക്ക് കുഞ്ഞിന്റെ അമ്മയായി ഞാൻ കൂടി വരട്ടെ എന്ന്..
ഡോക്ടർ സമ്മതം സ്വപ്നത്തിൽ എന്നതുപോലെയാണ് കേട്ടത് ഒരിക്കലും ആദ്യ ഭാര്യയുടെ സ്ഥാനത്തേക്ക് കടന്നുവരാൻ എന്നെ സമ്മതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല..
ലയയുടെ വീട്ടുകാർ ഈ ബന്ധത്തെ നഖശിഖാന്തം എതിർത്തു.
”ലയേ, നീയൊരു നല്ല ജോലിയിലുള്ള പെണ്ണാണ്. എന്തിനാണ് ഒരു രണ്ടാംകെട്ടുകാരന്റെ പുറകെ പോകുന്നത്? ആ കുഞ്ഞിന്റെ ഉത്തരവാദിത്തം കൂടി നിന്റെ തലയിലാകും.” അച്ഛൻ താക്കീത് നൽകി.
പക്ഷേ ലയ കേട്ടില്ല. “എനിക്ക് അയാളെയും ആ കുഞ്ഞിനെയും ഇഷ്ടമാണ് അച്ഛാ. ആ കുഞ്ഞിന് ഒരു അമ്മയെ വേണം.” എന്നാൽ വീട്ടുകാർ കടുംപിടുത്തം പിടിച്ചു ഈ വിവാഹത്തിന് അവർ ആരും സമ്മതിക്കില്ല എന്ന് പറഞ്ഞു.
അതോടെ
വീട്ടുകാരെയും ഉള്ള ജോലിപോലും ഉപേക്ഷിച്ച് അവൾ ആദിത്യന്റെ കൂടെ ഇറങ്ങിത്തിരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചകളിൽ തന്നെ ലയയ്ക്ക് തിരിച്ചടികൾ കിട്ടിത്തുടങ്ങി.. ആദ്യം തന്നെ അവളോട് ജോലിക്ക് പോകാതെ വീട്ടിലിരിക്കാനാണ് ആദ്യത്യൻ ആവശ്യപ്പെട്ടത്… സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ അവൾ അത് അനുസരിച്ചു കഷ്ടപ്പെട്ട് നേടിയ ജോലി കളഞ്ഞു.
ഒരു ദിവസം എങ്ങോട്ടോ പോകാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ചുരിദാർ ധരിച്ച് നിൽക്കുകയായിരുന്നു ലയ. ആദിത്യൻ അടുത്തു വന്ന് അവളുടെ മുടിയിൽ കുത്തി പിടിച്ചു.
”നീ എന്തിനാ ഈ വേഷം ഒക്കെ ഇട്ടു നിൽക്കുന്നത് എനിക്ക് ഇത് ഇഷ്ടമല്ല സാരി ഉടുക്കണം എന്ന് അറിയില്ലേ ? മീര ഉടുക്കുന്നത് കണ്ടിട്ടുണ്ടോ? അവൾക്ക് സാരി ഉടുത്താൽ ഒരു പ്രത്യേക ഭംഗിയായിരുന്നു… അതുപോലെതന്നെ നീയും ഒരുങ്ങണം!! ” ഒരു ഭ്രാന്തനെപ്പോലെ അയാൾ പറഞ്ഞു അതോടെ അയാൾ നോർമൽ അല്ല എന്ന് അവൾക്ക് തോന്നി.
നീ നിന്റെ മുടി മുറിച്ചോ? ഇനി മേലാൽ മുടി വെട്ടരുത്. മീരയ്ക്ക് നീളൻ മുടിയായിരുന്നു.. അതാണ് എനിക്കും ഇഷ്ടം.
പിന്നീട് ഒരിക്കൽ മുടി ഭംഗിയിൽ മുറിച്ചു വന്ന അവളോട് ആദിത്യൻ പറഞ്ഞു.. അത് കേട്ടതും അവൾക്ക് മനസ്സു മടുത്തു പോയി.. തന്നെ താനായി അയാൾ അംഗീകരിക്കുന്നില്ല എന്ന് അവൾക്ക് മനസ്സിലായി..
ശബ്ദം താഴ്ത്തി സംസാരിക്കണം ലയേ… മീര ഇന്നേവരെ ഒച്ച ഉയർത്തുന്നത് ഞാൻ കേട്ടിട്ടില്ല.” ആദിത്യൻ പറഞ്ഞു അത് മാത്രമല്ല മീരയെ പോലെ നിൽക്കണം ഇരിക്കണം.. എല്ലാംകൊണ്ടും മടുത്തു പോയി അവൾക്ക്.
“ആദിത്യൻ, ഞാൻ മീരയല്ല. ഞാൻ ലയയാണ്. എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട്.” ഒടുവിൽ അവൾ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു
ആദിത്യന്റെ കണ്ണുകൾ ചുവന്നു. “എന്റെ വീട്ടിൽ ജീവിക്കണമെങ്കിൽ മീരയെപ്പോലെ ജീവിച്ചാൽ മതി. അവളായിരുന്നു പെണ്ണ്!”
പിന്നീടങ്ങോട്ട് ഓരോ ദിവസവും പീഡനങ്ങളായിരുന്നു. ഭക്ഷണമുണ്ടാക്കുമ്പോൾ പോലും മീരയുടെ ഫുഡിന്റെ രുചി വരണമെന്ന നിർബന്ധം. മീരയുടെ പഴയ വസ്ത്രങ്ങൾ അലമാരയിൽ നിന്ന് എടുത്ത് ലയയ്ക്ക് നൽകും. അത് ഇടാൻ വിസമ്മതിക്കുമ്പോൾ എല്ലാം ഡോക്ടറിന്റെ കൈകൾ അവൾക്ക് നേരെ ഉയർന്നു.
”ലയേ… നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്? എന്റെ കൂടെ ജീവിക്കണം എന്നുണ്ടെങ്കിൽ മീരയെപ്പോലെ പെരുമാറിയെ പറ്റൂ എന്ന് അയാൾ തീർത്തു പറഞ്ഞു.
അയാൾ ശരിക്കും ഒരു സൈക്കോ ആണെന്ന് വളരെ അടുത്ത് അറിഞ്ഞപ്പോൾ മാത്രമാണ് അവൾക്ക് മനസ്സിലായത്.
ആമി പോലും പേടിച്ചാണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്. അതിനിടയിലാണ് ലയ താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ആ വാർത്ത അറിഞ്ഞപ്പോൾ ആദിത്യൻ സന്തോഷിച്ചു.
”എനിക്ക് മീരയെപ്പോലെ ഒരു മകളെ വേണം. ആമിയെപ്പോലെ സുന്ദരിയായ ഒരു കുട്ടി. നമുക്ക് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യാം.” അയാൾ പറഞ്ഞു.. ഡോക്ടർ എന്ന നിലയിൽ സ്കാനിങ്ങിന് അയാളും ഒപ്പം കയറി..
ഹോസ്പിറ്റലിലെ സ്കാനിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ ആദിത്യന്റെ മുഖം വിവർണ്ണമായിരുന്നു. കാറിൽ കയറിയ ഉടനെ അയാൾ അവളുടെ കൈയിൽ ബലമായി പിടിച്ചു.
”അതൊരു ആൺകുട്ടിയാണ് ലയ. എനിക്ക് ആൺകുട്ടികളെ ഇഷ്ടമല്ല. മീര എനിക്ക് പെൺകുട്ടിയെയാണ് തന്നത്. ഇത് വേണ്ട… നമുക്ക് ഇത് കളയാം.”
ലയ ഞെട്ടിപ്പോയി. “നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? ഇതൊരു ജീവനല്ലേ? നിങ്ങളൊരു ഡോക്ടർ അല്ലേ ആദിത്യൻ?”
”ഡോക്ടർ ആയതുകൊണ്ട് തന്നെ എനിക്കറിയാം ഇത് എങ്ങനെ ഒഴിവാക്കണമെന്ന്. നീ നാളെ എന്റെ കൂടെ വരണം.”
അന്ന് രാത്രി ലയ ഉറങ്ങിയില്ല. താൻ തിരഞ്ഞെടുത്ത ജീവിതം എത്ര വലിയ തെറ്റാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഇതിൽ കൂടുതൽ ഇവിടെ നിന്നാൽ തന്റെ ഉള്ളിലെ ജീവനും സ്വന്തം ജീവനും അപകടത്തിലാകുമെന്ന് അവൾക്ക് ഉറപ്പായി. പുലർച്ചെ ആരും കാണാതെ അവൾ ഇറങ്ങി ഓടി. നേരെ സ്വന്തം വീട്ടിലേക്ക്.
മകളെ കണ്ടപ്പോൾ അച്ഛനും അമ്മയും ആദ്യം തകർന്നുപോയെങ്കിലും പിന്നീട് അവർ അവൾക്ക് താങ്ങായി നിന്നു.
”നീ വിഷമിക്കണ്ട മോളെ, നീ ഒറ്റയ്ക്കല്ല. ഈ കുഞ്ഞിനെ നമുക്ക് വളർത്താം.” അച്ഛൻ അവളെ ചേർത്തുപിടിച്ചു.
മാസങ്ങൾ കടന്നുപോയി. ലയയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. പക്ഷേ ആദിത്യൻ അടങ്ങിയിരുന്നില്ല. അയാൾ ഇടയ്ക്കിടെ ലയയുടെ വീട്ടുപടിക്കൽ വന്ന് ബഹളം വയ്ക്കും.
”എന്റെ കുഞ്ഞിനെ എനിക്ക് വിട്ടുതരണം! നീ ഇറങ്ങി വരണം ലയേ… ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും.” അയാൾ ഗേറ്റിൽ തല്ലി വിളിച്ചു പറയുമായിരുന്നു.
ലയ ഭയപ്പെട്ടില്ല. അവൾ പഴയ ലയയല്ല. അവൾ വീണ്ടും പുസ്തകങ്ങൾ എടുത്തു. ബാങ്ക് പരീക്ഷകൾക്കായി തയ്യാറെടുത്തു. കഠിനമായി പരിശ്രമിച്ചു. ഒടുവിൽ അവൾക്ക് ബാങ്കിൽ ജോലി കിട്ടി.
ആദിത്യന്റെ ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ അവൾ പോലീസിൽ പരാതി നൽകി. ഒരു സർജൻ എന്ന പദവിയൊന്നും അയാളെ രക്ഷിച്ചില്ല. ഗാർഹിക പീഡനത്തിനും വധഭീഷണിക്കും പോലീസ് അയാൾക്കെതിരെ കേസെടുത്തു. പോലീസിന്റെ ശക്തമായ താക്കീത് കിട്ടിയതോടെ അയാളുടെ ശല്യം കുറഞ്ഞു.
ഇപ്പോൾ ലയ തന്റെ കുഞ്ഞിനൊപ്പം സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നു. അവളുടെ മുടി അവൾക്ക് ഇഷ്ടമുള്ള രീതിയിൽ വെട്ടി. അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു. മറ്റൊരാളുടെ നിഴലായി ജീവിക്കേണ്ട ഗതികേട് ഇപ്പോൾ അവൾക്കില്ല.
, ജീവിതം നൽകിയ പാഠം വലുതായിരുന്നു. ചിലത് പുറമെ നിന്ന് നോക്കുമ്പോൾ വലിയ പത്രാസ് തോന്നും. ഡോക്ടർ, അന്തസ്സ്, പണം… പക്ഷേ ഉള്ളിൽ ചീഞ്ഞളിഞ്ഞ സ്വഭാവമായിരിക്കും. ലയ തന്റെ ജീവിതം തിരിച്ചുപിടിച്ചു, സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അതാണ് അവളുടെ വിജയം.
സ്റ്റോറി by ചന്ദ്ര
