പെണ്ണ് കാണാൻ വന്ന കൂട്ടരുടെ മുന്നിൽ ലക്ഷ്മി അണിഞ്ഞൊരുങ്ങി നിന്നു.അവളാരേയും ശ്രദ്ധിച്ചില്ല.ചായ നീട്ടുമ്പോൾ ആരോ വിരലിൽ….

എൻ്റെ രാജകുമാരിക്ക്

ആ കോളേജ് ക്യാമ്പസിൽ കിരണിനെ അറിയാത്തവർ ആരുമില്ല, ക്ലാസ്സിൽ ഒന്നാമൻ.കളിക്കളത്തിലും കലോൽസവ വേദിയിലും അവനെ കാണാം.വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു കിരൺ.

അതേ ക്ലാസ്സിൽ കിരണിനൊരു എതിരാളി ഉണ്ടായിരുന്നു, ലക്ഷ്മി.അധികം ആരോടും മിണ്ടാത്ത പ്രകൃതം,
നൃത്തമായിരുന്നു അവളുടെ ജീവൻ.വലിയ വീട്ടിലെ പെണ്ണായത് കൊണ്ട് മറ്റുള്ളവരോട് അവൾക്ക് പുച്ഛമായിരുന്നു.

കലോത്സവത്തിൻ്റെ പ്രാക്ടീസ് ഹാളിൽ കിരൺ വലിയ ശബ്ദത്തിൽ പാട്ട് വെച്ചു.അടുത്ത മുറിയിൽ പ്രാക്ടീസ് ചെയ്ത് കൊണ്ട് നിന്നിരുന്ന ലക്ഷ്മിയുടെ താളം തെറ്റി ,ചുവടുകൾ പിഴച്ചു.

അവൾ പതുക്കെ തിരിഞ്ഞു.

“ശബ്ദം ലേശം കുറയ്ക്കാമോ.”

കിരൺ ലക്ഷ്മിയെ കളിയാക്കി.

“ഇത് ലൈബ്രറി അല്ല, യൂത്ത് ഫെസ്റ്റിവൽ നടക്കുകയാണെന്നറിയില്ലേ.നല്ലൊരു കലാകാരി ക്ക് ഏകാഗ്രത മുഖ്യമായും വേണം.”

എല്ലാവരും ചിരിച്ചു.മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ച കിരണിനോട് ലക്ഷമിയ്ക്ക് പക തോന്നി.

ഒരു മുറിയിൽ കോളേജ് ഡേ പരിപാടികളുടെ, പ്രാക്ടീസ് നടക്കുന്നു.കിരൺ മുറിയുടെ വാതിൽക്കൽ ചെന്നു നിന്നു.പതിവ് പോലെ ലക്ഷമിയെ കളിയാക്കാനായി നിന്നതാണ്.പക്ഷെ അവളവനെ കണ്ടതായി നടിച്ചില്ല.ലക്ഷ്മി ആരെയും ഗൗനിക്കാതെ നൃത്തം തുടങ്ങി.

അവളുടെ ഭംഗിയുള്ള ചലനങ്ങൾ അവൻ ശ്വാസം പിടിച്ചു നോക്കി നിന്നു.എത്ര മനോഹരമായ ഭാവങ്ങൾ അവളുടെ മുഖത്ത് വിരിയുന്നു.ഇത്രയും ശരീര വടിവൊത്ത നർത്തകി.എത്ര നാളത്തെ പരിശീലനമായിരിക്കും.കിരണിന് ലക്ഷ്മിയോട് ആരാധന തോന്നി.അവൾ നൃത്തം കഴിഞ്ഞ് മടങ്ങുന്നത് വരെ അവൻ നോക്കി നിന്നു.

ആ സംഭവത്തിന് ശേഷം കിരണിന് ലക്ഷ്മിയോട് മിണ്ടണം എന്ന് തോന്നി.അതിനായി അവൻ പലതവണ ശ്രമിച്ചു.പക്ഷേ ലക്ഷ്മി അവനെ പരിഗണിച്ചതേയില്ല.

ഒരു ദിവസം കോളേജ് വരാന്തയിൽ വച്ച് ലക്ഷ്മിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ കിരൺ ചോദിച്ചു.

“ലക്ഷ്മി ദിവസവും പ്രാക്ടീസ് ചെയ്യാറുണ്ടോ? താൻ ക്ഷീണിക്കില്ലേ,കാൽ വേദനയ്ക്കില്ലേ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം.”

ലക്ഷ്മി കുഴങ്ങി പോയി.ഇവനിതെന്ത് പറ്റി.

ഒരു ദിവസം അവൾ നേരിട്ട് അവനോട് ചോദിച്ചു.

“എന്താണൊരു മാറ്റം.”

കിരൺ അവളെ നോക്കി ചിരിച്ചു കൊണ്ട് നടന്ന് പോയി.

കോളേജ് ഡേയിൽ ലക്ഷ്മി സ്റ്റേജിൽ നന്നായി നൃത്തം ചെയ്തു.കയ്യടികൾ കൊണ്ട് എല്ലാവരും അവളെ അനുമോദിച്ചു.സ്റ്റേജിൻ്റെ പിറകിൽ കിരൺ ലക്ഷ്മിയെ കാത്ത് നിന്നു.

“ലക്ഷ്മീ..”

അവൾ തിരിഞ്ഞു നോക്കി.

“നൃത്തം മനോഹരമായിരുന്നു.”

അവൾ നാണത്തോടെ തല കുനിച്ചു.അവൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണ്…
ഒത്തിരി ഇഷ്ടമാണ്.”

കിരൺ തിരിഞ്ഞ് നോക്കാതെ നടന്ന് പോയി.ലക്ഷ്മി അത്ഭുതത്തോടെ അവനെ നോക്കി നിന്നു.

ക്യാമ്പസിന്റെ പിന്നിലെ പഴയ വഴിയിലൂടെ അവർ നടന്നു.അവളുടെ വിരലുകൾ പേടിച്ചു തണുത്തിരുന്നു,വീട്ടിലറിഞ്ഞാൽ അവളുടെ പഠനം അവസാനിപ്പിക്കും അച്ഛനും ചേട്ടന്മാരും കൂടി.കിരൺ പതുക്കെ അവൾക്ക് നേരെ കൈ നീട്ടി.ഒരു നിമിഷം അവളൊന്ന് സംശയിച്ചുപിന്നെ അവൻ്റെ വിരലുകളിൽ ബലമായി പിടിച്ചു.

ശത്രുക്കൾ ആയിരുന്ന കിരണും ലക്ഷ്മിയും കോളേജിലെ പ്രിയപ്പെട്ട പ്രണയ ജോഡികളായി മാറി.ആ പ്രണയം കോളേജിൽ വലിയ വാർത്തയായി മാറി.

ആ കോളേജിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിൽ നിന്നും ആദ്യം വിവരം അറിഞ്ഞത് ലക്ഷ്മിയുടെ അച്ഛനായിരുന്നു

“നീ പഠിക്കാൻ തന്നെയാണോ പോകുന്നത്,അവളുടെ ഒരു ഡാൻസും കൂത്തും.”

അച്ഛൻ ലക്ഷമിയുടെ പുസ്തകങ്ങളും ചിലങ്കയും നശിപ്പിക്കാൻ ശ്രമിച്ചു.അവളുടെ അമ്മ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അച്ഛൻ അവളെ അന്ന് തല്ലിയേനെ.

അമ്മ മാത്രം അവളുടെ സ്നേഹത്തെ മനസ്സിലാക്കി അവളെ ആശ്വസിപ്പിച്ചു.

കിരണിൻ്റെ വീട്ടിലും സംഭവം അറിഞ്ഞ് അച്ഛൻ വീട്ടിൽ വഴക്കുണ്ടാക്കി.അവൻ്റെ അമ്മ മാത്രം രഹസ്യമായി ചോദിച്ചു.

“നീ സീരിയസാണോ ,അതോ തമാശയോ.”

“അമ്മ അവളില്ലാതെ എനിക്കിനി പറ്റില്ല.
ജീവിതത്തിൽ ആദ്യമായി എന്നെ മനസ്സിലാക്കിയ പെണ്ണ് അവളാണ്.”

ലക്ഷ്മിയുടെ അവസാനത്തെ വലിയ സ്റ്റേജ് പെർഫോർമൻസ് ടൗൺ ഹാളിൽ നടക്കുകയാണ്.അച്ഛന് അവളെ പുറത്ത് വിടാൻ താൽപര്യമുണ്ടായിരുന്നില്ല.അമ്മ ഇടപെട്ടാണ് അവളുടെ നൃത്തത്തിന് അച്ഛൻ സമ്മതം നൽകിയത്.

അവൾക്ക് അന്നാദ്യമായി സ്റ്റേജിൽ കയറാൻ ഭയം തോന്നി.

“എന്നെ കൊണ്ട് നൃത്തം ചെയ്യാൻ പറ്റുമോ അമ്മേ?”

അവൾ അമ്മയോട് ചോദിച്ചു.പക്ഷേ പിറകിൽ നിന്നും കിരൺ ആണ് മറുപടി പറഞ്ഞത്.

“ഇന്നത്തെ നൃത്തം നിൻ്റെ ജീവിത വിജയമാണ്.ഇന്ന് പിഴച്ചാൽ നിനക്കൊരിക്കലും ഇനി ചിലങ്കയണിയാൻ സാധിക്കില്ല.നീ വരുന്നതിന് മുമ്പ് നിൻ്റെ അച്ഛൻ്റേയും ചേട്ടന്മാരുടേയും കണ്ണ് വെട്ടിച്ച് ഞാൻ ഇവിടെ ഒളിഞ്ഞിരുന്നതാണ്.”

കിരൺ അവളുടെ കാലിൽ കെട്ടിയ ചിലങ്ക ശരിയാക്കി കൊടുത്തു.

“മോളേ, നീ ഇന്ന് നൃത്തം ചെയ്യുമ്പോൾ ഈ ലോകം അത് ആസ്വദിക്കണം.”

അമ്മ പറഞ്ഞു.

ആ സ്റ്റേജിൽ ലക്ഷ്മി തീ പോലെ നൃത്തം ചെയ്തു. ഇതവളുടെ അവസാനത്തെ പെർഫോമൻസ് ആണെന്ന് അവൾക്ക് തോന്നി.

അച്ഛനും ചേട്ടന്മാരും ധൃതിയിൽ ലക്ഷ്മിയുടെ വിവാഹം പ്ലാൻ ചെയ്തു.ഞായറാഴ്ച പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരും.വരാമെന്ന് പറഞ്ഞ വീട്ടുകാർ വരില്ല.ബാംഗ്ലൂർ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആ പയ്യന് ആ ആഴ്ച ലീവ് കിട്ടിയില്ല.പകരം മറ്റൊരു കൂട്ടർ വരുന്നെന്ന് ചേട്ടൻ അറിയിച്ചിട്ടും ലക്ഷ്മി പ്രതികരിച്ചില്ല.

അവളിപ്പോൾ ചിരിക്കാറില്ല, ഭക്ഷണം കഴിക്കാറില്ല, ആരോടും മിണ്ടാറില്ല.അവളുടെ മാറ്റത്തിൽ എല്ലാവരും വിഷമിച്ചു.അവളെന്തെങ്കിലും കടും കൈ ചെയ്യുമോയെന്ന് എല്ലാവർക്കും പേടിയായി തുടങ്ങി.അമ്മ ഉറങ്ങാതെ എപ്പോഴും അവൾക്ക് കാവലിരുന്നു.

പെണ്ണ് കാണാൻ വന്ന കൂട്ടരുടെ മുന്നിൽ ലക്ഷ്മി അണിഞ്ഞൊരുങ്ങി നിന്നു.അവളാരേയും ശ്രദ്ധിച്ചില്ല.ചായ നീട്ടുമ്പോൾ ആരോ വിരലിൽ തൊട്ടു.ലക്ഷ്മി ദേഷ്യത്തിൽ മുഖമുയർത്തി.മണവാളൻ വേഷത്തിൽ കിരൺ,കൂടെ അവൻ്റെ അച്ഛനും അമ്മയും.

“നിങ്ങൾക്ക് ഒരേയൊരു മകൻ, ഞങ്ങൾക്ക് ഒരേയൊരു പെൺകുട്ടി, അവരുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ..”

ലക്ഷ്മിയുടെ അച്ഛൻ പറഞ്ഞു.

“എനിക്ക് എന്നും ഇവൾ സന്തോഷത്തോടെ ജീവിച്ചിരിക്കണം.അത്ര മാത്രം.”

കിരൺ എല്ലാവരും കേൾക്കെ പറഞ്ഞു.

“ഇവളെൻ്റെ രാജകുമാരിയാണ്.ഞാനിവളെ പൊന്ന് പോലെ നോക്കും.”

എല്ലാവരും ചിരിച്ചു.ആ സമയം ലക്ഷ്മിയുടെ ഇളയ ചേട്ടൻ പറഞ്ഞു.

“എങ്കിൽ നിനക്ക് കൊള്ളാം.അവൾക്ക് തടിയൻമാരായ മൂന്ന് ചേട്ടൻമാരുണ്ട് കേട്ടോ.”

കിരൺ ചേട്ടനെ നോക്കി തൊഴുതു.

“ഞങ്ങൾക്ക് നിങ്ങളുടെ മകളെ മാത്രം മതി.ഞങ്ങൾക്ക് ഒരു മകളില്ലാത്ത കുറവ് ഇവൾ പരിഹരിക്കും.”

കിരണിൻ്റെ അച്ഛൻ പറഞ്ഞു.

“അതുറപ്പല്ലേ,എൻ്റെ മകൾ നിങ്ങൾക്ക് നല്ലൊരു മകളായിരിക്കും.”

വിവാഹ രാത്രി,ലക്ഷ്മി മുറിയിലെ ജനലരികിൽ നിന്നു.പിന്നിൽ നിന്നു കിരൺ പതിയെ പറഞ്ഞു —

“നമ്മൾ ശത്രുക്കളായി തുടങ്ങിയ ആ കഥയിപ്പോൾ ഏവിടെ എത്തി.”

ലക്ഷ്മിയുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.

“കിരൺ നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.”

“എനിക്ക് നീയില്ലാതെയും പറ്റില്ലല്ലോ.നമ്മൾ ജനിച്ചത് തന്നെ ഇങ്ങനെ ഒന്നാകാനാണ്.”

കിരൺ അവളുടെ കൈ പിടിച്ചു.പുറത്ത് നല്ല മഴ തുടങ്ങി.കിരണിൻ്റെ നെഞ്ചിലെ ചൂട് പറ്റി ലക്ഷ്മി അവനെ ചേർന്ന് നിന്നു.

✍️നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *