എവിടെയാണ് തനിക്ക് തെറ്റുപറ്റിയത്. മോൾടെ സംസാരത്തിൽ ഡ്രൈവറു ചേട്ടനെ കുറിച്ചു കൂടുതൽ പറഞ്ഞപ്പോൾ ശ്രദ്ധിക്കണമായിരുന്നോ.?

മകൾ
രചന കാർത്തിക സുനിൽ

സുജിയുടെ ഫോൺ വരുമ്പോൾ അയാളൊരു മീറ്റിംഗിൽ ആയിരുന്നു. ആദ്യം കോൾ കട്ട് ചെയ്തുവെങ്കിലും വീണ്ടും വീണ്ടും അവൾ വിളിച്ചപ്പോൾ ഒരു വേവലാതി അയാളെ പൊതിഞ്ഞു. സമയം അഞ്ചുമണി കഴിഞ്ഞു. ഇനി ഉണ്ണിമോൾക്ക് എന്തെങ്കിലും വയ്യായികയാണോ, മേലുദ്യോഗസ്‌ഥരോട് സമ്മതം ചോദിച്ചു കോൺഫറൻസ് ഹാളിൽ നിന്നും പുറത്തിറങ്ങി. സുജിയുടെ നമ്പർ കോൾ ചെയ്തു കൊണ്ട് ഫോൺ ചെവിയിലേക്ക് ചേർത്തു.

“ഏട്ടാ.. മോളിതുവരെ വന്നില്ല. സ്കൂളിൽ വിളിച്ചപ്പോൾ അവിടെ ഇല്ലെന്ന് പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുന്നത് വരെ കുട്ടുകാർ കണ്ടു. അവൾ സ്കൂൾ വാനിൽ ഉണ്ടായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. പക്ഷെ ഇവിടെ വണ്ടി വന്നപ്പോൾ അവൾ ഉണ്ടായില്ല.
എനിക്കാകെ പേടിയാവുന്നു. ഏട്ടൻ വേഗം വാ..”

ചെവിയിലേക്ക് ചൂടുവെള്ളം വീണതുപോലെ കൃഷ്ണകുമാർ പിടഞ്ഞു. എന്റെ മോൾ.
എന്റെ ഉണ്ണിമോൾ..

അയാളും സുജിയും സ്നേഹിച്ചു വിവാഹിതരായതിനാൽ അവരെ സഹായിക്കാൻ രണ്ടുവീട്ടുകാരും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞു എഴുവർഷം കഴിഞ്ഞാണ് അവർക്ക് കുട്ടികൾ ഉണ്ടായത്. കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ അയാൾ മനസുകൊണ്ട് അമ്മയുമായി. സുജിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടുവന്നപ്പോൾ അവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് അയാൾ തന്നെയായിരുന്നു. കുഞ്ഞിനെ കുളിപ്പിക്കുകയും അഴുക്ക് തുണികൾ തിരുമ്മിയും അയാൾ മനസുകൊണ്ട് അവളുടെ അമ്മയുമായി. ഉണ്ണിമോൾ വളർന്നു എന്നാലും എന്തോ ഒരു കുറവ് അവളിൽ നിറഞ്ഞുനില്കുന്നത് പോലെ അവർക്ക് തോന്നി . കാത്തുകാത്തിരുന്നു ഈശ്വരൻ അനുഗ്രഹിച്ച കുട്ടിക്ക് അൽപ്പം ബുദ്ധിക്കുറവ്.
ഡോക്ടർ പറയുമ്പോൾ അയാളിലെ അച്ഛനും അമ്മയും തകർന്നു പോയി. സ്പെഷ്യൽ സ്കൂളിൽ അയക്കാതെ സാധാരണ സ്കൂളിൽ അവളെ പഠിപ്പിക്കാൻ വിട്ടു. അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും അവൾ പഠിച്ചു തുടങ്ങി..14 വയസ്സ് ആയുള്ളുവെങ്കിലും പ്രായത്തിൽ കവിഞ്ഞ വളർച്ച അവളെ ഒരു മുതിർന്ന പെൺകുട്ടിയായി മറ്റുള്ളവർ കരുതി.

അയാൾ വീട്ടിലെത്തുമ്പോൾ ചെറിയൊരു ആൾക്കൂട്ടം രൂപപെട്ടിരുന്നു. പലതരത്തിലുള്ള ചെരുപ്പുകൾ മുറ്റത്തു പൂക്കളം തീർത്തപോലെ. അകത്തെവിടെയോ നിന്ന് ഉണ്ണിമോൾ ഒളിച്ചുനോക്കുന്ന പോലെ.

“ഉണ്ണിമോളെ അച്ഛൻ ഒളിച്ചു. ഓടിവന്നു കണ്ടുപിടിക്ക്. അയാൾ പറഞ്ഞു.”

“ശോ, ഈ അച്ഛന് ഒന്നുമറിയില്ല. ഞാൻ ഒളിച്ചു. എന്നെയല്ലേ കണ്ടുപിടിക്കേണ്ടത്? ന്നിട്ട് അച്ഛനെ കണ്ടുപിടിക്കാനോ. ഇതൊരു പൊട്ട അച്ഛൻ തന്നെ.”
ഓടിവന്നു തന്നെ കെട്ടിപിടിച്ചു കുലുങ്ങി ചിരിക്കുന്ന ഉണ്ണിമോൾ. അയാളുടെ ഓർമ്മകൾ പിന്നിലേക്ക് ഓടിപോയി.അയാളിലെ അമ്മ വീണ്ടും തേങ്ങി.

എവിടെയെന്റെ കുഞ്ഞേ നീ..?

ഹോട്ടൽമുറിയിൽ നിന്നും പിടിച്ച അറുപത്തഞ്ചു വയസുക്കാരനൊപ്പം സ്കൂൾ വിദ്യാർഥിനി പിടിയിൽ. ഹോട്ടൽ മുറിയിൽ നിന്നും കരച്ചിൽ കേട്ടപ്പോൾ ജീവനക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.

ടിവിയിൽ വാർത്തയിൽ നിറയുന്നത് തല മറച്ച ഉണ്ണിമോൾടെ ചിത്രങ്ങൾ.

എവിടെയാണ് തനിക്ക് തെറ്റുപറ്റിയത്. മോൾടെ സംസാരത്തിൽ ഡ്രൈവറു ചേട്ടനെ കുറിച്ചു കൂടുതൽ പറഞ്ഞപ്പോൾ ശ്രദ്ധിക്കണമായിരുന്നോ.? എന്നും സ്കൂളിൽ പോയി വരുന്ന അവൾ പറയുന്ന കിന്നാരങ്ങൾ കേട്ടു രാത്രി വൈകുവോളം ഇരിക്കുമ്പോളും സംശയിക്കാൻ ഒന്നും കിട്ടിയില്ലല്ലോ.

“മോളെ ആരാണ് സിറ്റിയിലേക്ക് കൊണ്ടുപോയത്.? ” എന്തിനാണ് പോയത്, ഇതിന് മുൻപ് പോയിട്ടുണ്ടോ? എസ്ഐ മോളോട് ചോദിക്കുന്നു.

ഇങ്ങനെ ചോദിച്ചാൽ അവൾക്ക് പറയാൻ കഴിയുമോ. ഓർമ്മയിൽ നിൽക്കുമോ അതെല്ലാം. അയാളുടെ ഉള്ളം ആർത്തു കരഞ്ഞു.

“പറയൂ മോളെ. ആരാണ് മോളെ കൊണ്ടുപോയത്.? ”

“ഞാൻ സ്കൂളിൽ പോയപ്പോൾ ആ ചേട്ടൻ എനിക്ക് കുറെ ഫോട്ടോ കാണിച്ചു തന്നു. സിറ്റിയിൽ പോയാൽ അവിടെല്ലാം കൊണ്ടുപ്പോകാമെന്ന് പറഞ്ഞു. അതാ ഞാൻ കൂടെ പോയത്.”

ആ.. കൂടെ പോയി. എന്നിട്ട് നിങ്ങൾ എവിടെ പോയി.. അയാൾ എന്തുചെയ്തു.?

“ചേട്ടൻ എന്നെ പാർക്കിൽ കൊണ്ടുപോയി. സിനിമയ്ക്ക് കൊണ്ടുപോയി. പിന്നെ.. പിന്നെ ”

“അയാളുടെ നെഞ്ച് പിടിച്ചു. അച്ഛാ മോൾക്ക് സിനിമ കാണണം. സ്കൂളിൽ ദീപയും മോളിയും സിനിമ കണ്ടു. എനിക്കും പോണം. അച്ഛൻ കൊണ്ടുപോ.”

ഒരു ദിവസം ഉണ്ണിമോൾ പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നു.
“അച്ഛന്റെ തിരക്ക് കഴിഞ്ഞു നമുക്ക് പോകാട്ടോ. അമ്മയുടെ അസുഖവും മാറട്ടെ.”
മോൾ പറഞ്ഞത് ശരിയാണ്. കുറച്ചു വർഷങ്ങൾ ആയിട്ട് സുജിക്ക് ആസ്മ കൂടുതലാണ്. യാത്ര ചെയ്താൽ കൂടും. അവളുടെ അസുഖം കാരണം മോളെ എവിടെയും കൊണ്ടുപോകാറില്ല. അതാണോ അവൾ. വേദനയോടെ കണ്ണുകൾ ചേർത്തടച്ചു.

പിന്നെ എന്തു സംഭവിച്ചു.? എസ് ഐ വീണ്ടും ചോദിച്ചു.?
“ഒരു റൂമിൽ കൊണ്ടുപോയി. ബിരിയാണി വാങ്ങി തന്നു. അത് കഴിച്ചു കഴിഞ്ഞപ്പോൾ ഒരു ചേട്ടൻ വന്നു. അയാളെന്നെ കെട്ടിപിടിച്ചു. പിന്നെ എന്റെ ഉടുപ്പൊക്കെ മാറ്റി. എനിക്ക് വല്ലാതെ വേദനയെടുത്തു. അയാളെ കടിച്ചു. അപ്പോൾ അയാളെന്നെ തല്ലി..”

“എന്നിട്ടോ?”
“മതി സാറേ. നമുക്കും കുട്ടികൾ ഉള്ളതല്ലേ. ഒരാഴ്ച കുട്ടിയെ അയാൾ പലർക്കും കൈമാറി എന്ന് അയാൾത്തന്നെ സമ്മതിച്ചല്ലോ.ഈ കുട്ടിയോട് ഇനി ഇങ്ങനെ ചോദിക്കണോ.?”

കേട്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

“ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. അല്ലാതെ ഇതൊക്കെ കേട്ട് രസിക്കാനല്ല. ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ്. ”

നീരസത്തോടെ പറഞ്ഞു പോലീസുകാർ എഴുന്നേറ്റു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞു ടിവിയിൽ വാർത്ത കണ്ടു. സ്കൂൾക്കുട്ടിയേ പീഡിപ്പിച്ചഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ജാമ്യം കിട്ടിയ അന്ന് രാത്രിയിലാണ് സംഭവം. വിഷം മദ്യത്തിൽ കലർത്തി കുടിച്ചതാണെന്ന് കരുതുന്നു.

വാർത്ത കണ്ടയാൾ ചിരിച്ചു.ഇനിയും എത്ര പേർക്ക് കൊടുക്കാനുള്ളതാണിത്. കയ്യിൽ ഇരുന്ന ഡപ്പിയിൽ നോക്കി അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *