ഒരു ഫോട്ടോ പ്രണയം
ആര്യയുടെ ലോകം അവളുടെ അമ്മയെ ചുറ്റി പറ്റിയായിരുന്നു.അമ്മയുടെ ആഗ്രഹമായിരുന്നു അവളെയൊരു ടീച്ചറാക്കണമെന്നത്.അച്ഛൻ്റെ വേർപാടിന് ശേഷം അമ്മയൊരു ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് അവളെ വളർത്തി വലുതാക്കിയത്.
ഗ്രാമത്തിലെ വലിയൊരു സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആയി ആര്യ തൻ്റെ ജീവിതം ആരംഭിച്ചു . ഇംഗ്ലീഷ് സാഹിത്യം അവൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.കുട്ടികൾക്ക് സാഹിത്യം പരിചയപ്പെടുത്തുക,അവരെ നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുക, വൈകിട്ട് സ്കൂളിൽ നിന്നും മടങ്ങി വന്ന് അമ്മയുമൊത്ത് കടൽക്കരയിൽ പോയി കാറ്റ് കൊള്ളുക,നല്ല ആഹാരം വാങ്ങി കഴിക്കുക, ഇതൊക്കെ ആയിരുന്നു അവളുടെ പ്രധാന വിനോദങ്ങൾ.
സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ചാർജ്ജ് ആര്യയ്ക്ക് ആയിരുന്നു.നാഷണൽ സർവീസ് സ്കീമിൻ്റെ സംസ്ഥാന തല പരിപാടിയായിരുന്നു, കുട്ടികളിലൂടെ ഉൾനാടൻ ജലാശയങ്ങളുടെ പരിപാലനം.അതിനായി ആര്യ വോളൻ്റിയർമാരുമായി കൊച്ചിയിലേക്ക് പോകേണ്ടി വന്നു.
ആ പരിപാടിയിൽ വച്ച് അവളൊരു മനുഷ്യനെ പരിചയപ്പെട്ടു, സിദ്ധാർത്ഥ് നായർ. ആദ്യം അയാളുമായി ഉടക്കി പിന്നീട് അയാളുടെ സഹായം തേടി.ഒരു ഫ്രീ ലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന സിദ്ധാർത്ഥ് നായർ , വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ആയിരുന്നു അവൻ്റെ പാഷൻ.ജീവിക്കാൻ വേണ്ടി അവൻ സകല ഗവൺമെൻ്റ് പരിപാടികളും കവർ ചെയ്യും.
ആദ്യ കാഴ്ചയിൽ തന്നെ സിദ്ധാർത്ഥിൻ്റെ ക്യാമറാ ലെൻസ് ആര്യയിൽ പതിഞ്ഞു.നല്ല ഫോട്ടോജനിക് ആയിരുന്നു ആര്യ.ആര്യ അറിയാതെ സിദ്ധു അവളുടെ നിറയെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.
ഫോട്ടോഗ്രാഫർ തന്നേയും കുട്ടികളേയും ശ്രദ്ധിക്കുന്നത് ആര്യ ശ്രദ്ധിച്ചിരുന്നു.മാത്രമല്ല പെൺകുട്ടികളിൽ ചിലർ പരാതി പറയുകയും ചെയ്തു.
“മിസ്സേ,ആ ഫോട്ടോഗ്രാഫർ നല്ല വായ് നോക്കിയാണ്.കുറെ നേരമായി നമ്മുടെ ഭാഗത്തേക്കാണ് അയാളുടെ കണ്ണുകൾ.”
“നോക്കുന്നതിന് പരാതി കൊടുക്കാൻ പറ്റില്ല.അയാൾ ഫോട്ടോ വല്ലോം എടുത്താൽ നമുക്ക് പോലീസിനോട് പരാതി പറയാം.നിങ്ങൾ ആ വശത്തേക്ക് നോക്കണ്ട കുട്ടികളെ.”
ദേഷ്യം കൊണ്ട് ആര്യയുടെ മുഖം ചുവന്ന് വന്നു.പരിപാടി കഴിഞ്ഞപ്പോൾ സന്ധ്യയായി.എല്ലാവരും ഫോട്ടോഗ്രാഫറെ മറന്നു.മടങ്ങി പോകാനായി ആര്യ കുട്ടികളെ സ്കൂൾ ബസിൽ കയറ്റി , കുട്ടികളുടെ അറ്റഡൻസ് എടുത്തു.
“മിസ്സേ ഗായത്രിയെ കാണാനില്ല.”
തൊട്ടടുത്ത സീറ്റിലെ അനുഷ്ക വിളിച്ചു കൂവി.
“അവൾ ഇവിടെ ഉണ്ടായിരുന്നല്ലോ.ഭക്ഷണം കഴിച്ചത് എൻ്റെ അടുത്തിരുന്നാണല്ലോ.”
ലക്ഷ്മി മിസ്സ് പറഞ്ഞു.
“ലക്ഷ്മി മിസ്സേ,അവള് വരാതെ വണ്ടിയെടുക്കാൻ പറ്റില്ലല്ലോ.മിസ് ഇവരുടെ കൂടെ ഇവിടെ ബസിൽ ഇരിക്കൂ.ഞാൻ ലീഡർമാരേയും കൂട്ടി ഗായത്രിയെ നോക്കിയിട്ട് വരാം.ഇനി ഗായത്രി വാഷ് റൂമിൽ എങ്ങാനും പോയെങ്കിലോ.”
ആര്യ ലീഡർമാരായ വൈശാഖിനേയും സുരഭിയേയും കൂട്ടി പരിപാടി നടന്ന ഹാളിലെത്തി.എല്ലാ സ്കൂളുകാരും സംഘാടകരും ഹാളിൽ നിന്നും സ്ഥലം വിട്ടിരുന്നു.
“ഇവളിത് എവിടെ പോയി ,വാഷ് റൂമിലും ഇല്ല മിസ്സേ.”
“സുരഭി, സത്യം പറഞ്ഞോ, അവൾക്ക് വല്ല ചുറ്റിക്കളിയും ഉണ്ടായിരുന്നോ.”
ആര്യയുടെ മുന്നിൽ നിന്ന് സുരഭി വിയർത്തു.ഗായത്രിയുടെ അടുത്ത സുഹൃത്തായിരുന്നു സുരഭി.
“മിസ്സേ, അവളുടെ ഒരു ഇൻസ്റ്റാഗ്രാം ബോയ്ഫ്രണ്ട് ഈ ഹാളിൽ പരിപാടിയ്ക്ക് ഉണ്ടായിരുന്നു,അവളെന്നെ കാണിച്ചു തന്നിരിക്കുന്നു.അവൻ്റെ കൂടെ പൊയ്ക്കാണും.”
“അവൻ ഏത് സ്കൂളിലാണ് പഠിക്കുന്നത്.”
“സ്കൂളിൽ അല്ല, സ്റ്റേജിൽ എന്തോ ലൈറ്റ് സെറ്റ് ചെയ്യാൻ വന്നതാണ്.ഈവൻ്റ് മാനേജ്മെൻ്റ് ടീമിൽ.”
“നിനക്ക് ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ.വൈശാഖും സുരഭിയും ഇതിപ്പോൾ ആരോടും പറയരുത്.അവളെ ആദ്യം കണ്ടെത്തണം.അതാണ് പ്രധാനം.”
“ഇവിടെയെങ്ങും ആരേയും കാണുന്നില്ലല്ലോ മിസ്സേ.”
വൈശാഖ് പരാതിപ്പെട്ടു.
“നമുക്ക് പോലീസിൽ അറിയിക്കാം.”
“ഇത് പുറത്തറിഞ്ഞാൽ എന്താകും അവളുടെ ഭാവി.സ്കൂളിനും നാണക്കേടാകും.”
ആര്യ കുട്ടികളേയും കൂട്ടി ഹാളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒരു ബുള്ളറ്റ് അവരുടെ അടുത്ത് കൊണ്ട് വന്ന് നിർത്തി.
“നിങ്ങളിത് വരെ പോയില്ലേ.”
അയാൾ ഹെൽമെറ്റ് മാറ്റി.രാവിലെ കണ്ട അതേ ഫോട്ടോഗ്രാഫർ.ആര്യയ്ക്ക് ദേഷ്യം വന്നെങ്കിലും സഹായം തേടാൻ വേറെ ആരുമവിടെയില്ല.അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
“നിങ്ങളുടെ കയ്യിൽ സ്റ്റേജ് സ്റ്റാഫിൻ്റെ ഫോട്ടോകൾ വല്ലതും ഉണ്ടോ.”
അയാൾ ബുള്ളറ്റിൻ നിന്നും ഇറങ്ങി അയാളുടെ ലാപ്ടോപ് ഓണാക്കി.അന്നത്തെ ദിവസത്തെ മുഴുവൻ ചിത്രങ്ങളും അയാൾ ലാപ്ടോപ്പിലേക്ക് മാറ്റിയിരുന്നു.
“എന്താണ് പ്രശ്നം.”
“ഒരു പെൺകുട്ടി മിസ്സിംഗ് ആണ്.”
“പേടിക്കണ്ട പോലീസിൽ എൻ്റെ സുഹൃത്തുക്കൾ ഉണ്ട്.കുട്ടിയെ നമുക്ക് ഉടൻ കണ്ട് പിടിക്കാം.ടീച്ചർ ഈ വിവരം ആ കുട്ടിയുടെ മാതാപിതാക്കളേയും സ്കൂൾ അധികൃതരേയും അറിയിക്കൂ.”
ആ ചിത്രങ്ങളിൽ നിന്നും സുരഭി ഗായത്രിയുടെ ബോയ് ഫ്രണ്ടിൻ്റെ കാണിച്ചു കൊടുത്തു.
“ഇതാണ് അയാൾ.”
പോലീസ് ജീപ്പിൽ എത്തി.മറ്റ് കുട്ടികളുമായി ലക്ഷ്മി മിസ്സ് സ്കൂളിലേക്ക് മടങ്ങി.പോലീസ് ജീപ്പിൽ ആര്യ സ്റ്റേഷനിൽ എത്തി പരാതി കൊടുത്തു..ജീപ്പിനെ പിന്തുടർന്ന് സിദ്ധാർത്ഥ് നായർ ബുള്ളറ്റിൽ എത്തി.ഗായത്രിയുടെ മാതാപിതാക്കൾ സ്റ്റേഷനിൽ എത്തി.ഗായത്രിയുടെ അമ്മ ആര്യയോട് തട്ടിക്കയറി.
“പിള്ളേരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ഇമ്മാതിരി പരിപാടി നടത്തരുത്.”
ആര്യ എല്ലാവരുടേയും മുന്നിൽ ഒറ്റപ്പെട്ടു.അവൾക്ക് കരച്ചിൽ വന്നു.സിദ്ധാർത്ഥ് അവളെ ആശ്വസിപ്പിച്ചു.അവൻ സ്റ്റേഷനിൽ കയറി സബ് ഇൻസ്പെക്ടറോട് എന്തോ പറഞ്ഞു.
ഇൻസ്പെക്ടർ പുറത്തിറങ്ങി വന്നു.ഗായത്രിയുടെ മാതാപിതാക്കളോട് സംസാരിച്ചു.
“നിങ്ങളുടെ മകൾ ഈ പയ്യനുമായി ആറേഴു മാസമായി ഇഷ്ടത്തിലാണ്.അവൾ സ്വയം ഇറങ്ങി പോയതാണ്.അതിന് പാവം ഈ അദ്ധ്യാപിക എന്ത് പിഴച്ചു.മര്യാദയ്ക്കാണേൽ മര്യാദ,അവളെ കൂട്ടി കൊണ്ട് വരുമ്പോൾ രഹസ്യമായി കൊണ്ട് പോകാം.അല്ലെങ്കിൽ പത്രക്കാരെ യൊക്കെ വിളിച്ചു കൂട്ടി,അവനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു നമുക്ക് ഒരു വല്യ സംഭവമാക്കാം.എന്ത് പറയുന്നു.”
ഹൈവേ പോലീസ് പെട്രോളിംഗിനിടയിൽ സ്കൂൾ യൂണിഫോമിൽ ബൈക്കിൽ പാഞ്ഞ് പോകുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി.ഗായത്രിയെ വീട്ടുകാരുടെ കൂടെ പറഞ്ഞ് വിട്ടു.പയ്യനെ തൂക്കിയെടുത്ത് ജയിലിലടച്ചു.
ഗായത്രിയുടെ മാതാപിതാക്കളോടൊപ്പം മടങ്ങാൻ ആര്യ തയാറായില്ല.
“ഇനിയിപ്പോൾ ടീച്ചർ എങ്ങനെ മടങ്ങും.”
സിദ്ധാർത്ഥ് ചോദിച്ചു.ആര്യ ഷേക്ക് ഹാൻഡിനായി തൻ്റെ വലത് കരം അവന് നേരെ നീട്ടി.
“ഞാൻ ആര്യ.ബുദ്ധിമുട്ടാകില്ലെങ്കിൽ എന്നെ ഈ വണ്ടിയിൽ റയിൽവേ സ്റ്റേഷനിൽ ഒന്നിറക്കാമോ.”
“ഞാൻ സിദ്ധാർത്ഥ് നായർ.”
“ഞാൻ നിങ്ങളുടെ ഐഡി കാർഡ് കണ്ടിരുന്നു.നിങ്ങളുടെ ലാപ്ടോപ്പിൽ സൂക്ഷിച്ച എൻ്റെ ചിത്രങ്ങളും…”
സിദ്ധാർത്ഥ് ചമ്മിയ ചിരിയോടെ ആര്യയെ നോക്കി.
“കൗതുകമുള്ള മുഖങ്ങൾ കാണുമ്പോൾ.”
“കൗതുകം കൂടുതൽ ഉള്ളവരെ എനിക്ക് പേടിയാണ്.എൻ്റെ അച്ഛനും ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു.ഒരു കൊലപാതകകേസിൻ്റെ അന്വേഷണത്തിനായി പോയതാണ്.പിന്നെയാരും അച്ഛനെ കണ്ടിട്ടില്ല.ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല.”
ആര്യ അവനോട് നന്ദി പറഞ്ഞു പിരിഞ്ഞു.പിന്നെയവൾ അവനെ മറന്ന് തന്നെ പോയി.അല്ലെങ്കിലും ഓർക്കാൻ എന്താണുള്ളത്.
ഒരു രാത്രി അവൾക്കൊരു മെസേജ് വന്നു.”ഓർമ്മയുണ്ടോ.”അവൾ ആ സന്ദേശം അവഗണിച്ചു.പിറ്റെ ദിവസം ഗുഡ് മോണിംഗ് മെസേജ് വന്നു.കൂടെ ആര്യയുടെ അതി മനോഹരമായ ഒരു കാൻഡിഡ് ഫോട്ടോ.എന്നിട്ടും അവൾ റിപ്ലൈ അയയ്ക്കാതിരുന്നത് കൊണ്ട് ആ മെസേജിംഗ് അവിടെ അവസാനിച്ചു.
സ്കൂളിലെ വാർഷിക ദിനാഘോഷത്തിൻ്റെ പോസ്റ്ററിൽ കൊടുക്കാൻ,പ്രോഗ്രാം ഓഫീസർ ആയ ആര്യയുടെ നല്ലൊരു ഫോട്ടോ വേണം
അവൾ സിദ്ധാർത്ഥ് എടുത്ത ഫോട്ടോ അയച്ച് കൊടുത്തു.വാർഷികാഘോഷം കഴിഞ്ഞ് അവൾ സ്റ്റാഫ് റൂമിൽ വിശ്രമിക്കുമ്പോൾ അവൾക്ക് വീണ്ടും ഒരു മെസേജ് വന്നു.
“എൻ്റെ ഫോട്ടോയോട് വിരോധം ഒന്നുമില്ല അല്ലേ.”
അവൾ ആദ്യമായി ഒരു ചിരിക്കുന്ന സ്മൈലി മറുപടിയായി നൽകി.ഇവിടത്തെ വിവരമെല്ലാം സിദ്ധാർത്ഥ് കൃത്യമായി അറിയുന്നുണ്ടല്ലോ.
കുറച്ച് കഴിഞ്ഞ് അവൾക്ക് വീണ്ടും ഒരു ഫോട്ടോ വന്നു.വാർഷിക ദിനത്തിൽ, സ്റ്റേജിൽ അദ്ധ്യാപികമാരുടെ പ്രതിനിധിയായി പ്രസംഗിക്കുന്ന ഫോട്ടോ.കരിനീല നിറത്തിൽ അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു.
“ഇതെങ്ങനെ ,നിങ്ങൾ ശരിക്കുമൊരു പാപ്പരാസിയാണല്ലോ.”
അവൾ മറുപടി അയച്ചു.
മുന്നിൽ കരുണ ടീച്ചർ നിൽക്കുന്നു.
“ആരോടാണ് ആര്യേ ചാറ്റിംഗ്.തന്നെ കാണാനൊരാൾ ഓഫീസ് റൂമിൻ്റെ മുന്നിൽ നിൽക്കുന്നു.”
ആര്യ ഓഫീസിൻ്റെ മുന്നിലെത്തി.ആരേയും കണ്ടില്ല.അവൾ മടങ്ങാൻ നേരം തൊട്ട് മുന്നിൽ സിദ്ധാർത്ഥ് നിൽക്കുന്നു.
“ഇതെങ്ങനെ ഇവിടെയെത്തി.”
“എനിക്കാണ് ഈ പ്രോഗ്രാമിൻ്റെ ഫോട്ടോ വർക്ക് കിട്ടിയത്.പക്ഷേ ഞാൻ രണ്ടാഴ്ചയായി സ്ഥലത്ത് ഇല്ലായിരുന്നു.നോട്ടീസ് കണ്ടതും ഞാൻ ഓടി വരുകയായിരുന്നു.ഹാളിൽ കയറിയപ്പോൾ ആര്യയുടെ പ്രസംഗം നടക്കുന്നു.ആ കവിത ചൊല്ലിയത് രസകരമായി.”
“ഏതോ യാത്ര കഴിഞ്ഞ് വരുന്നത് പോലെയുണ്ടല്ലോ.”
“ഞാൻ അമേരിക്കയിൽ നിന്നും മടങ്ങി വരുന്ന വഴിയാണ് ,ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു.ഒരു വൈൽഡ് ഫോട്ടോഗ്രാഫർ ആകണമെന്ന എൻ്റെ ആഗ്രഹം ഉടൻ സഫലമാകും.അടുത്താഴ്ച ഞാൻ ഒരു അമേരിക്കൻ ചാനലിൽ ജോയിൻ ചെയ്യും.”
“അപ്പോൾ അവിടെയുള്ള കൗതുകമുള്ള മുഖങ്ങൾ കണ്ടാലോ.?”
“ഒരു മുഖം മനസ്സിൽ പതിഞ്ഞു പോയി.അതെങ്ങനെ സ്ഥിരമാക്കാമെന്നാണ് ആലോചിക്കുന്നത്.വീട്ടുകാരെ കാര്യം അറിയിച്ചിട്ടുണ്ട്.ജോലിയ്ക്ക് ജോയിൻ ചെയ്യാനാണ് അവർ പറയുന്നത്.”
ആര്യയും സിദ്ധാർത്ഥും ഓരോ കോഫി കുടിച്ചു പിരിഞ്ഞു.
“ഇനിയും കാണാം.”
അവൾക്ക് ഉറപ്പു നൽകി.
സിദ്ധാർത്ഥ് വിദേശത്തേക്ക് മടങ്ങി.രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അവൻ്റെ ഒരു മെസേജും വന്നില്ല.
ആര്യ അമ്മയോട് കാര്യം പറഞ്ഞെങ്കിലും ഫോട്ടോഗ്രാഫർ എന്ന് കേട്ടപ്പോഴെ അമ്മ വിസമ്മതിച്ചു.
“എൻ്റെ വിധി നിനക്കും വരും.നമുക്ക് ഒരു ചെറിയ ജോലി മതി.സമാധാനത്തോടെ ജീവിച്ചാൽ മതി.ആര്യ തൻ്റെ പ്രൊഫൈൽ ചിത്രം മാറ്റി.താൻ നീല സാരിയിൽ കവിത ചൊല്ലുന്ന ചിത്രം.അവനെ എന്തോ മറക്കാൻ സാധിക്കുന്നില്ല.നല്ല ജോലി കിട്ടിയപ്പോൾ അവൻ തന്നെ മറന്ന് കാണുമെന്ന് അവൾ കരുതി.
ഒരുച്ച സമയത്ത് സ്കൂളിൽ ഒരു പാർസൽ വന്നു ആര്യയുടെ പേരിൽ,ഫ്രം അഡ്രസ്സിൽ എസ് നായർ,ലോസ് ആഞ്ചലസ്
എന്നെഴുതിയിരിക്കുന്നു.
കവറിനകത്ത് അവളുടെ കുറെ ചിത്രങ്ങൾ, ആദ്യം കണ്ട ദിവസം എടുത്തത്.ഒരു ചെറിയ കുറിപ്പ് കൂടി വച്ചിട്ടുണ്ട്.
“അമേരിക്കയിൽ വച്ച് പഴയ ഫോൺ നഷ്ടമായി.നിൻ്റെ നമ്പറും പോയി.നിന്നെ കോൺടാക്ട് ചെയ്യാൻ വേറെ മാർഗമില്ലാത്തത് കൊണ്ടാണ് ഈ സാഹസം.ഇതിൽ എൻ്റെ നമ്പർ ഉണ്ട്.നിൻ്റെ മെസേജിനായി കാത്തിരിക്കുന്നു.”
അവൾ മെസേജ് അയച്ചില്ല.കുറച്ച് കാത്തിരിക്കട്ടെ എന്നവൾ കരുതി.
രാത്രി സ്കൂൾ പ്രിൻസിപ്പൽ ആര്യയെ വിളിച്ചു പഴയ ഉൾനാടൻ ജലാശയങ്ങുടെ സംരക്ഷണ പ്രോഗ്രാമിൻ്റെ ചിത്രങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഫോണെടുത്ത് അവന് മെസേജ് നൽകി.അവൻ കാത്തിരുന്ന പോലെ ഉടൻ തിരിച്ചു വിളിച്ചു.
“അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ.”
“ഇന്നലെ ഫോട്ടോസ് എല്ലാം കിട്ടി.സിദ്ധൂനെ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ.ആ കണ്ണൂകളിലൂടെ മാത്രമാണ് ഞാൻ സൗന്ദര്യം കാണാൻ പഠിച്ചത്.”
“സുഖിപ്പിക്കല്ലേ.എന്നിട്ട് ഇന്നലെ മെസേജ് അയച്ചില്ലല്ലോ.”
“എൻ്റെ നമ്പർ കൊണ്ട് കളഞ്ഞതല്ലേ.ചെറിയൊരു ശിക്ഷ വേണ്ടേ.”
“ശിക്ഷ ഞാൻ നേരിട്ട് വാങ്ങി കൊള്ളാം.പിന്നെ നാളെ അച്ഛനും അമ്മയും കൂടി തൻ്റെ അമ്മയെ കാണാൻ വരുന്നുണ്ട്.എനിക്കിനി കാത്തിരിക്കാൻ വയ്യ.”
“അമ്മ സമ്മതിക്കില്ല.സിദ്ധുവിൻ്റെ ജോലിയാണ് അമ്മയുടെ പ്രശ്നം.”
“എങ്കിൽ ഞാൻ തന്നെ തട്ടി കൊണ്ട് പോകും.എന്നിട്ട് ആ ഫോട്ടോയെടുത്ത് ഞാൻ തൻ്റെ അമ്മയ്ക്ക് അയച്ച് കൊടുക്കും.”
“അതൊന്നും വേണ്ട, ഞാൻ പറഞ്ഞാല് അമ്മയ്ക്ക് നോ എന്ന് പറയാൻ കഴിയില്ല.ഞാൻ അമ്മയോട് കരഞ്ഞ് പറയും എനിക്ക് സിദ്ധുവിനെ വേണമെന്ന്.”
“ഞാൻ അടുത്ത മാസം ലീവെടുത്ത് വരും.”
“ആരാ മോളേ ഫോണിൽ.”
അമ്മയാണ് പിറകിൽ,അമ്മ വന്നത് ആര്യ അറിഞ്ഞില്ല.
“സിദ്ധാർത്ഥിൻ്റെ അച്ഛൻ വിളിച്ചിരുന്നു.ഫോൺ വിളിയൊക്കെ കല്യാണം കഴിഞ്ഞ് മതി.ഞങ്ങൾ മുതിർന്നവർ കല്യാണ തീയതിയൊക്കെ എടുക്കട്ടെ.”
അമ്മ ചിരിച്ചു കൊണ്ട് മുറിയിൽ നിന്നും പോയി.മറു വശത്ത് എല്ലാം കേട്ട് കൊണ്ടിരുന്ന സിദ്ധാർത്ഥ് ആര്യയ്ക്ക് ഒരുമ്മ നൽകി.പിന്നെ രണ്ടാളും പൊട്ടിച്ചിരിച്ചു.
✍️ നിഷ പിള്ള
