“നേരത്തിന് വല്ലതും ഒക്കെ വെട്ടിവിഴുങ്ങി ഇതിനകത്ത് തന്നെ ഇരുന്നോണം!! എന്റെ കൂടെ പുറത്തോട്ട് വരാം എന്ന് വല്ല ഉദ്ദേശവും മനസ്സിൽ ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ കുഴിച്ചു മൂടിക്കോ!! എല്ലാവരും കൂടി എന്റെ തലയിൽ വച്ചു തന്നതാണല്ലോ!! അനുഭവിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ!!”
അഭിലാഷ് ദേഷ്യത്തോടെ ചിഞ്ചുവിനെ നോക്കി പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്നാൽ അത് കണ്ടപ്പോൾ പുച്ഛത്തോടെ അവളെ ഒന്ന് നോക്കി അഭിലാഷ് ആ പടി ഇറങ്ങിപ്പോയി. തന്നെ ഇങ്ങനെ അപമാനിക്കുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല, ഇപ്പോൾ ശീലമായി.
ചിഞ്ചുവിന്റെ അച്ഛന്റെ പെങ്ങളുടെ മകൻ ആണ് അഭിലാഷ്. അഭിലാഷിന്റെ അമ്മ ലതികയ്ക്ക് ചിഞ്ചുവിന്റെ അച്ഛൻ മാധവനോട് ഒരുപാട് സ്നേഹം ആയിരുന്നു. ആ സ്നേഹത്തിന്റെ ബാക്കി പത്രമാണ് ചിഞ്ചുവിന്റെ കഴുത്തിൽ കിടക്കുന്ന താലി.. അച്ഛനും അമ്മയും ഇല്ലാത്തതു കൊണ്ട് ലതികയുടെ പരിചരണത്തിലാണ് മാധവൻ വളർന്നത്. മാധവന്റെ വിവാഹവും ലതികയുടെ ഇഷ്ടത്തിനായിരുന്നു..
സീതാലക്ഷ്മി എന്ന ഒരു പാവം പെൺകുട്ടിയെ കണ്ടു പിടിച്ച മാധവന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ലതികയ്ക്ക് ഉറപ്പുണ്ടായിരുന്നു അവൾ അവനെ പൊന്നുപോലെ നോക്കും എന്ന്.
ലതികയുടെ തീരുമാനം ഒരിക്കലും തെറ്റല്ല എന്ന വിധത്തിൽ ആയിരുന്നു പിന്നീടുള്ള മാധവന്റെയും സീതാലക്ഷ്മിയുടെയും ജീവിതം..
പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ അവർ മുന്നോട്ടു ജീവിച്ചു..
സീതാലക്ഷ്മി ഗർഭിണിയായപ്പോൾ മുതൽ ലതിക പറയുമായിരുന്നു, “ഇതൊരു പെൺകുട്ടിയാണെങ്കിൽ അത് എന്റെ അഭിലാഷിനുള്ളതാണ്” എന്ന്.. ആഗ്രഹം പോലെ തന്നെ അത് ഒരു പെൺകുട്ടി ആയിരുന്നു എന്നാൽ ചിഞ്ചു ജനിച്ചത് അമ്മയുടെ ജീവൻ എടുത്തുകൊണ്ടായിരുന്നു. അതോടെ തളർന്നുപോയ മാധവന് തുണയായത് ലതികയാണ്. അവർ ചിഞ്ചുവിനെ സ്വന്തം മകളെപ്പോലെ നോക്കി.
പക്ഷേ, കാലം മാറിയപ്പോൾ എല്ലാം മാറിമറിഞ്ഞു. അഭിലാഷ് പഠിച്ച് വലിയ നിലയിലായി. സോഫ്റ്റ്‌വെയർ എൻജിനീയറായി അവൻ നഗരത്തിലേക്ക് ചേക്കേറി. നേരെ വിപരീതമായിരുന്നു ചിഞ്ചു. പഠനത്തിൽ അവൾ പിന്നിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകാൻ അവൾക്ക് താല്പര്യമില്ലായിരുന്നു.
“അപ്പച്ചീ, എനിക്ക് ഈ പുസ്തകം ഒന്നും തലയിൽ കേറുന്നില്ല. എനിക്ക് തുന്നാനും ചിത്രം വരയ്ക്കാനും ഒക്കെയാ ഇഷ്ടം,” അവൾ പറയുമായിരുന്നു. ലതിക അത് സമ്മതിച്ചു. പക്ഷേ അഭിലാഷിന് അത് വലിയ കുറച്ചിലായി തോന്നി..
അവന് തന്റെ പോലെ പടിപ്പുള്ളവരെ മാത്രമാണ് ഇഷ്ടം..
അവന്റെ അഭിപ്രായത്തിൽ ചിഞ്ചു വെറും ഒരു പട്ടിക്കാട്ടുകാരിയാണ്..
വളരെ സിമ്പിൾ ആയി നടക്കുന്ന അവളോട് ആദ്യം മുതൽ തന്നെ ഇഷ്ടക്കേട് ഉണ്ടായിരുന്നു ഒരിക്കലും അഭിലാഷിന്റെ സങ്കല്പത്തിനൊത്ത ഒരു പെണ്ണ് ആയിരുന്നില്ല പിഞ്ചു എന്നാൽ ചിഞ്ചുവിന്റെ കാര്യം നേരെ മറിച്ചായിരുന്നു അഭിലാഷ് അവൾക്കുള്ളതാണ് എന്നും പറഞ്ഞ് അഭിലാഷിനെ അവളുടെ മനസ്സിലേക്ക് കുത്തി കയറ്റിയിരുന്നു എല്ലാവരും അഭിലാഷിന്റെ പേരും പറഞ്ഞ് അവളെ കളിയാക്കുമ്പോൾ അവൾക്ക് അതെല്ലാം കേൾക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ചിഞ്ചുവിനെ വിവാഹം കഴിക്കുമ്പോഴും അഭിലാഷിന്റെ ഉള്ളിൽ വെറുപ്പായിരുന്നു. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആ വെറുപ്പ് കൂടി.
”നീ എന്തിനാ ഇങ്ങനെ നോക്കി നിൽക്കുന്നത്? പോയി വല്ല പണിയും ചെയ്യ്,” ഒരു വൈകുന്നേരം ഓഫീസിൽ വന്ന് കയറിയ ഉടനെ അഭിലാഷ് ആക്രോശിച്ചു.
”ഞാൻ… ഞാൻ ചായ എടുക്കാം,” ചിഞ്ചു വിറയലോടെ പറഞ്ഞു.
”ചായ വേണ്ട! നിന്റെ ഈ മുഖം കണ്ടാൽ തന്നെ എനിക്ക് ദേഷ്യം വരും. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരുത്തിയെ എന്റെ തലയിൽ കെട്ടിവെച്ച അമ്മയെ പറഞ്ഞാൽ മതിയല്ലോ. എന്റെ കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ നീ? അവരെയൊക്കെ നോക്ക്. നീ വെറും തയ്യൽക്കാരി!”
ചിഞ്ചു ഒന്നും മിണ്ടിയില്ല. അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അഭിലാഷിന്റെ ഒരു സുഹൃത്ത് അവരെ രണ്ടുപേരെയും അയാളുടെ വിവാഹത്തിന് ക്ഷണിച്ചു..
വെറുതെ ഫോർമൽ ആയ ഒരു ക്ഷണം ഒന്നും ആയിരുന്നില്ല, അത്രയും നന്നായി ചിഞ്ചുവിനെ അയാൾ ക്ഷണിച്ചിരുന്നു അതുകൊണ്ടുതന്നെ ആ വിവാഹത്തിന് പോകണം എന്ന് അവൾ കരുതി
അപ്പോഴാണ് അഭിലാഷ് മനസ്സിൽ തോന്നിയത് എല്ലാം പറഞ്ഞത്..
അത് കേട്ട് കണ്ണ് നിറയ്ക്കുകയല്ലാതെ ഒന്നും പ്രതികരിച്ചില്ല ചിഞ്ചു.. അവൾക്കും അറിയാമായിരുന്നു അഭിലാഷേട്ടന് താൻ ഒട്ടും യോജിച്ചവളല്ല എന്ന് എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് പോയാൽ മതി എന്ന അവസ്ഥയിൽ അവൾ എത്തി..
ഒരു ദിവസം അവൾക്ക് ഓഫീസിലെ അഭിലാഷിന്റെ കൂട്ടുകാരുടെ ഫോൺ വന്നു
”ചിഞ്ചൂ, നിനക്ക് അറിവില്ലാത്തതുകൊണ്ട് പറയുകയാ. അഭിലാഷ് ഇവിടെ ഓഫീസിലെ സ്നേഹയുമായി വലിയ അടുപ്പത്തിലാണ്.
അവർ ഒരുമിച്ച് നടക്കുമ്പോൾ എന്തൊരു ചേർച്ചയാണ് എന്നറിയാമോ അവന് എല്ലാം കൊണ്ടും പറ്റിയ ആള് സ്നേഹയാണ്.. നീ എന്തിനാ ഇങ്ങനെ അവന്റെ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കുന്നത്? നിനക്ക് അന്തസ്സുണ്ടെങ്കിൽ അവിടെ നിന്ന് ഇറങ്ങിപ്പോയിക്കൂടെ?”
അവന്റെ കൂട്ടുകാർ പറഞ്ഞു പറഞ്ഞതു കൂട്ടുകാർ ആണെങ്കിലും ഇതെല്ലാം അഭിലാഷിന്റെ മനസ്സിൽ കൂടി ഉള്ളതാണ് എന്ന് അറിഞ്ഞപ്പോൾ അവളുടെ നെഞ്ച് പൊടിഞ്ഞു..
ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ തറച്ചു.
അന്ന് രാത്രി അഭിലാഷ് വന്നപ്പോൾ അവൾ ചോദിച്ചു, “അഭിലാഷേട്ടന് സ്നേഹയെ ഇഷ്ടമാണോ?”
അഭിലാഷ് ഞെട്ടിപ്പോയി, പക്ഷേ ഉടനെ അവൻ ഭാവം മാറ്റി. “അതേടി, എനിക്കവളെ ഇഷ്ടമാണ്. അവൾ പെർഫെക്ട് ആടി . നിന്നെപ്പോലെ വിവരമില്ലാത്തവളല്ല. നിനക്ക് എന്തെങ്കിലും അഭിമാനമുണ്ടെങ്കിൽ ഇന്ന് തന്നെ ഇവിടുന്ന് ഇറങ്ങണം.”
”ശരി, ഞാൻ പോകാം. ഇനി ഞാൻ ഒരു തടസ്സമാകില്ല,” ചിഞ്ചു ഉറച്ച സ്വരത്തിൽ പറഞ്ഞു.
അവൾ നേരെ പോയത് അപ്പച്ചിയുടെ അടുത്തേക്കായിരുന്നു. ലതിക എല്ലാം അറിഞ്ഞു കരഞ്ഞു. “മോളെ, അവൻ തെറ്റ് മനസ്സിലാക്കും. നീ ക്ഷമിക്ക്.”
”ഇല്ല അപ്പച്ചീ, തേച്ചു മിനുക്കിയാലും ഈ ബന്ധം എപ്പോഴും ഉടഞ്ഞുതന്നെ ഇരിക്കും. എനിക്ക് എന്റേതായ ഒരു ജീവിതം വേണം. എന്നെ എന്നെപ്പോലെ ജീവിക്കാൻ അനുവദിക്കണം,”. ചിഞ്ചുവിന്റെ വാക്കുകളിൽ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.
പിന്നീടുള്ള വർഷങ്ങൾ ചിഞ്ചുവിന്റെ കഠിനാധ്വാനത്തിന്റേതായിരുന്നു. ലതിക നൽകിയ ചെറിയൊരു തുക വെച്ച് അവൾ ഒരു ചെറിയ ബോട്ടിക് തുടങ്ങി. അവളുടെ തുന്നൽ വിദ്യയും ഡിസൈനുകളും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. ഓരോ വസ്ത്രത്തിലും അവൾ പ്രണയം തുന്നിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ അവളുടെ ഡിസൈനുകൾ വൈറലായി. ‘ചിഞ്ചൂസ് ഫാഷൻ ഹൗസ്’ എന്നത് ഒരു വലിയ ബ്രാൻഡായി മാറി.
അഞ്ചു വർഷങ്ങൾ കടന്നുപോയി. ഇന്ന് ചിഞ്ചു ഇന്ത്യയിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ്. വലിയ സെലിബ്രിറ്റികൾ പോലും മാസങ്ങൾ മുൻപേ അവളോട് അപ്പോയിന്റ്മെന്റ് ചോദിക്കും. ഒരു വലിയ ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങിയെത്തിയ ചിഞ്ചുവിനെ കാണാൻ ഒരാൾ ഓഫീസിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട അഭിലാഷ്. സ്നേഹ അവനെ ചതിച്ച് പണവുമായി കടന്നുകളഞ്ഞിരുന്നു.
”ചിഞ്ചൂ…” അഭിലാഷിന്റെ ശബ്ദം ഇടറി.
അവൾ ശാന്തതയോടെ അവനെ നോക്കി. “എന്താ അഭിലാഷ്? ഇവിടെ എന്തിനാ വന്നത്?”
”എനിക്ക്… എനിക്ക് വലിയൊരു തെറ്റ് പറ്റിപ്പോയി. അന്ന് അഹങ്കാരം കൊണ്ട് ഞാൻ പറഞ്ഞതൊന്നും…”
ചിഞ്ചു അവനെ തടഞ്ഞു. “പഴയ കാര്യങ്ങൾ ഒന്നും ഓർമ്മിപ്പിക്കണ്ട. അന്ന് ആ പടി ഇറങ്ങുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു, എനിക്ക് ജീവിക്കാൻ ആരുടെയും സഹായം വേണ്ട എന്ന്. നീ തന്ന അവഗണനയാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.”
”നമുക്ക് വീണ്ടും ഒന്നിച്ചു കൂടെ?” അഭിലാഷ് യാചനയോടെ ചോദിച്ചു.
ചിഞ്ചു ഒന്ന് ചിരിച്ചു. ആ ചിരിയിൽ പുച്ഛമായിരുന്നില്ല, മറിച്ച് അവനോടുള്ള സഹതാപമായിരുന്നു. “അഭിലാഷ്, അന്ന് എന്റെ താലി അറുത്തു മാറ്റി നിങ്ങൾ എന്നെ ഇറക്കിവിട്ടപ്പോൾ ആ ബന്ധം അവസാനിച്ചതാണ്.
ഇന്ന് ഞാൻ പഴയ ചിഞ്ചു അല്ല. എനിക്ക് എന്റെ ജോലി ഉണ്ട്, എന്റെ ലോകം ഉണ്ട്. അവിടെ നിനക്ക് സ്ഥാനമില്ല. ഇപ്പോൾ നിനക്ക് പണവും പ്രശസ്തിയും ഉള്ള എന്നെയാണ് വേണ്ടത്, അല്ലാതെ പഴയ തയ്യൽക്കാരിയെ അല്ല. അർഹിക്കുന്ന അവഗണന നൽകി നിന്നെ വിടാനേ എനിക്ക് കഴിയൂ. ദയവായി ഇനി വരാതിരിക്കുക.”
അഭിലാഷ് തല താഴ്ത്തി അവിടെ നിന്ന് നടന്നു നീങ്ങി. ചിഞ്ചു ജനലിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി. താൻ തുന്നിയെടുത്ത തന്റെ ജീവിതത്തിൽ അവൾ ഇന്ന് സന്തോഷവതിയാണ്. ആരോടും പരാതികളില്ലാതെ, സ്വന്തം കാലിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസം അവളുടെ മുഖത്ത് നിഴലിച്ചു.
✍️സ്റ്റോറി by jk
