അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല. അവൾക്കാണേൽ തന്തയും തള്ളയും ഇല്ല, സ്വന്തമെന്ന് പറയാൻ അങ്ങനെ

(രചന: ഞാൻ ഗന്ധർവ്വൻ)

“സ്വന്തം ഭാര്യയെ കൊല്ലാൻ കൊട്ടേഷനോ…?

“അവന്റെ ഭാര്യയൊരു അരപ്പിരി പോയ കേസാണ്. അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല. അവൾക്കാണേൽ തന്തയും തള്ളയും ഇല്ല, സ്വന്തമെന്ന് പറയാൻ അങ്ങനെ ആരും ഇല്ല.

കുറച്ച് സ്വത്തുണ്ട് അവളുടെ പേരിൽ. അവളില്ലാണ്ടായാ പിന്നെ അതും അവന് കിട്ടുമല്ലോ. അതാ നൈസായിട്ട് തീർക്കാൻ നിനക്ക് കൊട്ടേഷൻ തരണേ. നല്ലോണം കാശ് തടയുന്ന കേസായത് കൊണ്ടാണ് ഞാൻ നിന്റെ പേര് പറഞ്ഞേ”

“അവന് ഭാര്യയെ വേണ്ടേൽ പിന്നെ നമുക്കാണോ വേണ്ടേ”

ഇതും പറഞ്ഞ് അമർ തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് പൊട്ടിച്ചിരിച്ചു.

“പറയുന്ന കാശ് അയാൾ തരും. ഇരുചെവി അറിയാതെ കാര്യം നടത്തണം. അയാൾക്ക് മറ്റൊരു പെണ്ണുമായി റിലേഷൻ ഉണ്ട്. ഇവളെ തീർത്തിട്ട് വേണം. അവന് അവളോടൊപ്പം സുഖമായി ജീവിക്കാൻ. വട്ട് കേസായൊണ്ട് വലിയ അന്വേഷണം ഒന്നും ഉണ്ടാകില്ല”

പണം അത് മാത്രമായിരുന്നു അമറിന്റെ ലക്ഷ്യം. സ്നേഹം, കുടുംബം, കൂട്ടുകാര്‍, പ്രണയം എന്നിങ്ങനെയുള്ള ഒരു സെന്റിമെൻസിനും അമറിന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല.

ശരിക്കും പറഞ്ഞാല്‍ അങ്ങനെ ആരും ഇല്ലാ എന്നതാണ് സത്യം. തന്റെ കാമം തീർക്കാൻ വേണ്ടി ഏതോ ഒരു സ്ത്രീ പ്രസവിച്ച് കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞതാണ് അവനെ. പണത്തിനു വേണ്ടി അവൻ എന്തും ചെയ്യും.

തെളിവ് ഇല്ലാതെ കുറ്റകൃത്യം ചെയ്യാൻ അമർ മിടുക്കനായിരുന്നു. കളവും കൊട്ടേഷൻ പണിയുമൊക്കെയായി നടക്കുമ്പോഴാണ് സുഹൃത്ത് വഴി കുറച്ച് കാശ് തടയുന്ന ഈ കൊട്ടേഷൻ ഒത്തു വന്നത്.

തനിക്ക് ബാധ്യതയായ ഭാര്യയെ കൊല്ലാനുള്ള കൊട്ടേഷൻ. പെണ്ണിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ കുറച്ച് ദൂരെയുള്ള ഡോക്ടറുടെ അടുത്തേക്ക് ചികിത്സയുടെ പേരും പറഞ്ഞ് അവളെ അമറിന്റ കൂടെ അയച്ചു.

“എനിക്ക് അത്യാവശ്യമായി ചില ജോലി തിരക്കുണ്ട്, തിരക്ക് കഴിയാൻ നിന്നാൽ ആ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടില്ല. അതോണ്ട് മോള് എന്റെ അടുത്ത സുഹൃത്തിനൊപ്പം പൊക്കോ. നിങ്ങൾ ഡോക്ടർ കണ്ട് ചികിത്സ തുടങ്ങുമ്പോഴേക്കും ഏട്ടൻ അവിടെ എത്തും”

ഒന്നും മിണ്ടാതെ തന്റെ കുറച്ച് വസ്ത്രങ്ങൾ ബാഗിലാക്കി അവൾ അമറിനോടൊപ്പം യാത്രയായി.

പോകുന്ന വഴി ഏതെങ്കിലും കൊക്കയിൽ കൊന്ന് തള്ളാനായിരുന്നു അമറിന്റെ പ്ലാൻ. തെളിവ് ഒന്നും അവശേഷിക്കാൻ പാടില്ല. ബോഡിയും കിട്ടരുത്. തലക്ക് വെളിവില്ലാത്ത ഭാര്യ എവിടേക്കോ പോയി എന്നാണ് എല്ലാവരും വിശ്വസിക്കേണ്ടത്. അതുകൊണ്ടാണ് സൂത്രശാലിയായ അമറിനെ ഈ ധൗത്യം അയാൾ ഏൽപ്പിച്ചതും.

അമർ അവളുമായി യാത്ര ആരംഭിച്ചു. കാറിലായിരുന്നു അവരുടെ യാത്ര. മണിക്കൂറുകളോളം അവർ പരസ്പരം ഒന്നും മിണ്ടിയില്ല. പെട്ടന്നായിരുന്നു അവരുടെ കാറിനു പിറകേ അതിവേഗത്തിൽ ഒരു ലോറി വരുന്നത് കണ്ടത്‌, അവൻ കാറ് വെട്ടിച്ചു മാറ്റി. കാർ ഒരു മരത്തിലിടിച്ചു.

അമറിന്റെ നെറ്റിയില്‍ ചെറിയ പരിക്കുപ്പറ്റി. പക്ഷെ അവള്‍ക്ക് പ്രത്യേകിച്ച് പരിക്കൊന്നും പറ്റിയില്ല. അവന്റെ നെറ്റിയിലെ മുറിവ് അവള്‍ തന്റെ ഷാളുകൊണ്ട് കെട്ടികൊടുത്തു. അവളുടെ കണ്ണുകള്‍ നിറയുന്നത് അമർ ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോൾ അവള്‍ ഒന്നും പറഞ്ഞില്ല.

കാർ ഒരു വർക്ക്‌ ഷോപ്പിൽ ഏൽപ്പിച്ച് അവർ ഒരു ലോറിയിൽ യാത്ര തുടര്‍ന്നു. അമർ അവളെയൊന്നു നോക്കി, നല്ല മയക്കത്തിലായിരുന്നു അപ്പോൾ. കുറച്ചു സമയത്തിന് ശേഷം ലോറി ഒരു ക്ഷേത്രത്തിനു മുന്നില്‍ നിറുത്തി.

ലോറി ഡ്രൈവര്‍ ഇപ്പോ വരാം എന്ന് പറഞ്ഞ് ഒരു ആളൊഴിഞ്ഞ പറമ്പിലേക്ക് നടന്നു പോയി. ഈ സമയം അവള്‍ ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നത് അമർ ശ്രദ്ധിച്ചു. കുറച്ച് സമയത്തിന് ശേഷം‍ തിരിച്ചു വന്ന് അവള്‍ അവനെയൊന്നു നോക്കി. ആ നോട്ടത്തിൽ അമറിന് മനസ്സിലായി അവള്‍ പ്രാര്‍ത്ഥിച്ചത് തനിക്ക് വേണ്ടിയാണ് എന്ന്.

വീണ്ടും അവർ യാത്ര തുടര്‍ന്നു. അപ്പോഴേക്കും അമറിന് അവളോട് എന്തോ സഹതാപം തോന്നി തുടങ്ങിയിരുന്നു.

അതുവരെയുള്ള മൗനത്തിന് ശേഷം അമർ അവളെ നോക്കി

“എന്റെ നെറ്റിയില്‍ ചെറിയ മുറിവ് പറ്റിയപ്പോൾ എന്തിനാണ് കരഞ്ഞത്…?”

അവൾ ഒന്ന് പുഞ്ചിരിച്ചു

“ഏട്ടൻ പറഞ്ഞിരുന്നു കുറേ തിരക്കുള്ള ആളാണ്, ഏട്ടനോടുള്ള അടുപ്പം ഒന്നുകൊണ്ട് മാത്രാണ് എന്റെ ചികിത്സക്ക് കൂട്ട് വരുന്നത് എന്ന്. അത്രയും നന്മയുള്ള ആൾക്ക് എന്തേലും പറ്റുമ്പോൾ വിഷമം ആവില്ലേ”

നല്ലൊരു മനസിന്‌ ഉടമയായ ഈ പെണ്ണിനെ ഭർത്താവ് എന്തിനാണ് കൊല്ലാൻ തീരുമാനിച്ചത്…? സംസാരത്തിലോ പ്രവർത്തിയിലോ ഇതുവരെ അസ്വഭാവികമായി ഒന്നും തോന്നുന്നുമില്ല. ശരിക്കും ഈ പാവം പെണ്ണ് കൊല്ലപ്പെടേണ്ടവൾ ആണോ…? അമറിന്റെ മനസ്സിൽ നൂറ് ചോദ്യങ്ങൾ ഉയർന്നു.

കുറച്ചു സമയത്തെ ‍യാത്രക്ക് ശേഷം വലിയൊരു ചുരം കയറി അവർ ഒരു കാടിന്റെ നടുവിലെത്തി. നല്ല ആഴമുള്ള കൊക്കയുള്ള കാട്. അതുവരെയുള്ള ചിന്ത മാറ്റി അമറിലെ ക്രിമിനൽ ഉണർന്നു. അവന്റെ കണ്ണിൽ കാശിന്റെ തിളക്കം മാത്രമായി. അവൻ ഡ്രൈവറോട് ലോറി നിർത്താൻ ആവശ്യപ്പെട്ടു. അവൾ അമറിനെ നോക്കി

“എന്തിനാ ഇവിടെ നിർത്തുന്നേ…?”

അമർ ഒന്നും മിണ്ടാതെ ലോറിയിൽ നിന്നും ഇറങ്ങി, കൂടെ അവളും. ലോറി അവരിൽ നിന്നും അകന്നുപോയി…

സമയം രാത്രി 9.20

അമർ അവളോട് ഓരോന്ന് സംസാരിച്ച് കൊക്കയുടെ അടുത്തേക്ക് കൊണ്ടുപോയി. അവളെ അറ്റമില്ലാത്ത അഴമുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു അമറിന്റെ പ്ലാൻ. മൃഗങ്ങളുടെ കരച്ചിൽ അവരുടെ കാതിൽ മുഴങ്ങി.

കൊക്കയുടെ അടുത്തെത്തിയ അവളെ നോക്കി ഒരു കൊലച്ചിരി പാസാക്കി അമർ പറഞ്ഞു

“ഇത്രയും നേരം എന്റെ കൂടെ യാത്ര ചെയ്തതല്ലേ, ഇനി മോള് ഒറ്റക്ക് പൊക്കോ… തിരിച്ച് വരാൻ പറ്റാത്ത യാത്രക്ക്”

ഇതും പറഞ്ഞ് അമർ അവളെ കൊക്കയിലേക്ക് തള്ളിയിടാൻ ശ്രമിച്ചതും തന്റെ കാലുകൾ പുറകോട്ട് വെച്ച് തിരിഞ്ഞ് നിന്ന് അവൾ അമറിനെ പിടിച്ച് കൊക്കയിലേക്ക് തള്ളിയിട്ടതും ഒരുമിച്ചായിരുന്നു.

പിന്നെ അവിടെ കണ്ടത് ഒരു കൊലച്ചിരി ആയിരുന്നു. തന്റെ അഴിഞ്ഞ് കിടക്കുന്ന മുടി കൂട്ടികെട്ടി അവൾ താഴേക്ക് വീഴുന്ന അമറിനെ നോക്കി അലറി

“നിനക്ക് അറിയേണ്ടേ ഞാൻ എന്തിനാണ് നിന്നെ കൊല്ലുന്നത് എന്ന്…?”

ആ ചോദ്യം ഒരു കോഴി തുവൽ പോലെ താഴേക്ക് പതിക്കുന്ന അമറിന്റെ ചെവിയിലേക്ക് തുളച്ച് കയറി

“നിനക്ക് അറിയേണ്ടേ ഈ ഞാൻ മാനസിക രോഗിയായതിന്റെ കഥ”

അവള്‍ ഒരു ഭ്രാന്തിയെ പോലെ അലറി… വലിയൊരു പാറയിൽ തട്ടി ചിന്നി ചിതറിയ അമറിനെ നോക്കി നോക്കി അവൾ ഒറ്റക്ക് കഥ പറയുകയായിരുന്നു. അമറിന്റെ ജീവന്‍ എടുക്കാന്‍ മാത്രം പോന്ന അവളുടെ ജീവിത കഥ.

“എന്നെ അറിയുമോടാ നായേ നിനക്ക്…? എന്റെ അച്ഛന്റെ കൂടെ കള്ള് കുടിക്കാൻ വീട്ടില്‍ വരുമ്പോഴാണ് നിന്നെ ഞാന്‍ ആദ്യമായി കാണുന്നത്. അന്ന് എട്ട് വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന എന്നോട് എന്ത് സുഖത്തിന്റെ പേരിലാണടാ നീ ആ ക്രൂരത ചെയ്തത്…?

കള്ള് കുടിച്ച് ബോധം നശിച്ചിരുന്ന അച്ഛന്റെ മുന്നിലിട്ട് എന്നേയും എന്റെ അമ്മയേയും നീ വലിച്ച് കീറുമ്പോൾ, എവിടെയാണെടാ നിനക്ക് സുഖിച്ചത്…? നിന്റെ കാമം അടിഞ്ഞ് കൂടിയ ആ ഇറച്ചി കഷണത്തിലോ…? പത്ത് മിനിറ്റിന്റെ സുഖത്തിന് വേണ്ടി നീ എന്റെ തലമുറ ഇല്ലാതാക്കിയില്ലേ…? നിന്നെ കാത്തിരിക്കായിരുന്നു ഞാൻ, വർഷങ്ങളായി…”

പെട്ടന്ന് അവളുടെ പിറകിൽ ഒരു കാർ വന്നുനിന്നു. അവളുടെ ഭർത്താവായിരുന്നു അത്. അയാൾ കാറിൽ നിന്നും ഇറങ്ങി കൊക്കയിലേക്ക് നോക്കി

“ഹോ, തല കറങ്ങുന്നു… കുറച്ച് കഴിഞ്ഞാൽ അവന്റെ പൊടിപോലും കാണില്ല അവിടെ. വല്ല പുലിയോ സിഹമോ വന്ന് തിന്നോളും”

ഇതും പറഞ്ഞ് അയാൾ തന്റെ ഭാര്യയെ ചേർത്ത് പിടിച്ച് നെറ്റിൽ ഉമ്മവെച്ചു

“ഇനി എന്റെ മോൾ, ആ കഴിഞ്ഞക്കാലം ഓർക്കരുത്. നീ ആഗ്രഹിച്ച പോലെ നിന്റെ കൈകൊണ്ട് തന്നെ അവനെ ഇല്ലാതാക്കി.

ഇനി വേറെ ചിന്തകൾ ഒന്നും വേണ്ടാ, ദൈവത്തിന്റെയും മനസാക്ഷിയുടേയും കോടതിയിൽ നീ തെറ്റുകാരിയല്ല. ഇവനെപ്പോലുള്ള നായകളൊക്കെ ചാവേണ്ടത് തന്നെയാണ്. ഇല്ലേൽ, ഇനിയും ഒരുപാട് കുടുംബങ്ങളെ ഇവൻ കണ്ണീര് കുടിപ്പിക്കും”

രണ്ടുപേരും കാറിൽ കയറി. അവൾ തന്നെ മനസിലാക്കിയ തന്റെ പ്രാണനായ ഭർത്താവിന്റെ തോളിൽ ചാഞ്ഞ് യാത്ര തുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *