രാത്രിയിൽ കയറി വന്ന നന്ദനോട് താനുമായുള്ള ജീവിതം നിങ്ങൾക്ക് മുഷിഞ്ഞെങ്കിൽ പിരിഞ്ഞോളൂവെന്ന് ഗായത്രി പറഞ്ഞു. പിരിയാൻ മാത്രം നമ്മൾ ചേർന്നിട്ടില്ലല്ലോയെന്ന വാചകം മറുപടിയായി കേട്ടപ്പോൾ

(രചന: ഗുരു ജി)

‘ എടീ… നമുക്ക് ഈ മഞ്ഞത്ത് ഒന്ന് നടന്നിട്ട് വന്നാലോ…?’ മലനിരകളിലേക്കുള്ള മഞ്ഞുവഴികളിലേക്ക് ചൂണ്ടി നന്ദൻ പറഞ്ഞു.

“അയ്യോ.. ഞാനില്ല.. എന്നിട്ട് വേണം തുമ്മി തുമ്മി ആള് ചാകാൻ… ” മോറ് വിറക്കുന്ന കുളിരിൽ കൈകോച്ചി ഗായത്രി വിസ്സമ്മതിച്ചു.

കാര്യം കൊടൈക്കനാലിൽ ഹണിമൂണിന് പോയതായിരുന്നു രണ്ടുപേരും. ആധുനിക കാലത്തെ നേരിട്ടല്ലാതെയുള്ള പെണ്ണുകാണലും തുടർന്ന് രണ്ട് വീട്ടുകാരും കൂടി ചേർന്ന് നടത്തിയ വിവാഹവും ഭംഗിയായി കഴിഞ്ഞ ആഴ്ച്ച നടന്നതേയുള്ളൂ..

പരസ്പരം ഇഷ്ട്ടപ്പെട്ടതിന് ശേഷമൊരു നീളൻ സംസാരമൊന്നും അവർക്കിടയിൽ ഉണ്ടായിട്ടില്ല. ഘടിഘാര നേരം അളന്ന് മുറിച്ച് ജീവിക്കുന്ന അവർക്ക് അതിന് കഴിഞ്ഞില്ലെന്ന് പറയുന്നതാകും ശരി….

അങ്ങനെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് അൽപ്പം മാറാമെന്ന ധാരണയിലാണ് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നന്ദനും ഗായത്രിയും ഇങ്ങനെയൊരു യാത്ര നടത്തിയത്…

യാത്രയുടെ തുടക്കമുണ്ടായിരുന്ന ആനന്ദമൊന്നും നന്ദനിൽ ഇപ്പോഴില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ അവനൊട്ട് അറിയുകയുമില്ല. പരസ്പരം മിണ്ടുമ്പോഴും ചിരിക്കുമ്പോഴും മനസ്സുകൾ തമ്മിൽ വേർപെട്ട് പോയോ എന്നൊരു സംശയം…

‘ എടീ… നീ തീരേ റൊമാന്റിക് അല്ല.’ നഖം കടിച്ചുകൊണ്ട് നന്ദൻ പറഞ്ഞു.

“ഓ.. നിങ്ങള് പിന്നെ റോമിയോ അല്ലേ… ” മുഖം ചുളിച്ചായിരുന്നു ഗായത്രിയുടെ മറുപടി.

പ്രേമത്തിൽ നിന്ന് തുടങ്ങിയിട്ടില്ലെങ്കിൽ ദാമ്പത്യജീവിതമൊരു ടാറിടാത്ത റോഡ് പോലെ ആയിരിക്കുമെന്ന് പറഞ്ഞ് അവൻ തന്റെ കാഴ്ച്ചയിൽ നിന്ന് ഇറങ്ങിവന്നു. ഇതൊരു മഹാ കണ്ടുപിടുത്തമാണല്ലോയെന്നും പറഞ്ഞ് അവൾ തണുപ്പിൽ വിറച്ചുകൊണ്ട് ചിരിച്ചു.

കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരിക്കുമെന്ന ചിന്തയിലായിരുന്നു നന്ദൻ അത് പറഞ്ഞത്. പതിയേ നടന്നാൽ ഏത് ദൂരവും സുമുഖമായി താണ്ടാൻ പറ്റുമെന്ന് ഗായത്രിയും ചിന്തിച്ചു.

തമ്മിൽ പൊരുത്തപ്പെടാത്ത അവരുടെ സ്നേഹസങ്കൽപ്പങ്ങൾ സംഘർഷത്തിൽ ആയത് അപ്പോൾ തൊട്ടാണ്. തീരേ തൃപ്തിയില്ലാതെ ആയിരുന്നു ആ നവദമ്പതികൾ തങ്ങളുടെ ഹണിമൂൺ യാത്രയിൽ നിന്ന് തിരിച്ചെത്തിയത്..

പിറ്റേ നാൾ തൊട്ട് അവർ അവരുടെ പഴയ ജീവിതത്തിന്റെ തുടർച്ചയിലേക്ക് ഒരു വീട്ടിൽ നിന്ന് വന്നും പോയും നീങ്ങി.. കുന്നോളം പറയണമെന്ന് രണ്ടുപേരുടേയും ഉള്ളിൽ ഉണ്ട്. അളന്ന് മുറിച്ച് ഉപയോഗിക്കുന്ന നേരങ്ങളിൽ അതിനുള്ള വീതം ഉണ്ടായിരുന്നില്ല .

ജോലിക്ക് പോകാനായി ഇറങ്ങുമ്പോൾ തൊട്ട് കാതിൽ തിരുകുന്ന സംഗീതം തിരിച്ചുവരുമ്പോഴും അതുപോലെ ഉണ്ടാകും. ആ വേഷം അഴിച്ചാൽ പിന്നെ ഉറക്കത്തിന്റെ ഉടുപ്പുമിട്ട് രണ്ടുപേരും ബോധരഹിതരാകും.

മാസങ്ങൾ കഴിഞ്ഞു. തന്റെ ജീവിതത്തിന് മാത്രം ഇതെന്തുപറ്റിയെന്ന് ഓർത്ത് നന്ദൻ ഇടക്ക് വിഷമിക്കാറുണ്ട്. എല്ലാവരിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണെന്ന ധാരണയായിരുന്നു ഗായത്രിയുടെ ഉള്ളിൽ.. ഒരിക്കൽ ഒരു അവധി ദിവസത്തിൽ നമ്മളെന്തിനാണ് വിവാഹിതരായതെന്ന് അവൻ അവളോട് ചോദിച്ചു.

‘ജീവിക്കാൻ.. ഒരുമിച്ച് ജീവിക്കാൻ…’

അവനോടുള്ള ഇഷ്ടത്തോടെയാണ് അവൾ അത് പറഞ്ഞത്. എന്നിട്ട് ഒരുമിച്ചാണോ ഇപ്പോൾ ജീവിക്കുന്നതെന്ന് അവൻ ചോദിച്ചു..

‘അല്ലേ…?’ അവൾ സംശയിച്ചു.

“അല്ല..! ” അവൻ ഉറപ്പിച്ചു.

എന്നും പറഞ്ഞ് നന്ദൻ ഇറങ്ങി പോയപ്പോൾ ഗായത്രി കഥയറിയാതെ അവനെ നോക്കി നിന്നു. അവൻ പറഞ്ഞതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. തനിക്ക് പ്രേമിക്കാൻ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കരുതി അന്നുമുഴുവൻ അവൾ കരഞ്ഞു..

രാത്രിയിൽ കയറി വന്ന നന്ദനോട് താനുമായുള്ള ജീവിതം നിങ്ങൾക്ക് മുഷിഞ്ഞെങ്കിൽ പിരിഞ്ഞോളൂവെന്ന് ഗായത്രി പറഞ്ഞു. പിരിയാൻ മാത്രം നമ്മൾ ചേർന്നിട്ടില്ലല്ലോയെന്ന വാചകം മറുപടിയായി കേട്ടപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

‘അതേയ്… എങ്ങനെയാ പ്രേമിക്കുക…? അറിയാത്തത് കൊണ്ടല്ലേ…’

പരീക്ഷയിൽ തോറ്റുപോയ കുഞ്ഞിന്റെ വിഷമം പോലെ ഗായത്രിയുടെ ഭാവം മാറിയപ്പോൾ അറിയാതെ നന്ദൻ ചിരിച്ചുപോയി. ആ ചിരി അവൾക്കൊരു വേദനസംഹാരിയായിരുന്നു. അവളും അതിന്റെ ഒരുതുണ്ട് തന്റെ ചിറി കൊണ്ട് കടിച്ചു. അവൻ അതിൽ തൊട്ടപ്പോൾ അവിടെയൊരു ചുംബനം സംഭവിച്ചു.

‘പ്രേമിക്കാൻ അറിയില്ലായെന്ന് പറഞ്ഞിട്ട്..?’

അവന്റെ ചുണ്ടിൽ നിന്നും വേർപെട്ട തന്റെ നനഞ്ഞ ചുണ്ടുകളിൽ വിരൽ ചേർത്ത് ഇതാണോ പ്രേമമെന്ന് അവൾ മറുപടിയായി ചോദിച്ചു.. ഇതും പ്രേമം തന്നെയാണെന്ന് പറഞ്ഞ് വീണ്ടും അവൻ ചിരിച്ചു.. തുടർന്ന് അവർ സംസാരിച്ചതൊക്കെ ഉള്ളിൽ നിന്നായിരുന്നു…

വിവാഹം വരെ തുടർന്ന ജീവിതത്തിൽ നിന്ന് നമുക്ക് മാറാനേ പറ്റിയിട്ടില്ലായെന്ന് രണ്ടുപേരും സമ്മതിച്ചു. അളന്ന് മുറിച്ച ഘടികാര നേരത്തിൽ തങ്ങൾക്ക് മാത്രമായി ഒരുനേരവും മാറ്റിവെക്കാൻ അവർക്ക് സാധിച്ചില്ല.

ഒന്നും പറയാൻ പറ്റാതെ കുന്നോളം വിഷമങ്ങൾ ഉള്ളിൽ ചുമന്ന് നടന്നത് തന്റെ തെറ്റാണെന്ന് നന്ദൻ സമ്മതിച്ചു. തന്റെ ഇണയുടെ ആഗ്രഹങ്ങളെ അറിയാതെയും, അതിയായി ആഗ്രഹിക്കാതെയും ചലിച്ച ജീവിതമാണ് താൻ നയിച്ചതെന്ന് ഗായത്രിക്കും മനസ്സിലായി.

‘അതേയ് നമുക്കൊരാഴ്ച്ച അങ്ങട് ലീവ് എടുത്താലോ…?’

അവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ചോദിച്ചു. തലമുടികളിൽ അമർത്തി തടവിക്കൊണ്ട് എന്തിനാണെന്ന് അവൻ ആരാഞ്ഞു.

ഒരിക്കൽ മുഷിഞ്ഞ് തിരിച്ചുവന്ന കൊടൈക്കനാലിലേക്ക് നമുക്ക് വീണ്ടും പോകാമെന്ന് പറയാൻ വേണ്ടി മാത്രം ഗായത്രി നന്ദന്റെ കണ്ണുകളിലേക്ക് മുഖമുയർത്തി.. അവിടേക്ക് തന്നെ പോകണമെന്ന് എന്താ ഇത്ര നിർബന്ധമെന്ന് അവൻ ചോദിക്കും മുമ്പേ കാരണവും അവൾ പറഞ്ഞിരുന്നു..

‘അന്ന് നിങ്ങള് ചൂണ്ടിയ മഞ്ഞുവഴിയിലൂടെ എനിക്ക് ഈ കയ്യും പിടിച്ചൊന്ന് നടക്കണം…’

നന്ദൻ അവളെ വാരിയെടുത്ത് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കിടക്കയിലേക്ക് അവളുമായി വീഴുമ്പോൾ അവൻ ആ കാതുകളിൽ കടിച്ചു.. തുടർന്ന് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞ ആ ചുണ്ടുകളിലും.

എത്ര തിരക്കുപിടിച്ച ജീവിതമാണെങ്കിലും, ജീവന്റെ പ്രാധാന്യങ്ങളായ മനുഷ്യർക്ക്‌ വേണ്ടി ഒരുതുണ്ട് നേരമെങ്കിലും മാറ്റിവെക്കാൻ പറ്റാത്തവരായി ആരുമില്ല.

പറ്റാത്ത വിധമൊരു ജീവിതം നയിക്കേണ്ടി വരുന്നവർ യഥാർത്ഥത്തിൽ എന്നോ യന്ത്രങ്ങളായി പരിവർത്തനപ്പെട്ടവരാണ്. എന്നെങ്കിലും ജീവിക്കാൻ മറന്നുപോയെന്ന തോന്നൽ ഉൾത്തിരിയുമ്പോൾ മാറുടഞ്ഞ് നിന്നുപോകേണ്ടവർ…!!!

Leave a Reply

Your email address will not be published. Required fields are marked *