“ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു?” അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്…

(രചന: J. K)

“ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു?”

അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്…

“”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “”””

വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ മിഴികൾ അയാൾ കണ്ടില്ല.. പകരം ഫോൺ തട്ടി പറിച്ച് അതിൽ അവളുടെ കാമുകനെ തിരയുകയായിരുന്നു….

അത് അവൾക്കാകെ മടുപ്പ് തോന്നിയിരുന്നു ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല….

എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി അവൾ, തലയിണയും വയറിലേക്ക് ചേർത്തുവച്ച് കിടന്നു..

എല്ലാതവണയും മാസമുറ വരുമ്പോൾ ഉള്ളതാണ് ഈ വയറുവേദന പക്ഷേ ഇത്തവണ എന്തോ അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല….

ഇവിടെ ഭർത്താവിന്റെ വീട്ടിൽ ആകെക്കൂടി അതെല്ലാം പറയാനുള്ളത് ഭർത്താവും അയാളുടെ അമ്മയും മാത്രമാണ്…

അമ്മയോട് പറഞ്ഞാൽ പറയും നിനക്ക് മാത്രമല്ലല്ലോ എല്ലാവർക്കും ഉള്ളതല്ലേ… ഇതൊക്കെ സഹിക്കണം എന്ന്…. പിന്നെ അവരോട് പറയാറില്ല ഭർത്താവിന് ആണെങ്കിൽ ഇതൊന്നും കേൾക്കാൻ സമയവുമില്ല….

ആള് എന്തൊക്കെയോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിലാണ്….

വേദനയാൽ ഞാൻ കിടന്നു പുളയുന്നത് കണ്ടിട്ടും അതിനെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാതെ അയാൾ വീണ്ടും ചോദിച്ചത് അയാൾ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തത് എന്താണ് എന്നായിരുന്നു???

അത് കേട്ട് ഉത്തരം പറയണം എന്ന് തോന്നിയില്ല… മിണ്ടാതെ കിടന്നു…. എന്തൊക്കെയോ പറഞ്ഞു ഫോണും എടുത്ത് അപ്പുറത്തേക്ക് പോയി. അപ്പോഴും കേൾക്കാമായിരുന്നു നിന്റെ കള്ളത്തരം എല്ലാം എനിക്കറിയാം എന്ന്….

ഭാര്യ ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് പരസ്പര വിശ്വാസത്തിൽ മാത്രമാണ്…. കണ്ണകന്നാലും മനസ്സകലില്ല എന്ന ഒരു വിശ്വാസം….

പക്ഷേ ഇവിടെ….

സിമിയുടെ മിഴികൾ നിറഞ്ഞൊഴുകി അവൾ തീർത്തും നിസ്സഹായയായിരുന്നു…

പ്ലസ്ടുവിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാബുവിനെ ആദ്യമായി കാണുന്നത് അവൾ ട്യൂഷന് വേണ്ടി പോയിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിനടുത്ത് ആയിരുന്നു ബാബുവിന്റെ ഫാൻസി സ്റ്റോർ….

അവിടെ പഠിച്ചിരുന്ന കുട്ടികളെല്ലാം സാധനങ്ങൾ വാങ്ങിയിരുന്നത് ബാബുവിന്റെ കടയിൽ നിന്നായിരുന്നു അങ്ങനെയാണ് ബാബുവിനെ കണ്ടതും പരിചയപ്പെട്ടതും മെല്ലെ ആ സൗഹൃദം വളരുകയായിരുന്നു….

കടയിൽ സ്റ്റോക് വരുമ്പോൾ തനിക്ക് എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്ന കുപ്പിവളകളിലും പൊട്ടുകളിലും എല്ലാം അയാളുടെ പ്രണയം ആയിരുന്നു….

ആദ്യമൊക്കെ അവ സ്വീകരിക്കുമ്പോൾ അതിനുള്ള പണവും വച്ച് നീട്ടും… അതൊക്കെ സ്നേഹപൂർവ്വം അയാൾ നീരസിക്കും….. ആദ്യം ഒന്നും മനസ് സമ്മതിച്ചിരുന്നില്ല ആ സൗജന്യം അത് വെറുതെ കൈപ്പറ്റാൻ…..

പക്ഷേ പിന്നീടുള്ള അയാളോടുള്ള സ്നേഹം തന്നെ അത് വാങ്ങാൻ പ്രേരിപ്പിച്ചു…. അത് മെല്ലെ പ്രണയത്തിന് വഴിമാറി…

കൂട്ടുകാരികൾ അതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി.. എങ്കിലും പരസ്പരം പ്രണയമാണെന്ന് പറഞ്ഞിട്ടില്ലായിരുന്നു…

ഒരിക്കൽ കടയിൽ ചെന്നപ്പോൾ കൂട്ടുകാരികളോട് പുറത്തേക്ക് നിൽക്കു എനിക്ക് സിമിയോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു….

അന്നാണ് ആദ്യമായി ബാബുവേട്ടൻ തുറന്നു പറഞ്ഞത് എന്നെ അയാൾക്ക് ഇഷ്ടമാണ് എന്ന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന്…..

സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. കാരണം രണ്ടുപേർക്കും അറിയാമായിരുന്നു ഞങ്ങൾക്ക് പരസ്പരം സ്നേഹമാണ് എന്ന്…..

പക്ഷേ പിന്നീട് കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു…. ആൾ എന്റെ എല്ലാകാര്യത്തിലും വല്ലാത്ത സ്വാതന്ത്ര്യം എടുത്തിരുന്നു..

ചില നിയന്ത്രണങ്ങളും വെച്ചിരുന്നു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അയാളെ വിളിക്കണം കോളേജിലേക്ക് കയറാൻ നേരം അയാളെ വിളിക്കണം അത് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ വിളിക്കണം…

ഇതൊന്നും ചെയ്തില്ലെങ്കിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ നടക്കുമായിരുന്നു…. ഇതെല്ലാം സ്നേഹം കൊണ്ടാണ് അദ്ദേഹത്തിന്റെ എന്നോടുള്ള കെയറിങ് ആണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു…

വിവാഹം കഴിയുന്ന വരേയ്ക്കും എനിക്കതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല എന്റെ എല്ലാകാര്യത്തിലും ശ്രദ്ധിക്കാൻ ഒരാളുണ്ടല്ലോ എന്നതായിരുന്നു എന്റെ മനോഭാവം

പക്ഷേ വിവാഹം കഴിഞ്ഞതോടു കൂടിയാണ് ഇത് എന്തുമാത്രം നമ്മെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മനസ്സിലായത്…..

“””” സ്നേഹമാണെങ്കിലും വെറുപ്പ് ആണെങ്കിലും ഒരു അളവിൽ കൂടുതൽ ആയാൽ അതിന് ഭ്രാന്ത്”””” എന്നാണ് പേര്…
. അത് എനിക്ക് മനസ്സിലായത് അപ്പോൾ മാത്രമായിരുന്നു…

വീട്ടിൽ വന്ന് അയാൾ വിവാഹ കാര്യം സംസാരിച്ചു…. അച്ഛൻ എല്ലാം ഒന്ന് നന്നായി അന്വേഷിച്ചിട്ട് പറയാം എന്നാണ് പറഞ്ഞിരുന്നത്. അച്ഛൻ അന്വേഷിച്ചപ്പോൾ കിട്ടിയത് അയാളെ പറ്റി അത്ര നല്ലതൊന്നുമായിരുന്നില്ല….

അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അച്ഛനോട് ആരൊക്കെയോ പറഞ്ഞുകൊടുത്തു….. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല….

ഞാൻ വാശിപിടിച്ചു തന്നെയായിരുന്നു ഈ വിവാഹം നടത്തിയത് അച്ഛൻ അവസാനം എന്റെ വാശിയുടെ മുന്നിൽ തോറ്റു തരികയായിരുന്നു നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന് അച്ഛൻ പറഞ്ഞു….

പക്ഷേ അച്ഛന് ഈ വിവാഹത്തിനോട് അത്ര യോജിപ്പില്ല എന്നും അച്ഛൻ സൂചിപ്പിച്ചിരുന്നു അതൊന്നും അന്ന് എന്റെ തലയിൽ കയറിയില്ല…

വിവാഹം കഴിഞ്ഞതോടെ കൂടി എനിക്ക് മനസ്സിലായി അച്ഛന്റെ ധാരണകൾ ആയിരുന്നു ശരി എന്ന്…

എങ്ങോട്ട് തിരിഞ്ഞാലും സംശയം..
അയാളെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കണം….

അല്ലെങ്കിൽ അത് ദേഹോപദ്രവം വരെ കൊണ്ടെത്തിക്കും എന്നെ സംബന്ധിക്കുന്ന മറ്റൊന്നും അയാൾക്ക് അത്ര പ്രാധാന്യം അർഹിക്കുന്നതല്ലായിരുന്നു ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല…

മറ്റാരെയും വിളിക്കാൻ പാടില്ല ആരോടും സംസാരിക്കാൻ പാടില്ല… ഇതേപ്പറ്റി വീട്ടിൽ പറയാൻ ഞാൻ മടിച്ചു കാരണം ഞാനായിട്ട് തന്നെ വാശിപിടിച്ച് നടത്തിയ വിവാഹമാണല്ലോ…

നാളുകൾ ചെല്ലം തോറും അയാളുടെ സംശയരോഗവും കൂടിക്കൂടി വന്നു…
ഒരു ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പോലും അയാൾക്ക് സംശയം അത് അയാളുടേത് തന്നെയാണോ എന്ന്??? പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….

അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോന്നു…
ഇനിയങ്ങോട്ട് പോകുന്നില്ല എന്നും ഈ ബന്ധം ഉപേക്ഷിച്ചതും അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ഒന്നും മിണ്ടിയില്ല…

ഞാൻ വന്നത് ഇഷ്ടമായില്ലേ എന്ന് ഭയമായിരുന്നു എനിക്ക്.. ഇവിടെനിന്നും കൂടി എന്നെ അവഗണിച്ചാൽ വേറൊരു ഇടവും പോകാനില്ല എന്ന പൂർണ്ണ ബോധ്യവും ഉണ്ടായിരുന്നു…

അച്ഛൻ എന്നോട് മിണ്ടാതെ നടക്കുന്നത് എനിക്ക് വല്ലാത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചു…. ആ ഉള്ളിൽ മുഴുവൻ എന്നോട് വെറുപ്പായിരിക്കും എന്ന് കരുതി ആ മുന്നിൽ പോലും പെടാതെ ഞാനും ആ വീട്ടിൽ കഴിച്ചുകൂട്ടി….

വീട്ടിലേക്ക് പോന്നിട്ടും സ്വൈര്യം തരാൻ അയാൾ തയ്യാറായിരുന്നില്ല അവടെയും വന്ന് ഭീഷണിപ്പെടുത്തി… അയാളുടെ കൂടെ ചെയ്യുന്നില്ലെങ്കിൽ കൊന്നുകളയും എന്നു വരെ പറഞ്ഞു….

എന്റെ കഴുത്തിൽ കൈകൾ അമർത്തി…

അപ്പോഴാണ് എല്ലാം കണ്ട് കൊണ്ട് അച്ഛൻ വെളിയിൽ നിന്നും വന്നത്..

“””വിടടാ എന്റെ കുഞ്ഞിനെ…””‘

അത്രയും ദേഷ്യത്തിൽ രൗദ്രഭാവത്തിൽ അതിനെ ഞാൻ മുമ്പ് കണ്ടിട്ടില്ലായിരുന്നു എന്നെ ചേർത്തുപിടിച്ചിട്ട് അയാളെ നോക്കി അച്ഛൻ ഇവിടുന്ന് ഇറങ്ങാൻ പറഞ്ഞു….

അയാൾ അച്ഛന്റെ ആഭാവം മാറ്റം കണ്ട് പേടിച്ചിരുന്നു വേഗം അവിടെ നിന്നും ഇറങ്ങി…

എന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു ഒരുകാലത്ത് അച്ഛന്റെ വാക്ക് വില വയ്ക്കാതെ അയാളെ വിവാഹം കഴിച്ചതാണ് ഞാൻ….

ആ ഉള്ളിലെ സ്നേഹമെല്ലാം അതോടെ മാറി എന്നാണ് കരുതിയിരുന്നത് പക്ഷേ…. അച്ഛനെയും അമ്മയുടെയും സ്നേഹം അത് ഒരിക്കലും പോയി പോവില്ല എന്ന് അപ്പോഴാണ് മനസ്സിലായത്….

അച്ഛനോട് മാപ്പ് പറയാനായി ചെന്നു. വന്നിട്ട് ഇതുവരെയും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയിട്ടില്ലായിരുന്നു അപ്പോൾ അച്ഛൻ ചേർത്ത് പിടിച്ച് പറഞ്ഞു ചാകുന്നവരേയ്ക്കും നിനക്കും കുഞ്ഞിനും ഞാൻ ഉണ്ടാകും എന്ന്…

അത് മതിയായിരുന്നു, എനിക്ക് ഇനിയുള്ള കാലം ധൈര്യത്തോടെ ജീവിക്കാൻ…. അയാളുടെ ആ തുറുങ്കലിൽ നിന്നും രക്ഷ നേടാൻ…

Leave a Reply

Your email address will not be published. Required fields are marked *