“ങ്ങ്ഹാ സേതുവേ, മോള് വന്നിട്ടുണ്ടല്ലേ.. കണ്ടിട്ട് കുറെയായി കൊച്ചിനെ..ഇനി ഒരു കല്യാണമൊക്കെ കഴിപ്പിച്ചേച്ചു വിട്ടാൽ മതി കേട്ടോ..”
മുക്കിലെ ചെറിയ മാടക്കട നടത്തുന്ന അനന്തേട്ടൻ മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുവനും പുറത്ത് കാട്ടി വെളുക്കെ ചിരിച്ചു.
“അത്രേയുള്ളൂ അനന്തേട്ടാ..ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിന് മുൻപ് നടത്തണം..എല്ലാത്തിനും നിങ്ങളുടെയൊക്കെ സഹകരണം ഉണ്ടാവണം കേട്ടോ..”
“ആട്ടെടോ..”
അനന്തേട്ടൻ തല കുലുക്കി..
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും സേതുവിന്റെ മനസ്സിൽ വല്ലാത്ത നിരാശയുണ്ടായിരുന്നു.
തന്റെ ഒരേയൊരു മകളാണ് മേഘ.
എഞ്ചിനീയറിങ് കഴിഞ്ഞു വിദേശത്ത് ജോലി നോക്കുന്നു.വയസ്സ് മുപ്പത് കഴിഞ്ഞു..
ഇത്രയും നാളായിട്ടും അവൾ തങ്ങൾക്ക് പിടി തരാതെ ഒഴിഞ്ഞു മാറുകയാണ്.. ഫോണിൽ കല്യാണക്കാര്യം സംസാരിക്കുമ്പോഴേ അവൾ ഒന്നുങ്കിൽ കട്ടാക്കി കളയുകയോ, സംസാരം വേറെ വഴിയിലൂടെ തിരിച്ചു വിടുകയോ ചെയ്യുകയാണ് പതിവ്.
ഇപ്പോൾ നാട്ടിൽ വന്ന സ്ഥിതിക്ക് ഇനി അങ്ങനെ വിട്ടു കളയാൻ സമ്മതിക്കില്ല.
പുറത്തോട്ട് ഇറങ്ങിയാൽ ഉടനെ ആളുകളുടെ ചോദ്യങ്ങളും അതിനെല്ലാം ഉത്തരങ്ങളും കൊടുത്തു മടുത്തു.
പണ്ടത്തെ പോലെയല്ല, ഇന്നത്തെ പെൺകുട്ടികൾ കുറച്ചു കൂടി ബോൾഡ് ആണ്. അവരുടെ മുന്നിൽ ഒരുപാട് അവസരങ്ങൾ ഉള്ളപ്പോൾ ഒരു വിവാഹം കഴിച്ചു വീടിനുള്ളിൽ ഒതുങ്ങി നിൽക്കാനല്ല ആഗ്രഹിക്കുന്നത്. അവർക്ക് സ്വന്തമായി ഒരുപാട് ലക്ഷ്യങ്ങളുണ്ട്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നാട്ടു നടപ്പ്അനുസരിച്ചു വല്ലവന്റെയും കൂടെ വല്ല വീട്ടിലേക്കും പറഞ്ഞു വിട്ടു കഴിഞ്ഞാൽ ബാധ്യത തീർന്നു എന്നാണ് മിക്കവരുടെയും വിചാരം.
എന്തായാലും പെണ്ണിന്റെ കാര്യത്തിൽ എന്തെങ്കിലും ഒന്ന് തീരുമാനിക്കണം. പ്രായം കൂടുംതോറും നല്ല ബന്ധങ്ങൾ കിട്ടാനും പ്രയാസമാണ്.
അയാൾ വീട്ടിൽ കയറി ചെല്ലുമ്പോൾ
ഗിരിജ അടുക്കള മുറ്റത്തിരുന്നു മകളുടെ മുടിയിൽ എണ്ണ തേച്ചു കൊടുക്കുന്നു.
അയാൾ പച്ചക്കറിയും പാലും മീനുമെല്ലാം അടങ്ങിയ കിറ്റ് മേശമേൽ വെച്ചു
“കേട്ടോ സേതുവേട്ടാ ഇവള് പറയുന്നത്. അവൾക്ക് ലീവ് കുറവാണ്, ഉടനെ തിരിച്ചു പോണമെന്ന്.”
“ങ്ങ് ഹേ, അതെന്താ മോളേ.. നീയിങ്ങോട്ട് വന്നിട്ട് രണ്ടാഴ്ച്ച പോലുമായില്ലല്ലോ. എത്ര നാള് കൂടി വന്നതാണ്. പോരെങ്കിൽ കാണുന്നവര് മുഴുവനും ചോദിക്കുന്നത് നിന്റെ കല്യാണക്കാര്യമാണ്. മോളുടെ കല്യാണം ഒന്നുമായില്ലേ, ഇനി കല്യാണം ഒക്കെ കഴിപ്പിച്ചിട്ടു വിട്ടാൽ മതിയെന്ന്..”
പെട്ടന്ന് മേഘ തല വെട്ടിച്ചു കൊണ്ട് എഴുന്നേറ്റു പോകാൻ ഒരുങ്ങി.
“ഹ് ഹ, അവിടെ ഇരിക്കെന്റെ കുഞ്ഞെ. മുടിയൊക്കെ നേരെ ചൊവ്വേ നോക്കാതെയിരുന്നിട്ട് എല്ലാം വല്ലാണ്ടായി. എന്ത് മുടിയുണ്ടായിരുന്ന കൊച്ചായിരുന്നു. ഒരു ജോലിക്ക് പോയതോടെ എല്ലാം കണ്ടിച്ചു പറിച്ചു കളഞ്ഞേക്കുന്നു..!”
“മതി അമ്മേ ഒത്തിരി എണ്ണ വെച്ചാൽ മുടിയൊക്കെ ഒട്ടിപ്പിടിച്ചിരിക്കും. ഈ അമ്മയ്ക്ക് ഇപ്പോഴത്തെ ഫാഷൻ ഒന്നുമറിയില്ല..”
“ഓഹ്, പിന്നെ ഒരു ഫാഷൻ. എത്രയൊക്കെ ഫാഷനാണെന്ന് പറഞ്ഞാലും നല്ല നീണ്ട മുടിയുള്ള പെൺകുട്ടികളെയാണ് ആൺപിള്ളേർക്ക് ഇഷ്ടം അത് നിനക്കറിയോ..”
“അതിനിപ്പോ എന്റെ മുടി കണ്ടിട്ട് ഒരാണും മഞ്ഞു കൊള്ളേണ്ട. എനിക്ക് ഒരുത്തനെയും ഇപ്പോൾ കല്യാണം കഴിക്കുകയും വേണ്ട. ഇതൊക്കെ കൊണ്ടാ ഞാൻ ഇങ്ങോട്ട് വരാത്തത്. നോക്കിപ്പോയാൽ ഒരു കല്യാണം കഴിക്കുന്നില്ലേന്നുള്ള ചോദ്യം മാത്രമേയുള്ളൂ.. ഹ്ഹോ മടുത്തു.”
അമ്മയുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് അവൾ അരിശത്തോടെ ചാടിത്തുള്ളി മുറിയിലേയ്ക്ക് പോയി.
ഗിരിജ അന്തം വിട്ടത് പോലെ ഭർത്താവിനെ നോക്കി. അയാളും വല്ലാതായി.
“അമ്മേ.. എനിക്കൊരു പന്തികേട് തോന്നുന്നുണ്ട് കേട്ടോ. ചേച്ചി നമ്മള് കരുതുന്ന പോലൊന്നുമല്ല. എവിടെയോ എന്തോ സെറ്റപ്പ് ഉണ്ടെന്നാണ് എന്റെ ബലമായ സംശയം. നിങ്ങളാ വഴിക്ക് വല്ലോം നോക്കിയാൽ കാര്യം നടക്കും. അല്ലെങ്കിൽ പിന്നെ നിങ്ങളെ പേടിച്ച് ഇനി ഇങ്ങോട്ട് പോലും വരാതാകും.”
“പോ ചെറുക്കാ കരിനാക്ക് വളച്ച് ഒന്നും പറയാതെ. നീയിത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് വല്ല വിചാരവും ഉണ്ടോ.. അവള് കേൾക്കണ്ട..”
മേഘയുടെ നേരെ ഇളയ ആളാണ് ഗൗതം. അവൻ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനു അവസാന വർഷം ആണ്..
“ഇനിയങ്ങനെ വല്ലതുമാണോടീ.. അതാണോ അവള് ഒന്നിനും അടുക്കാത്തത്. അഥവാ ഇനി അങ്ങനെ വല്ലതുമുണ്ടെങ്കിലും കുഴപ്പമില്ലായിരുന്നു. അവളുടെ ഇഷ്ടം എന്താന്ന് വെച്ചാൽ നടത്തിക്കൊടുക്കായിരുന്നു.”
“നിങ്ങള് എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്. അവള് ഇവിടെ ആരോടെങ്കിലും അങ്ങനെ വല്ലതുമുണ്ടെന്ന് പറഞ്ഞോ ഇല്ലല്ലോ. പിന്നെ എന്തിനാ ഇല്ലാത്ത കാര്യമൊക്കെ പറയുന്നത്. എന്റെ മോള് അങ്ങനെയുള്ള കൊച്ചല്ല..”
മേഘ ഈ സമയം വാതിൽ ലോക്കിട്ടിട്ട് മുറിയിൽ കാര്യമായ സംസാരത്തിലായിരുന്നു അവളുടെ സുഹൃത്തുമായിട്ട്.
“എടാ ഇങ്ങോട്ട് വന്നത് അബദ്ധമായെന്നാ തോന്നുന്നത്. കുറെ നാളായല്ലോ എല്ലാരേയും കണ്ടിട്ട് എന്ന് കരുതിയത് എനിക്ക് തന്നെ കുരിശായി. ഇപ്പോൾ എല്ലാവരും കൂടി എന്നെ ഏതെങ്കിലും ഒരു കോന്തന്റെ കൂടെ പിടിച്ചു കെട്ടിക്കുമെന്നാ തോന്നുന്നത്..”
“നീയിങ്ങനെ പേടിച്ചാലോ. ചെന്നത് പോലെ ഒരാഴ്ച്ച കഴിയുമ്പോൾ തിരിച്ചിങ്ങു പോന്നേക്കണം. അല്ലെങ്കിൽ എന്റെ വിധം മാറും കേട്ടോ.സെന്റിമെൻസിൽ തൂങ്ങി അവരു കാണിച്ചു തരുന്ന ഏതെങ്കിലും ഒരുത്തനെ കെട്ടി സന്തോഷമായിട്ട് കഴിയാമെന്ന് നീ കരുതണ്ട. ഞാൻ അങ്ങോട്ട് വന്നു ഈ നാടകമങ്ങു പൊളിക്കും. എന്നിട്ട് നിന്നെ കൊന്നിട്ട് ജയിലിൽ പോകാനും എനിക്കൊരു മടിയുമില്ല..”
മേഘ ഒന്ന് ഞെട്ടി.
ഈശ്വരാ ചെകുത്താനും കടലിനുമിടയ്ക്ക് പെട്ടത് പോലെയായല്ലോ.
“നീയിങ്ങനെ വെറുതെ എന്നെ തെറ്റിദ്ധരിക്കാതെ. ഞാൻ ഇതുവരെയും പിടി കൊടുത്തിട്ടില്ല. എനിക്ക് നീ മാത്രം മതി..”
“ഓക്കേ ഓക്കേ. ഞാൻ പറഞ്ഞെന്നേയുള്ളൂ.. എങ്കിൽ ശരി പിന്നെ വിളിക്കാം.”
മേഘ ഫോൺ വെച്ചു. ഈ ബന്ധം എന്താകുമെന്ന് ഓർത്തിട്ട് ഇടയ്ക്കൊക്കെ വല്ലാത്ത പേടി തോന്നാറുണ്ട്. വീട്ടിൽ പറയാൻ പറ്റിയ ഒരു ബന്ധമാണോ തനിക്കുള്ളത്. വീട്ടുകാർ മാത്രമല്ല നാട്ടുകാർ പോലും അംഗീകരിച്ചു തരാത്ത ഒരു റിലേഷൻ ആണ് തന്റേത്.
പക്ഷെ പെട്ടു പോയെന്ന് പറഞ്ഞാൽ മതിയല്ലോ.
അവൾ കട്ടിലിൽ കമഴ്ന്ന് കിടന്നു.
എഞ്ചിനീയറിങ് കോളേജിൽ വെച്ച് തുടങ്ങിയ ഫ്രണ്ട്ഷിപ്പ് ആണ് ഹരിതയുമായിട്ട്. ഹോസ്റ്റലലും ഒരേ റൂമിൽ ആയിരുന്നു താനും അവളും പിന്നെ ഒരു തമിഴ് നാട്ടുകാരി മാധുരിയും..
ഒന്നാം വർഷ സെമസ്റ്റർ കഴിഞ്ഞപ്പോൾ മാധുരി എന്തോ കാരണത്താൽ മറ്റൊരു ഹോസ്റ്റലിലേയ്ക്ക് താമസം മാറി. അതോടെ മേഘയും ഹരിതയും മാത്രമായി റൂമിൽ.. ഉറക്കം വരുന്നത് വരെ പഠിത്തവും സംസാരവും കളിയും ചിരിയുമൊക്കെയായി അവർ കൂടുതൽ അടുത്തു. എപ്പോൾ നോക്കിയാലും ഇണപിറാവുകളെ പോലെ അവർ എവിടെയും ഒരുമിച്ചായിരുന്നു.
ഒരിക്കൽ നല്ല ഉറക്കത്തിലാണ് തന്നെ ആരോ കെട്ടിപ്പുണരുന്നത് പോലെ മേഘയ്ക്ക് തോന്നിയത്. അത് ചിലപ്പോൾ ഒരു സ്വപ്നമായിരിക്കുമെന്ന് കരുതി വീണ്ടും ഉറങ്ങാൻ ശ്രമിക്കുമ്പോഴാണ് പെട്ടന്ന് ഒരു കൈ തന്റെ മാറിലൂടെ ഇഴയുന്നതായി അനുഭവപ്പെട്ടത്. ടോപ്പിന്റ ഉള്ളിലൂടെ മാറിടങ്ങളിൽ അമർത്തിപ്പിടിക്കുന്ന കൈകളെ മേഘ തട്ടിക്കളഞ്ഞിട്ട് പിടഞ്ഞെഴുന്നേറ്റു.
അപ്പോഴും അരികിൽ ഒന്നുമറിയാത്തത് പോലെ ഹരിത കിടന്നുറങ്ങുന്നു.ഇനി ചിലപ്പോൾ തനിക്ക് തോന്നിയതവുമോ.
മേഘ ഹരിതയെ തട്ടിവിളിച്ചു.
അവൾ ഉറക്കം മുഷിഞ്ഞ മുഖത്തോടെ കണ്ണുകൾ തുറന്നു.
“എന്താടീ ഇത്, മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..”
“എടീ അതല്ല, എന്റെ ശരീരത്ത് ആരോ കയറി പിടിച്ചു.. എന്റെ ബ്രെസ്റ്റിൽ..”
അവൾ മുഴുമിപ്പിക്കുന്നതിനു മുൻപ് ഹരിത പൊട്ടി ചിരിച്ചു.
I
“ഈ മുറിയിൽ ഇപ്പോൾ ആരു വരാനാണ്. ഒരുപക്ഷെ ഏതെങ്കിലും ഗന്ധർവ്വൻ നിന്റെ സൗന്ദര്യം കണ്ട് മോഹിച്ചു നിന്നെ പ്രാപിക്കാൻ വന്നതായിരിക്കുമോ..”
“പോടീ അവിടുന്ന്.. കളിയാക്കുന്നോ. ഞാൻ ഇത്തരം കാര്യമൊക്കെ തമാശ പറയുമെന്ന് നീ കരുതുന്നുണ്ടോ..”
“എങ്കിൽ പിന്നെ ആരാ.. ഈ ഞാനോ..”
മേഘ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.
ആ കിടപ്പ് കണ്ട് ഹരിത ഉള്ളിൽ ചിരിച്ചു. ഈ കിടപ്പ് കണ്ടാൽ ഏതു ഗന്ധർവ്വൻ ആണ് എത്തിനോക്കാത്തത്..
ഹരിത മേഘയുടെ പിൻ കഴുത്തിലേയ്ക്ക് മുഖം ചേർത്ത് വെച്ചു ചുംബിച്ചു.
മേഘ ഒന്ന് പിടയാൻ ശ്രമിച്ചു. പക്ഷെ ഹരിത അവളെ ബലമായി പിടിച്ചു വെച്ചിട്ട് ചുംബനം കൊണ്ട് മൂടി.
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ഹരി.. നീയെന്താ ഈ ചെയ്യുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..”
“എനിക്ക് ഭ്രാന്ത് ആണ് പെണ്ണെ നിന്നോട്.. നിന്റെ ഗന്ധത്തോട്, നിന്റെയീ സൗന്ദര്യത്തോട് നിന്റെ…”
“മതി പറഞ്ഞത്.. നിന്നെ ഞാൻ ഇങ്ങനെയൊന്നുമല്ല കണ്ടത്. നീയെന്റെ ഫ്രണ്ട്ഷിപ്പിനെ മുതലെടുക്കുവായിരുന്നോ.”
ഹരിതയുടെ കൈകൾ മേഘയുടെ നെഞ്ചിലൂടെ ഇഴഞ്ഞു. മേഘ പറഞ്ഞതൊന്നും അവൾ കേട്ടില്ല.. മേഘയുടെ എതിർപ്പിനെ തരിമ്പും വക വെയ്ക്കാതെ ഹരിത ഒരു മുല്ലവള്ളിയിൽ എന്ന പോലെ മേഘയുടെ ശരീരത്തിൽ മെല്ലെ പടർന്നു കയറാൻ തുടങ്ങി..
പതിയെ പതിയെ മേഘയുടെ ശരീരം തരിച്ചു തുടങ്ങി. ഒരു പുരുഷന്റെ സ്പർശനം പോലെയാണ് ഹരിതയുടെ ചലനങ്ങൾ അവളെ പ്രകമ്പനം കൊള്ളിച്ചത്.. ചെറുത്തു നിൽപ്പ് അസാധ്യമായിരുന്നു. ഒരു പൂച്ചക്കുട്ടിയെ പോലെ മേഘയെ അവൾ എത്ര പെട്ടെന്നാണ് മെരുക്കിക്കളഞ്ഞത്!
ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഹരിത നല്ല ഉറക്കത്തിലാണ്. മേഘയ്ക്ക് തലേന്ന് രാത്രിയിൽ നടന്നതൊക്കെ വിശ്വസിക്കാൻ കഴിഞ്ഞില്ല..
ദൈവമേ…
ഇവൾ തന്നെ…!
ഒരു പുരുഷൻ ബലാത്കാരമായി പ്രാപിക്കുന്നത് പോലെ തന്നെ അവൾ…! മേഘ തന്റെ ശരീരത്തിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു..
എവിടെയൊക്കെയോ നീറ്റലെടുക്കുന്നു.
അന്ന് ഹരിതയോട് അവൾ മിണ്ടാതെ നടന്നു. കോളേജിൽ അവൾ ഒറ്റയ്ക്ക് പോയി. ഹരിത പക്ഷെ അതൊന്നും മൈൻഡ് ചെയ്തതേയില്ല.
അവൾക്കറിയാം മേഘ വെറും ഒരു സാധാരണ പെണ്ണാണ്. തന്റെ ഒരൊറ്റ ചുംബനം കൊണ്ട് മയങ്ങിവീണവൾ.അവളെ തന്റെ കാൽച്ചുവട്ടിൽ നിഷ്പ്രയാസം കൊണ്ടുവരാനുള്ള കഴിവ് അവൾക്കറിയില്ലല്ലോ..
ഹരിത ഗൂഢമായി പുഞ്ചിരിച്ചു.
അന്നു രാത്രിയിൽ മേഘ ഒഴിഞ്ഞ കിടന്ന കട്ടിലിൽ ആണ് കിടന്നത്.
അത് കണ്ട് ഹരിത ചിരിച്ചു.
“എന്താ പെണ്ണെ നിനക്കെന്നെ പേടിയാണോ ..?”
“പിന്നെ, പേടിക്കാതെ പറ്റുമോ..അത്രക്ക് നല്ല പെരുമാറ്റമല്ലേ നിന്റേത്..”
“ഹ് ഹ ഹ.. എന്നിട്ടാണോ ഇന്നലെ നീയെല്ലാം സമ്മതിച്ചു തന്നത്..ഒന്ന് തൊട്ടപ്പോഴേ വാടിക്കുഴഞ്ഞു പോയത്. അല്ലെങ്കിലും ഇതൊക്കെ ഇഷ്ടപ്പെടാത്തവർക്ക് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായിരിക്കണം.
പെണ്ണെ മനുഷ്യന്റെ ശരീരത്തിനും മനസ്സിനുമൊക്കെ അത്യാവശ്യം വേണ്ടുന്ന ഒന്നാണ് സെക്സ്. അതറിയുമോ നിനക്ക്.”
“അങ്ങനെ അല്ലല്ലോ നീയീ ചെയ്യുന്നത്. ഇത് സ്വവർഗ്ഗമല്ലേ.. ആരും അംഗീകരിച്ചു തരാത്ത റിലേഷൻ. ഇതിൽ പെട്ടു പോയാൽ പിന്നെ ഊരിവരാൻ പാടാണ്. ആളുകൾ അറിഞ്ഞാൽ കല്ലെറിയും അറിയുമോ നിനക്ക്.”
“ഞാൻ എന്തിനാ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത്. എന്റെ ശരീരം ആഗ്രഹിക്കുന്നത് ഇങ്ങനെ ഉള്ള സെക്സാണ്. സത്യം പറ, നിനക്ക് എന്റെ പെരുമാറ്റത്തിൽ അതൃപ്തി എന്തെങ്കിലും തോന്നിയോ. ഞാൻ ഒരു പെണ്ണാണെന്ന് തോന്നിയോ..?”
മേഘ മറുപടി ഒന്നും പറയാതെ മുഖം കുനിച്ചു.
അവൾക്ക് ഒന്നും പറയാനില്ലായിരുന്നു. ആദ്യമായി താൻ ഒരു പുതിയ അനുഭവത്തിലൂടെ കടന്ന് പോകുകയായിരുന്നു. പക്ഷെ അത് തുറന്നു പറയാൻ തന്റെ ഈഗോ അനുവദിക്കുന്നില്ല.
ഹരിത അതിന് പ്രത്യേകിച്ച് മറുപടി ഒന്നും പ്രതീക്ഷിച്ചുമില്ല.
പിന്നീട് ഹരിതയുടെ ചൊല്പടിയിലായിരുന്നു മേഘയുടെ ഓരോ രാത്രികളും.
അവളും പതിയെ പതിയെ അതൊക്കെയും ആസ്വദിക്കാൻ തുടങ്ങി. പ്രത്യേകിച്ച് ആർക്കും ഒരു സംശയവും തോന്നിയതുമില്ല.
ഒരിക്കൽ ക്യാമ്പസിൽ വെച്ച് ലഞ്ച് ടൈമിൽ മേഘയെ കണ്ടതും മാധുരി ഓടി വന്നു. മേഘ പരിഭവത്തോടെ മുഖം വീർപ്പിച്ചു അവളെ കാണാത്ത മട്ടിൽ കടന്നു പോകാൻ ഒരുങ്ങി. പക്ഷെ മാധുരി അവളെ പിടിച്ചു നിർത്തി.
“നീയെന്താ എന്നെക്കണ്ടിട്ട് ഒഴിഞ്ഞു പോകുന്നത്. ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ റൂമിൽ കുറച്ചു നാൾ ഒന്നിച്ചു ജീവിച്ചവരല്ലേ..”
“അത് തന്നെയാ കാരണം. നമ്മൾ മൂന്ന് പേരും ഒരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷത്തോടെ ആ മുറിയിൽ കഴിഞ്ഞതല്ലേ. പിന്നെ, പെട്ടെന്ന് എന്താ നീ ഒന്നും പറയാതെ ഹോസ്റ്റലിൽ നിന്ന് പോലും മാറിക്കളഞ്ഞത്. ഞാനോ ഹരിതയോ നിന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ…”
മാധുരിയുടെ മുഖം മങ്ങിപ്പോയി.
“താനല്ല, ആ ഹരിത.. അവളാണ് പ്രശ്നം. എനിക്കവളുടെ ഒപ്പം ഒരു മുറിയിൽ കഴിയാൻ പറ്റാഞ്ഞത് കൊണ്ടാണ് ഞാൻ ഹോസ്റ്റൽ തന്നെ മാറിയത്.
നീ സൂക്ഷിക്കണം.. അവൾ ആള് ശരിയല്ല. തീരെ ശരിയല്ല.. സത്യം പറഞ്ഞാൽ അവൾ ഒരു പെണ്ണാണോ എന്ന് പോലും എനിക്ക് ഡൌട്ട് ഉണ്ട്..”
ഇത്തവണ മേഘയുടെ മുഖമാണ് വിളറിയത്..
അപ്പോൾ… അവൾ ഇവളെയും…!!
അതായിരിക്കുമോ ഒന്നും പറയാതെ ഇവൾ അവിടെ നിന്ന് മാറിയത്..
“നിനക്ക് ഇതുവരെ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..?”
“എന്ത് കുഴപ്പം..? നീയെന്തൊക്കെയാണ് മധൂ ഈ ചോദിക്കുന്നത്.. എനിക്കൊന്നും പിടി കിട്ടുന്നില്ല.”
ഒന്നും അറിയാത്തത് പോലെയാണ് മേഘ ചോദിച്ചത്..
മാധുരി ഒന്ന് ആലോചിച്ചു..
പറയണോ ഇവളോട് ഹരിതയുടെ കാര്യം..
ചിലപ്പോൾ തന്നോട് മോശമായി പെരുമാറിയത് പോലെ ഇവളോട് ഒന്നും ചെയ്തിട്ടില്ലെങ്കിൽ താൻ ഒടുവിൽ കുറ്റക്കാരിയായെക്കും.
“ഏയ് ഒന്നുമില്ല. പക്ഷെ നീ നിന്നെത്തന്നെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. നമ്മൾ കരുതുന്നത് പോലൊന്നുമല്ല മോളേ പലരും..”
കൂടുതൽ ഒന്നും പറയാതെ മാധുരി വാഷ്റൂമിലേയ്ക്ക് പോയി.
മേഘയ്ക്ക് തന്നോട് തന്നെ അറപ്പ് തോന്നി. അവളൊരു നല്ല കുട്ടിയായിട്ടല്ലേ ഹരിതയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു പോയത്. പക്ഷെ, താനോ..??
ഇപ്പോഴും അവളുമായി അരുതാത്ത ബന്ധത്തിൽ പെട്ടു കിടക്കുകയാണ്.
അന്ന് രാത്രിയിൽ ഹരിത കെട്ടിപ്പിടിക്കാനായി വന്നപ്പോൾ മേഘ ഒഴിഞ്ഞു മാറി.
“എന്താടോ ഒരു താല്പര്യം ഇല്ലാത്തത്. നിനക്ക് മടുത്തു തുടങ്ങിയോ.. ”
“ഇതൊന്നും അത്ര ശരിയല്ല ഹരീ.. നമുക്ക് നല്ലൊരു ലൈഫ് ഉള്ളതാണ്. ആരും അംഗീകരിച്ചു തരാത്ത ഈ റിലേഷൻ ഇനിയും മുന്നോട്ടു കൊണ്ട് പോകാൻ എനിക്ക് തീരെ താല്പര്യം താല്പര്യം ഇല്ല. നമുക്ക് ഇതിവിടെ വെച്ചു നിർത്താം..”
പെട്ടെന്നാണ് ഹരിതയുടെ ഭാവം മാറിയത്.
“നീയെന്താ എന്നെ പഠിപ്പിക്കുവാണോ. എന്താ നിനക്ക് ഏതെങ്കിലും ഒരു കോന്തന്റെ കൂടെ കിടന്നാൽ മാത്രമേ തൃപ്തിയാകുവൊള്ളോ.
എന്താ ഞാൻ തരുന്നത് സുഖമല്ലേ.. അല്ലെങ്കിൽ തുറന്നു പറഞ്ഞോണം.”
ശ് ഛെ.. ഇവൾ ഇതെന്തൊക്കെയാണ് പറയുന്നത്.. ഇങ്ങനെ ഒരു ജീവിതമാണോ ഏതെങ്കിലും ഒരു പെണ്ണ് ആഗ്രഹിക്കുന്നത്.. ഇവളുടെ കളിപ്പാവയോ, അടിമയോ അല്ലല്ലോ താൻ. പഠിക്കാൻ വന്നിട്ട് ഒരു വൃത്തികെട്ട പെണ്ണുമായി… മേഘയ്ക്ക് അറപ്പ് തോന്നി..
ഇനി ഇവളിൽ നിന്ന് തനിക്കൊരു മോചനമില്ലെന്ന് ചില പെരുമാറ്റങ്ങൾ കാണുമ്പോൾ ഭയപ്പെട്ട് പോകുന്നു.
ഒരിക്കൽ അവളുടെ കൂടെ കിടക്കാൻ വിസമ്മതിച്ച് മേഘ തന്റെ ഷീറ്റും തലയിണയുമെടുത്തു അടുത്ത റൂമിൽ ഉറങ്ങാനായി പോയി. റൂമിലുള്ളവർ ചോദിച്ചപ്പോൾ ഹരിതയ്ക്ക് വൈറൽ ഫീവർ ആണെന്ന് പറഞ്ഞു. പക്ഷെ പാതിരാത്രി നേരമായപ്പോൾ മേഘയുടെ മൊബൈൽ നിർത്താതെ മുഴങ്ങാൻ തുടങ്ങി. ഹരിതയുടെ പേര് കണ്ടതും അവൾ കട്ട് ചെയ്തു..
പക്ഷെ അവൾ വിടാൻ ഭാവമില്ലാതെ മേഘയെ തുരുതുരാ വിളിച്ചു കൊണ്ടിരുന്നു. റൂമിലുള്ളവർ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ കാര്യം ചോദിച്ചു. ഹരിതയാണെന്ന് പറഞ്ഞപ്പോൾ ഫോൺ എടുത്തുകൂടെ, പോരെങ്കിൽ അവൾക്ക് പനിയാണെന്നല്ലേ പറഞ്ഞത് എന്ന് കുറ്റപ്പെടുത്തുമ്പോലെ ചോദിച്ചപ്പോൾ നിർവാഹമില്ലാതെ അവൾക്ക് ഫോൺ എടുക്കേണ്ടി വന്നു.
ഇന്ന് നീയിങ്ങോട്ട് വന്നില്ലെങ്കിൽ എന്റെ ശവമായിരിക്കും രാവിലെ ഇവിടെ കാണുന്നതെന്ന ഭീഷണി കേട്ട് മേഘ ഷീറ്റും തലയിണയുമെല്ലാം എടുത്തു കൊണ്ട് സ്വന്തം റൂമിലേയ്ക്ക് ഓടി.
വാതിൽ മലർക്കെ തുറന്നിട്ടിട്ട് ഹരിത വെറുമൊരു ടവ്വൽ ചുറ്റി കിടക്കുന്നു ബെഡ്ഡിൽ!
ആ കാഴ്ച്ച കണ്ടതും മേഘ വേഗം മുറിയുടെ വാതിൽ അടച്ചു കൊളുത്തിട്ടു.
അന്ന് മേഘയെ കൊണ്ട് ഹരിത അവളുടെ തലയിൽ കൈ വെച്ച് സത്യം ചെയ്യിച്ചു. ഇനി മേലിൽ അവളെ ഉപേക്ഷിച്ചു എവിടേക്കും പോകില്ലെന്ന്.. മറ്റൊരു വിവാഹം കഴിക്കില്ലെന്ന്.
അങ്ങനെ എന്തെങ്കിലും ചെയ്താൽ മേഘയുടെ പേര് എഴുതി വെച്ചിട്ട് താൻ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പോടെ പറയുമ്പോൾ തനിക്കിനി ഇവളുടെ പിടിയിൽ നിന്ന് ഒരു രക്ഷയില്ലെന്ന് മേഘ തിരിച്ചറിഞ്ഞു.
എഞ്ചിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കി രണ്ട് പേരും പിരിയുമ്പോൾ ഒരു കരാറിൽ വീണ്ടും ഹരിത മേഘയെ കുരുക്കിയിട്ടിരുന്നു.
രണ്ട് പേരും ഒരേ സ്ഥലത്തു ജോലി ചെയ്യുക. മേഘയ്ക്ക് വിദേശത്തേയ്ക്ക് പോകാൻ അവസരം കിട്ടിയപ്പോൾ ഹരിതയും അതെ സ്ഥലത്തേക്ക് തന്നെ മറ്റൊരു വലിയ കമ്പനിയിൽ ജോലിക്ക് കയറി.. അങ്ങനെ രണ്ട് പേരും വീണ്ടും ഒന്നിച്ച് ഒരേ ഫ്ലാറ്റിൽ താമസം തുടങ്ങി.
വീട്ടിൽ നിന്ന് വിളിക്കുമ്പോഴൊക്കെ മേഘയ്ക്ക് കല്യാണം ആലോചിക്കുന്നതിനെ കുറിച്ച് സംസാരമുണ്ടാകും.
ഇപ്പോഴെങ്ങും അവധി കിട്ടില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറും.
ഹരിത മേഘയുടെ മേൽ ഒരു ഭർത്താവിന്റെ അധികാരം ചെലുത്തിത്തുടങ്ങിയിരുന്നു..
സെക്സിലും അവളുടെ താല്പര്യങ്ങൾ മാത്രം അനുസരിക്കേണ്ട അവസ്തയായി.ഒഴിഞ്ഞു മാറി പോകാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞത് ഓർത്ത് അവൾക്ക് പശ്ചാതാപം തോന്നി. മാധുരിയെപ്പോലെ തനിക്കെന്തു കൊണ്ട് ഇവളെ ഒഴിവാക്കാൻ കഴിയാതെ പോയി. താനും അപ്പോൾ ഹരിതയുടെ ചെയ്തികൾ ആസ്വദിക്കുന്നുണ്ട് എന്നതല്ലേ ശരി.. തന്റെ വീട്ടിൽ ഇതെങ്ങാനും അറിഞ്ഞാൽ പിന്നെ അവരുടെ മുഖത്ത് നോക്കാനുള്ള ശക്തി പോലും തനിക്കില്ല.
അച്ഛന് സുഖമില്ലാതെ കുറെ ദിവസങ്ങൾ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നപ്പോൾ മകളെയൊന്ന് കാണാൻ അയാൾക്ക് വല്ലാത്ത ആഗ്രഹം തോന്നി.
മകളെ അവസാനമായൊന്ന് കാണാതെ മരിക്കേണ്ടി വരുമെന്ന് അയാൾ ഭയപ്പെട്ടു.
ഭർത്താവിന്റെ ആഗ്രഹം മനസ്സിലാക്കിയ മേഘയുടെ അമ്മ ഗിരിജ അവളെ ഫോൺ വിളിച്ചു. അച്ഛന്റെ അസുഖക്കാര്യവും അദ്ദേഹത്തിന്റെ ഭയവും എല്ലാം മകളോട് തുറന്നു പറഞ്ഞു.
“നീയൊന്ന് വന്നിട്ട് പൊയ്ക്കോളൂ. പിന്നെ അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ആ ദുഃഖം നിന്റെ ജീവിതകാലം മുഴുവനും നിന്നെ പിന്തുടരരുത്..”
ആ വാക്കുകൾ മേഘയെ വല്ലാതെ ഉലച്ചു. സത്യമാണ്.. താൻ എത്ര നാളുകളായി സ്വന്തം വീട്ടുകാരെ ഒന്ന് കണ്ടിട്ട്. തന്റെ അച്ഛൻ ഒരേയൊരു മകളെ ഒന്ന് കാണാൻ വല്ലാതെ കൊതിക്കുന്നുണ്ട്.കാശ് മാത്രമല്ലല്ലോ വേണ്ടത്.. നിന്നെയല്ലേ ഞങ്ങൾക്ക് കാണണ്ടത് എന്ന് അമ്മ ചോദിക്കുമ്പോൾ പറയാൻ മറുപടി ഒന്നുമില്ല. എന്ത് വന്നാലും ഇത്തവണ പോയേ പറ്റൂ..
പക്ഷെ, പ്രതീക്ഷിച്ചത് പോലെ തന്നെ ഹരിത അത് കേട്ടപ്പോഴേ തടസ്സം പറയുകയാണ് ഉണ്ടായത്.
“നിന്നെ പിടിച്ചു ഏതെങ്കിലും ഒരുത്തനെക്കൊണ്ട് കെട്ടിക്കാനുള്ള അവരുടെ അടവല്ല ഇതെന്നാരു കണ്ടു. നീ പോയാൽ പിന്നെ ഞാൻ ഇവിടെ എങ്ങനെ കഴിയും. നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ലെന്ന് അറിയില്ലേ..”
“എങ്കിൽ നിനക്കും കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തു എന്റെ ഒപ്പം വന്നു കൂടെ.. നിന്റെ വീട്ടിലും പോയിട്ട് ഒരുപാട് കാലമായില്ലേ..”
“ങ്ങ് ഹും, വീടോ..എനിക്കാ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലല്ലേ പോകേണ്ടതുള്ളൂ.. എന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കാത്തവർ എന്റെയാരുമല്ല. നിന്നെ പോലെ തന്നെ അമ്മയ്ക്കും അച്ഛനും എന്റെ കല്യാണം നടത്തണം. അതിന് എന്നെ കിട്ടില്ല. എനിക്ക് അതിന് പറ്റില്ലെന്ന് അവരോട് ഞാൻ എങ്ങനെയാ പറഞ്ഞു മനസ്സിലാക്കേണ്ടത്. ഞാൻ ഒരു പെണ്ണിന്റെ രൂപം മാത്രമേയുള്ളൂവെന്ന് എങ്ങിനെ കാട്ടിക്കൊടുക്കും.
എല്ലാം തുറന്നു പറഞ്ഞാൽ അവരെന്നെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കി വിടും.ഞാൻ അവർക്കൊരു അപമാനമാകും.അതിപ്പോ എന്റെ മാത്രം കാര്യമല്ല. നിന്റെയും അവസ്ത അതൊക്കെ തന്നെ.”
“അങ്ങനെ എന്നെയും നിന്റെ അവസ്ഥയിലേയ്ക്ക് ആക്കിയത് നീയൊരാൾ അല്ലേ..”
“അതിലിപ്പോൾ നിനക്ക് കുറ്റബോധം തോന്നുന്നുണ്ടോ. എന്നിൽ നിന്ന് രക്ഷപ്പെടാൻ നീ ആഗ്രഹിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ പറഞ്ഞോണം..”
“അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നീയത് സാധിച്ചു തരുമോ..?”
“അങ്ങനെ ഒരാഗ്രഹം നിനക്ക് ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കോണം. എന്നിൽ നിന്ന് നീ പിരിഞ്ഞ് പോകുകയെന്നാൽ ഞാൻ തന്നെ ഇല്ലാതാവുക എന്നാണ്. ”
മേഘ പിന്നെ ഒന്നും പറഞ്ഞില്ല. തന്റെ ജീവിതം ഇവൾ കുട്ടിച്ചോറാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ..ഇവളെപ്പോലൊരു സൈക്കോയിൽ നിന്ന് എങ്ങനെയാണൊരു മോചനം കിട്ടുക..
അങ്ങനെ, തന്റെ ഇഷ്ടപ്രകാരം ലീവെടുത്തു വീട്ടിൽ വന്നതാണ്. ഇവിടെ വന്നപ്പോൾ മുതൽ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാവർക്കും തന്റെ വിവാഹം കാണണം.
ഹരിത ദിവസവും ഒന്നിൽ കൂടുതൽ തവണ വിളിക്കാറുണ്ട്. താൻ എവിടെ എല്ലാം പോയി. ആരെയൊക്കെ കണ്ടു. തന്നെ കാണാൻ ആരെങ്കിലും വരാറുണ്ടോ.
ഇങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ചോണ്ടിരിക്കും..
താൻ ഇനി മടങ്ങിച്ചെന്നില്ലെങ്കിലോ എന്നവൾ ഭയക്കുന്നുണ്ട്. ഒരു പുരുഷന്റെ സ്വഭാവവും കരുത്തും അവൾ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല. അവൾക്ക് ആണിനെക്കാൾ പ്രിയം പെൺകുട്ടികളോടാണ്. താൻ സ്ത്രീകളോട് അധികം കൂട്ടാകുന്നത് പോലും അവൾക്ക് ദഹിക്കുന്നില്ല.
മുടിയിൽ ആരോ തഴുകുന്നത് പോലെ തോന്നി കണ്ണ് വലിച്ചു തുറന്നു.
“മോള് ഉറങ്ങുകയായിരുന്നോ.. എങ്കിൽ ഞാൻ പിന്നെ വരാം.”
അമ്മ പോകാനായി എഴുന്നേറ്റപ്പോൾ അവൾ ആ കയ്യിൽ കയറി പിടിച്ചു.
“ഏയ് കുഴപ്പമില്ല. ഞാൻ വെറുതെ ഒന്ന് കണ്ണടച്ചെന്നേയുള്ളൂ..അമ്മ പറഞ്ഞോ.”
ഗിരിജ ആലോചിച്ചു.. പറയണോ. ഇപ്പോൾ നല്ല മൂഡിലാണെന്ന് തോന്നുന്നു.
“മോളേ നിന്റെ കൂടെ പഠിച്ച കുട്ടികളെല്ലാം കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങളുമായി. നിന്റെ കല്യാണവും ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ഇപ്പോൾ അത് ഒരു ആവശ്യം കൂടിയായിരിക്കുന്നു. അച്ഛന് അറ്റാക്ക് വന്നതോടെ പേടിയാണ് മോളുടെ കാര്യമൊന്നും കഴിയാതെ എന്തെങ്കിലും പറ്റിപ്പോകുമോന്ന്. നിനക്ക് ആരെയാണ് ഇഷ്ടമെന്ന് വെച്ചാൽ അങ്ങനെ നോക്കാം. അതിലൊന്നും ഞങ്ങൾക്ക് ഒരു പരാതിയുമില്ല. മോൾക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ പറയണം. ഇനിയും വെച്ച് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല. നിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടുള്ള ആളാണ് അച്ഛൻ. അദ്ദേഹത്തെ വിഷമിപ്പിക്കരുത് ഇനിയും..”
അവൾ എഴുന്നേറ്റിരുന്നു.ചിതറി കിടന്ന മുടിയിഴകൾ ഒരു സൈഡിലേയ്ക്ക് ഒതുക്കി വെച്ചു.
“അമ്മേ.. ഒരു പെണ്ണിന് കല്യാണം കഴിക്കാതെ ജീവിക്കുന്നതിലെന്താണ് പ്രശ്നം. സ്വന്തമായി വരുമാനമുണ്ടെങ്കിൽ ആരെയും ഡിപെൻഡ് ചെയ്യേണ്ട കാര്യവുമില്ല. പിന്നെ എന്തിനാണ് ഒരുത്തനെ കെട്ടി അവന്റെ വീട്ടിലെ അടിമപ്പണിയും ചെയ്ത് അവന്റെ അമ്മയുടെ പീഡനം മുഴുവനും സഹിച്ച് ജീവന് പോലും സുരക്ഷിതമല്ലാത്ത ഒരിടത്തു കഴിയണം.”
“എല്ലാ ജീവിതവും അങ്ങനെയാകണമെന്നുണ്ടോ. നമുക്ക് നന്നായി അറിയുന്ന ഒരു പയ്യൻ ആണെങ്കിൽ എന്ത് കുഴപ്പമാണ് ഉണ്ടാകുന്നത്. എല്ലാരേയും ഒരേപോലെ കാണരുത്.”
“എങ്കിൽ എന്റെ ഇഷ്ടം ഞാൻ പറയട്ടെ.
കേട്ട് കഴിഞ്ഞു പക്ഷെ അതൊരിക്കലും സമ്മതിച്ചു തരില്ലെന്ന് മാത്രം പറയരുത്. കാരണം അത് അങ്ങനെ ഒരു റിലേഷൻ ആണ്..”
മേഘയുടെ പോക്ക് എങ്ങോട്ടാണ്.. ഗിരിജ ഒന്ന് ഭയന്നു. സാധിക്കില്ലെന്ന് പറയേണ്ടി വരുന്ന എന്തോ ഒരു കാര്യമാണ് ഇവൾ പറയാൻ പോകുന്നത്. അതിനാണ് ഈ മുഖവുര..!
“നീയെന്തായാലും കാര്യം പറ. എന്നിട്ടല്ലേ തീരുമാനം പറയേണ്ടത്.”
മേഘ നിവർന്നിരുന്നു. കാണാം ഇപ്പോൾ അമ്മയുടെ ഭാവപ്പകർച്ച.
“ഞാൻ എന്റെ ഫ്രണ്ട് ഹരിതയെ കല്യാണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. എന്താ അത് നിങ്ങൾ നടത്തി തരുമോ.അവൾ എന്റെ ഒപ്പം ഉണ്ട് അവിടെ ഫ്ലാറ്റിൽ.. ഞങ്ങൾ വർഷങ്ങളായി ഒന്നിച്ചാണ്. എനിക്ക് ഈ കല്യാണം നടത്തി തന്നാൽ മതി. എന്താ സമ്മതമാണോ..”
അരുതാത്തത് എന്തോ കേട്ടത് പോലെ ഗിരിജ ഞെട്ടിയെഴുന്നേറ്റു. അവരുടെ കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ചു.
ഇവൾ എന്താണ് പറഞ്ഞു വരുന്നത്.വിറയലോടെ അവർ അവൾക്ക് നേരെ കൈ ചൂണ്ടി.
“നീയിത്ര വൃത്തികെട്ട പെണ്ണായിരുന്നോ.. ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ ഇതുവരെയും. ഇതിലും ഭേദം വല്ല വിഷവും വാങ്ങിത്തന്നു ഞങ്ങളെ കൊന്നു കളയുകയായിരുന്നു..”
അവർ പൊട്ടിക്കരഞ്ഞു. മേഘ ഒന്നും സംഭവിക്കാത്തത് പോലെ മൊബൈൽ ഫോണും നോക്കിയിരുന്നു.എല്ലാം പ്രതീക്ഷിച്ചത് തന്നെയാണ്.
മകളുടെ കൂസലില്ലായ്മ കണ്ട് അവർക്ക് ഭയം തോന്നി. യാതൊരു കുറ്റബോധവും ഇല്ലല്ലോ ഇവൾക്ക്. രണ്ടും കല്പ്പിച്ചു തന്നെയാണ് അപ്പോൾ. ഈശ്വരാ… ഇതെങ്ങനെ അദ്ദേഹത്തോട് പറയും.
അവർ മുറിവിട്ട് പോയി.
ഇല്ല, ഇതിലും ഭേദം അവളുടെ ഒരു കാര്യത്തിലും
ഇടപെടാതിരിക്കുന്നതാണ് നല്ലത്. അച്ഛൻ ഒന്നും അറിയണ്ട. എന്തെങ്കിലും അറിഞ്ഞു പോയാൽ ജീവൻ പോലും അപകടത്തിലാകും.
അന്ന് അത്താഴം വിളമ്പി വെച്ചിട്ട് അവർ ഗൗതമിനോട് പറഞ്ഞു ചേച്ചിയെ വിളിക്കാൻ. എല്ലാം മേശമേൽ നിരത്തി വെച്ചിട്ട് തലവേദനയാണെന്ന് പറഞ്ഞു അവർ മുറിയിലേയ്ക്ക് പോയി.
അന്ന് അത്താഴ പട്ടിണി കിടക്കുന്ന ഭാര്യയെ നോക്കി അയാൾ ദേഷ്യപ്പെട്ടു.
“ഒന്നും കഴിക്കാതെ കിടന്നാൽ തലവേദന മാറുമെന്ന് നിന്നോട് ആരാ പറഞ്ഞത്.വെറും വയറ്റിൽ ആണോ ഗുളിക കഴിക്കുന്നത്.”
അവർ മുഖം ഉയർത്തിയില്ല. ഉള്ളിൽ കരയുന്നത് പുറമെ കാണാതിരിക്കാൻ അവർ വല്ലാതെ പാടുപെട്ടു.
“മോൾക്ക് ആരോടെങ്കിലും അടുപ്പമുണ്ടോ. നീ ചോദിച്ചോ അവളോട്.”
“ചോദിച്ചു, അവൾക്ക് കല്യാണമേ വേണ്ടെന്നാണ് പറയുന്നത്. ആരെയും വിശ്വാസമില്ലെന്ന്. സ്വന്തം കാലിൽ നിന്നോളാമെന്ന്. ഇനി അതാണ് അവളുടെ ഇഷ്ടമെങ്കിൽ അങ്ങനെ വിട്ടേക്കാം. ഇനിയെനിക്ക് വയ്യ അവളുടെ പിന്നാലെ ഈ കല്യാണക്കാര്യവും പറഞ്ഞു ചെല്ലാൻ..”
അയാൾ ഒന്നും പറയാതെ കണ്ണുകൾ അടച്ചു.
ഒരാഴ്ച്ച കഴിഞ്ഞതും മേഘ പോകാൻ റെഡിയായി. ഇനിയിവിടെ നിന്നാൽ ഭ്രാന്ത് പിടിക്കും. അമ്മ അന്നത്തെ സംസാരത്തിന് ശേഷം തന്നോട് മിണ്ടിയിട്ടില്ല.
അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്.
ഹരിത തന്നെ വെറുതെ വിടുന്ന ലക്ഷണം ഇല്ല.തന്റെ മനസ്സ് മാറുമോയെന്ന് അവൾക്ക് ആശങ്കയുണ്ട്. അമ്മയുമായുള്ള സംസാരത്തെ കുറിച്ച് പറഞ്ഞത് കേട്ട് അവൾ വല്ലാതെ ദേഷ്യപ്പെട്ടു.
വീട്ടുകാരുടെ കണ്ണുനീരിൽ എല്ലാം മറന്നു പോയോന്ന് ചോദിച്ചു പരിഹസിച്ചു.
അത് കേട്ട് വല്ലാത്ത അരിശം വന്നു.
വീട്ടുകാരെ കളയാൻ എന്നെക്കൊണ്ട് പറ്റില്ല. അവരാണ് എന്നെ വളർത്തി വലുതാക്കി പഠിപ്പിച്ച് ഈ നിലയിലാക്കിയത്. നിനക്ക് നിന്റെ വീട്ടുകാരെ ഇഷ്ടമല്ലെന്ന് വെച്ച് ഞാനും അങ്ങനെ ആകണമെന്നുണ്ടോ.
അവർ നിർബന്ധിച്ചാൽ ചിലപ്പോൾ എനിക്ക് പലതും സമ്മതിച്ചു കൊടുക്കേണ്ടി വരും.
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്ത് കളഞ്ഞു. ഹരിതയ്ക്ക് തീർച്ചയായും ഷോക്കായിട്ടുണ്ടാകും.
സത്യത്തിൽ അവളോടൊപ്പമുള്ള ജീവിതം മടുത്തു കഴിഞ്ഞിരുന്നു. അവളുടെ ഇഷ്ടത്തിന് നിൽക്കാൻ താനെന്താ അടിമയോ. അവളുടെ അതെ വേവ് ലെങ്ത് ഉള്ള ഒരു കുട്ടിയെയാണ് അവൾക്ക് യോജിക്കുന്നത്. തന്നിൽ അത്തരം താല്പര്യം അടിച്ചേൽപ്പിച്ചതാണ്.
മാധുരിയെ പോലെ അന്നേ അവളിൽ നിന്ന് ഓടിപ്പോകേണ്ടതായിരുന്നു.
തനിക്ക് ഏതൊരു പെൺകുട്ടിയെ പോലെയും എതിർ ലിംഗത്തോട് ഉള്ള താല്പര്യം അവൾക്ക് മനസ്സിലായിട്ടുള്ളതുമാണ്.
ഓഫീസിൽ ഉള്ള നവീൻ തന്നോട് പ്രൊപ്പോസൽ ചെയ്ത കാര്യം താൻ ഹരിതയിൽ നിന്നും മറച്ചു വെച്ചു. കാരണം തനിക്ക് അയാളെ ഇഷ്ടമായിരുന്നു. യാദൃച്ഛികമായിട്ടാണ് ഒരിക്കൽ ഹരിത തന്റെ മൊബൈൽ ചെക്ക് ചെയ്തത്. അന്ന് നവീന്റെ മെസ്സേജ് കണ്ട് വെകിളി പിടിച്ച് ഒരു സംശയ രോഗിയെ പോലെ കുറെ ചോദ്യം ചെയ്യൽ ഉണ്ടായി . തനിക്ക് അവനെ ഇഷ്ടമാണെന്ന് രണ്ടും കല്പിച്ചാണ് പറഞ്ഞത്. ആ നിമിഷം തന്റെ ഫോൺ എടുത്തവൾ എറിഞ്ഞു പൊട്ടിച്ചു.
അങ്ങനെ ഉള്ള അവൾക്ക് തന്റെ സംസാരം ഇഷ്ടപ്പെടില്ലെന്ന് ഉറപ്പാണല്ലോ.
വരുന്ന കാര്യം പറയാൻ
പക്ഷെ അവളെ ഇന്നലെ മുതൽ വിളിച്ചിട്ട് എടുക്കുന്നില്ല.
പോകാനുള്ളതൊക്കെ പതിയെ പായ്ക്കു ചെയ്യാൻ തുടങ്ങി.
അടുത്ത ഫ്ലാറ്റിലുള്ള ഒരു മലയാളി ഫാമിലിയുടെ നമ്പറിലേയ്ക്ക് വിളിച്ചു ചോദിച്ചു.
ഹരിതയെ കണ്ടിട്ട് കുറച്ചു ദിവസമായി. വിളിച്ചിട്ടും എടുക്കുന്നില്ല. എന്ന് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. ദൈവമേ.. അവൾ പറഞ്ഞത് പോലെ പറ്റിച്ചോ. എന്തെങ്കിലും അരുതാത്തത് സംഭവിച്ചു കാണുമോ.
മേഘ അവളുടെ ഓഫീസിൽ ഉള്ള അനീറ്റയെ വിളിച്ചു കാര്യം പറഞ്ഞു.
അവൾ ഒരാഴ്ചയായിട്ട് ലീവിലാണ്. എവിടെയോ ടൂർ പോയേക്കുവാണ്.
ഒറ്റയ്ക്കോ..
അല്ല ബെറ്റിയോടൊപ്പമാണ്. രണ്ട് പേരും ഈയിടെയായിട്ട് വലിയ കമ്പനിയാണ്.
ഹ്ഹോ.. ആശ്വാസം.. ഇനിയൊരുപക്ഷെ അവളുടെ അടുത്ത ഇരയായിരിക്കുമോ ഈ പറഞ്ഞ ബെറ്റി. ഹരിതയുടെ സ്വഭാവം വെച്ചാണെങ്കിൽ അതാകാനാണ് സാധ്യത.
അങ്ങനെയാണെങ്കിൽ അതായിരിക്കും തനിക്ക് കേൾക്കാൻ പറ്റിയതിൽ വെച്ച് ഏറ്റവും നല്ല വാർത്ത.
അവൾ ഒരിക്കൽ കൂടി ഹരിതയെ വിളിച്ചു.
എടുക്കുന്നില്ല.. ബെല്ലുണ്ട്. മനഃപൂർവം എടുക്കാത്തതാണ് എന്ന് തോന്നുന്നു.
അവൾ ഒരു വോയ്സ് മെസ്സേജ് ഇട്ടു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ റിപ്ലൈ വന്നു.
“നീ നിന്റെ വീട്ടുകാർ പറഞ്ഞത് പോലെ ഒരു കല്യാണമൊക്കെ കഴിഞ്ഞു പതിയെ വന്നാൽ മതി. നിന്റെ അച്ഛൻ നിന്റെ കല്യാണം കാണാൻ കൊതിച്ചിരിക്കുവല്ലേ.. അതങ്ങു സാധിച്ചു കൊടുത്തേക്ക്..
എന്നും നീ എനിക്കൊപ്പമുണ്ടാകുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു. പക്ഷെ ഞാനായിട്ട് നിന്റെ ജീവിതം നശിപ്പിക്കുന്നില്ല. എനിക്ക് നിന്നെക്കാൾ നല്ലൊരു പാർട്ണറിനെ കിട്ടി. ഞാൻ സാറ്റിസ്ഫൈഡ് ആണ്. അവൾക്ക് വീട്ടുകാർ ആരുമില്ല എന്നതാണ് പ്ലസ് പോയിന്റ്.. എനിവേ ഞങ്ങൾ കുറച്ചു ദിവസങ്ങൾ അടിച്ചു പൊളിച്ചിട്ടേ വരൂ. ബൈ..”
കേട്ടത് സത്യമാണോ.. അവൾ തന്നെ വെറുതെ വിട്ടിരിക്കുന്നു..!
വിശ്വസിക്കാൻ പറ്റുന്നില്ല.
ലീവ് കുറച്ചു നാളുകൾ കൂടി എക്സ്റ്റൻഡ് ചെയ്താലോ.. ഹരി പറഞ്ഞത് പോലെ ഒരു കല്യാണമൊക്കെ കഴിച്ച്..
“മോളേ ഈ പായ്ക്കറ്റ് കൂടി ആ പെട്ടിക്കുള്ളിൽ വെയ്ക്കാൻ പറ്റുമോയെന്ന് നോക്കിക്കേ..”
അമ്മയുടെ കയ്യിൽ അച്ചാറിന്റെ കുപ്പി.
“അമ്മേ അതെടുത്തു ടേബിളിൽ വെച്ചേരെ. ലീവ് കുറച്ചു കൂടി നീട്ടിയാലോയെന്നാ..”
“അതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത..?”
അമ്മ കണ്ണുകൾ മിഴിച്ചു.
“അല്ലാ എവിടെ എങ്കിലും നല്ല ചെക്കന്മ്മാരുണ്ടോന്ന് നോക്കിക്കോ.. ഇനിയിപ്പോ അതൊക്കെ കഴിഞ്ഞിട്ടേ പോകുന്നുള്ളൂ..”
ഗിരിജ വായും പൊളിച്ചു നിന്നു.
“ഇപ്പോൾ എന്ത് പറ്റി പെട്ടെന്നൊരു മനം മാറ്റം. നിന്റെ കൂട്ടുകാരി വെച്ചേക്കുമോ നിന്നെ ഇതറിഞ്ഞാൽ..”
“അമ്മയതൊന്നും ഓർത്തു ടെൻഷൻ പിടിക്കേണ്ട. അവൾ എന്നെ സ്വാതന്ത്രയാക്കിയിരിക്കുന്നു.. ഇനി അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ എല്ലാം നടക്കട്ടെ.”
അവളുടെ മുഖത്തെ ചമ്മൽ കണ്ടപ്പോൾ ഗിരിജയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ആ സന്തോഷ വർത്തമാനം പറയാനായി അവർ ഭർത്താവിന്റെ മുറിയിലെക്ക് ഓടി.
✍️എസ് എം
