“” എന്റെ മകളെ നിങ്ങൾ കൊന്നു തിന്നില്ലല്ലോ അല്പപ്രാണൻ ആയിട്ടെങ്കിലും തിരിച്ചു തന്നല്ലോ നന്ദിയുണ്ട്!!”
ആ അച്ഛൻ അവരെ നോക്കി ദേഷ്യത്തോടെ പറയുമ്പോൾ, ഇത്രയും ദിവസം തന്റെ കാൽക്കീഴിൽ കിടന്ന അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുകയായിരുന്നു വൈശാഖ്.
പൊലീസ് ജീപ്പിന്റെ അടുത്തേക്ക് നടക്കുമ്പോഴും വൈശാഖിന്റെ കണ്ണുകളിൽ തെല്ലും പശ്ചാത്താപം ഉണ്ടായിരുന്നില്ല.
അവന്റെ അമ്മ അംബിക തലതാഴ്ത്തി നിൽക്കുകയായിരുന്നു.
തന്റെ മകളെ ഇത്രയും നാൾ നരകത്തിലേക്ക് തള്ളിവിട്ടല്ലോ എന്ന ഓർമ്മയിൽ ആനന്ദന്റെ നെഞ്ച് തകരുകയായിരുന്നു.
ചുറ്റും കൂടിയ നാട്ടുകാർ വൈശാഖിനെയും അമ്മയെയും ശപിക്കുന്നുണ്ടായിരുന്നു.
ആനന്ദൻ നേരെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് നടന്നു. അവിടെ ലിവിങ് റൂമിലെ കസേരയിൽ ഒന്നിനും വയ്യാത്തതുപോലെ ഗായത്രി ഇരിപ്പുണ്ടായിരുന്നു.
അവളെ നോക്കിയപ്പോൾ ആനന്ദന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
കവിളിലും കൈകളിലും ഒക്കെ അടികൊണ്ട പാടുകൾ വ്യക്തമായിരുന്നു.
പണ്ട് എപ്പോഴും ചിരിച്ചുനടന്നിരുന്ന തന്റെ മകളുടെ ഈ അവസ്ഥ കാണാൻ ആ അച്ഛന് കഴിയുമായിരുന്നില്ല.
അയാൾ വേഗം അവളുടെ അരികിലേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.
വൈശാഖിന്റെ അമ്മാവൻ ആനന്ദന്റെ ഏക മകളാണ് ഗായത്രി. കാണാൻ വളരെ സുന്ദരി. ഗായത്രിക്ക് ചെറിയ പ്രായമുള്ളപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചുപോയിരുന്നു.
അതുകൊണ്ടുതന്നെ മകളെ വളരെ കൊഞ്ചിച്ച്, ഒന്നിനും ഒരു കുറവും വരുത്താതെയാണ് ആനന്ദൻ വളർത്തിയത്.
ഗായത്രിക്ക് എന്തെങ്കിലും ഒരു വിഷമം വരുന്നത് അയാൾക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല.
അവൾ ചോദിക്കുന്നതെന്തും അയാൾ സാധിച്ചുകൊടുക്കുമായിരുന്നു. ഗായത്രിയെ നല്ല രീതിയിൽ പഠിപ്പിച്ച്, ഒരു നല്ല നിലയിലുള്ള ആളിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു ആനന്ദന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം.
ഗായത്രി ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ആനന്ദന്റെ പെങ്ങൾ അംബിക ഏറെ കാലത്തിനു ശേഷം ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരുന്നത്.
. വർഷങ്ങളായി അവർ തമ്മിൽ വലിയ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല.. വലിയ പണക്കാരിയായ അംബികക്ക് നാട്ടിലുള്ള ആങ്ങളയെയും കുടുംബത്തിനെയും പുച്ഛമായിരുന്നു.
വലിയൊരു ലക്ഷ്വറി കാറിലാണ് അംബികയും മകൻ വൈശാഖും ആനന്ദന്റെ വീട്ടിലേക്ക് വന്നത്.
കുറെ നാൾക്ക് ശേഷം
അംബിക തന്റെ വീട്ടിലേക്ക് വന്നതിൽ ആനന്ദന് വല്ലാത്ത സന്തോഷം തോന്നി.
അംബിക വന്നതിന് പിന്നിൽ കൃത്യമായ ഒരു ഉദ്ദേശമുണ്ടായിരുന്നു.
അംബികയുടെ മകൻ വൈശാഖിനെക്കൊണ്ട് ഗായത്രിയെ വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു അത്.
വൈശാഖിനെ കണ്ടപ്പോൾ നല്ല സ്വഭാവമുള്ള, മാന്യനായ ഒരു യുവാവായിട്ടാണ് ആനന്ദന് തോന്നിയത്.
വലിയ പണക്കാരനായ വൈശാഖിന് തന്റെ മകളെ വിവാഹം കഴിച്ചു കൊടുത്താൽ അവൾ വളരെ നല്ല നിലയിൽ ജീവിക്കും എന്ന് ആനന്ദൻ ഉറച്ചു വിശ്വസിച്ചു.
അതിലുപരി സ്വന്തം പെങ്ങളുടെ അടുത്തേക്കാണല്ലോ മകളെ പറഞ്ഞയക്കുന്നത്, അവിടെ അവൾക്ക് യാതൊരു കുറവും വരില്ലല്ലോ എന്ന വലിയൊരു ആശ്വാസവും ആനന്ദന് ഉണ്ടായിരുന്നു.
അംബിക കല്യാണാലോചന മുന്നോട്ട് വെച്ചപ്പോൾ തന്നെ ആനന്ദൻ സന്തോഷത്തോടെ അത് സമ്മതിച്ചു.
എന്നാൽ ഗായത്രിക്ക് ആ സമയത്ത് വിവാഹം കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു.
അവൾക്ക് തുടർന്ന് പഠിക്കണം എന്നായിരുiന്നു ആഗ്രഹം. പ്രത്യേകിച്ച് ഫാഷൻ ഡിസൈനിങ് പഠിച്ച് സ്വന്തം കാലിൽ നിൽക്കണം എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു.
അവൾ അച്ഛന്റെ കാലുപിടിച്ച് കരഞ്ഞു പറഞ്ഞു:
”അച്ഛാ, എനിക്ക് ഇപ്പോൾ കല്യാണം വേണ്ട. എനിക്ക് ആ കോഴ്സ് പഠിക്കണം. അതുകഴിഞ്ഞ് മതിയല്ലോ കല്യാണം.”
എന്നാൽ ആനന്ദൻ അത് കേൾക്കാൻ തയ്യാറായില്ല. വൈശാഖിനെപ്പോലെയുള്ള ആളിന്റെ ഒരു നല്ല ആലോചന ഇനി കിട്ടില്ലെന്നും സ്വന്തം കുടുംബത്തിലേക്ക് പോകുന്നത് തന്നെയാണ് അവൾക്ക് ഏറ്റവും സുരക്ഷിതമെന്നും പറഞ്ഞ് അയാൾ ഗായത്രിയെ നിർബന്ധിച്ചു.
അച്ഛന്റെ നിർബന്ധത്തിന് മുന്നിൽ ഒടുവിൽ ഗായത്രിക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ വലിയ ആർഭാടത്തോടെ അവരുടെ വിവാഹം നടന്നു.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ അവർ ബാംഗ്ലൂരിലേക്ക് പോവുകയും ചെയ്തു.
എന്നാൽ ആനന്ദൻ വിചാരിച്ചതുപോലെയുള്ള ഒരു ജീവിതമായിരുന്നില്ല ഗായത്രിയെ അവിടെ കാത്തിരുന്നത്.
വൈശാഖ് പുറമെ കാണിക്കുന്നതുപോലെ ഒരു നല്ല മനുഷ്യനായിരുന്നില്ല, അവൻ ഒരു യഥാർത്ഥ സൈക്കോ ആയിരുന്നു.
ഇതിനുമുമ്പും പല സ്ത്രീകളും അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടായിരുന്നു.
എന്നാൽ വൈശാഖിന്റെ ക്രൂരവും വൃത്തികെട്ടതുമായ സ്വഭാവം കാരണം അവരൊക്കെ അയാളെ ഉപേക്ഷിച്ചു പോവുകയായിരുന്നു.
വൈശാഖിന്റെ ഈ സ്വഭാവ വൈരൂപ്യങ്ങളിൽ നിന്ന് ഒരു മാറ്റം വരുമോ എന്നറിയാൻ വേണ്ടി അവന്റെ അമ്മ അംബിക നടത്തിയ ഒരു പരീക്ഷണം മാത്രമായിരുന്നു ഈ വിവാഹം.
ഒരു പാവം പെൺകുട്ടി ജീവിതത്തിലേക്ക് വന്നാൽ, അവളുടെ സ്നേഹം അനുഭവിച്ച് അവൻ മാറിക്കോളും എന്ന് അംബിക വെറുതെ വിചാരിച്ചു.
ഇതൊന്നും അറിയാതെയാണ് ഗായത്രി ആ നരകത്തിലേക്ക് ചെന്നുപെട്ടത്. വിവാഹം കഴിഞ്ഞ ആദ്യത്തെ ആഴ്ച മുതൽ തന്നെ വൈശാഖിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു.
ചെറിയ കാര്യങ്ങൾക്ക് പോലും അവൻ ഗായത്രിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
സംശയരോഗവും ദേഷ്യവും വൈകൃതങ്ങളും നിറഞ്ഞതായിരുന്നു അവന്റെ സ്വഭാവം. വൈശാഖ് അവളെ ശാരീരികമായും മാനസികമായും അതിക്രൂരമായി ഉപദ്രവിക്കുന്നതിന് അമ്മ അംബികയുടെ മൗനസമ്മതം ഉണ്ടായിരുന്നു.
മകൻ മരുമകളെ അടിക്കുമ്പോൾ അംബിക അത് കണ്ടില്ലെന്ന് നടിക്കുകയോ അല്ലെങ്കിൽ വൈശാഖിനെ ന്യായീകരിക്കുകയോ ആണ് ചെയ്തിരുന്നത്.
അവിടെ ഗായത്രിക്ക് ഒരു തടവുകാരിയുടെ ജീവിതമായിരുന്നു.
സ്വന്തം അച്ഛന് ഫോൺ ചെയ്യുമ്പോൾ പോലും അവൾക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ ഫോൺ വിളിക്കുമ്പോൾ വൈശാഖ് ഫോണിന്റെ അപ്പുറത്തും അംബിക ഇപ്പുറത്തും കാവൽ നിൽക്കും.
അച്ഛനോട് വീട്ടിലെ കാര്യങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ഫോൺ വെച്ചുകഴിഞ്ഞാൽ പിന്നെ ക്രൂരമായ മർദ്ദനമായിരിക്കും എന്ന് ഗായത്രിക്ക് അറിയാമായിരുന്നു.
അതുകൊണ്ട് അച്ഛൻ വിളിക്കുമ്പോഴൊക്കെ താൻ ഇവിടെ വളരെ സന്തോഷവതിയാണ് എന്ന് കള്ളം പറയേണ്ടി വന്നു അവൾക്ക്.
ഉള്ളിൽ കരയുമ്പോഴും അച്ഛൻ വിഷമിക്കാതിരിക്കാൻ അവൾ ഫോണിൽ ചിരിച്ചു സംസാരിച്ചു.
മാസങ്ങൾ കടന്നുപോയി. ഗായത്രിയുടെ ഫോൺ വിളികളിലെ ചെറിയ മാറ്റങ്ങളും അവളുടെ ശബ്ദത്തിലെ പതർച്ചയും ആനന്ദനിൽ പതിയെ സംശയങ്ങൾ ഉണ്ടാക്കി.
എത്ര സന്തോഷത്തോടെ സംസാരിച്ചാലും എന്തോ ഒരു കുറവ് അയാൾക്ക് തോന്നി.
ഒടുവിൽ എന്തോ അപകടം മണത്ത ആനന്ദൻ ആരോടും പറയാതെ പെട്ടെന്ന് ഒരു ദിവസം ബാംഗ്ലൂരിലെ അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ തീരുമാനിച്ചു.
അയാൾ അവിടെ എത്തിയപ്പോൾ വൈശാഖും അംബികയും ഗായത്രിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അച്ഛനെ പെട്ടെന്ന് കണ്ടപ്പോൾ ഗായത്രിക്ക് സന്തോഷവും ഒപ്പം ഭയവുമാണ് ഉണ്ടായത്.
ആനന്ദൻ ചോദിച്ചപ്പോഴൊക്കെ അവൾ തനിക്ക് അവിടെ ഒരു പ്രശ്നവുമില്ല എന്ന് അയാളുടെ മുന്നിൽ ആവർത്തിച്ചു പറഞ്ഞു.
എന്നാൽ പണ്ടത്തെ ആ പഴയ ഗായത്രിയെ അല്ല അയാൾ അവിടെ കണ്ടത്. എപ്പോഴും ഉന്മേഷത്തോടെ ഓടിനടന്നിരുന്ന, നന്നായി സംസാരിച്ചിരുന്ന ഗായത്രിയുടെ നിഴൽ മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്.
അവൾ ആകെ വാടിത്തളർന്ന്, മെലിഞ്ഞ്, കൺതടങ്ങൾ കറുത്ത് ഇരിക്കുകയായിരുന്നു.
വൈശാഖിന്റെയും അംബികയുടെയും സാന്നിധ്യത്തിൽ അവൾ ഭയന്നുവിറയ്ക്കുന്നത് ആനന്ദൻ ശ്രദ്ധിച്ചു.
എങ്കിലും കൃത്യമായ ഒരു തെളിവ് ഇല്ലാത്തതുകൊണ്ട് അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ അയാൾക്ക് തന്റെ മകളുടെ യഥാർത്ഥ അവസ്ഥ മനസ്സിലായത് അടുത്ത ഫ്ലാറ്റിലെ ഒരു സ്ത്രീ പറഞ്ഞപ്പോഴാണ്.
ആനന്ദൻ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങിയ സമയത്ത് അയൽപക്കത്തെ സ്ത്രീ അയാളെ മാറ്റി നിർത്തി സംസാരിച്ചു.
പലപ്പോഴും ഗായത്രിയെ വൈശാഖും അംബികയും ചേർന്ന് ക്രൂരമായി ഉപദ്രവിക്കുന്നത് അവർ കണ്ടിട്ടുണ്ടെന്നും, ആ ഫ്ലാറ്റിൽ നിന്ന് എപ്പോഴും ഗായത്രിയുടെ കരച്ചിൽ ശബ്ദം കേൾക്കാറുണ്ടെന്നും അവർ ആനന്ദനോട് പറഞ്ഞു.
വൈശാഖ് ഒരു സൈക്കോ ആണെന്ന കാര്യവും അവർ അയാളെ ധരിപ്പിച്ചു.
അതോടെ ആനന്ദന്റെ ഉള്ളിലേക്ക് ആകെ കുറ്റബോധം നിറഞ്ഞു.
മകൾ വേണ്ട എന്ന് കരഞ്ഞു പറഞ്ഞിട്ടും, അവളുടെ ആഗ്രഹങ്ങൾ കേൾക്കാതെ ഈ വലിയ നരകത്തിലേക്ക് അവളെ തള്ളിവിട്ടത് താൻ തന്നെയാണ് എന്ന സത്യം അയാൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
. മകളുടെ ജീവിതം തകർത്തത് സ്വന്തം അവിവേകമാണെന്ന് അയാൾക്ക് മനസ്സിലായി.
ഇനി ഒരൊറ്റ നിമിഷം പോലും മകളെ ഇവിടെ നിർത്താൻ അയാൾ തയ്യാറായിരുന്നില്ല.
ഒന്നും നോക്കാതെ അയാൾ നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് വൈശാഖിനും അംബികയ്ക്കും എതിരെ പരാതി നൽകി. പോലീസ് വന്ന് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു.
അതോടെയാണ് ആനന്ദൻ തന്റെ ദേഷ്യവും സങ്കടവും വൈശാഖിന്റെ മുഖത്ത് നോക്കി വിളിച്ചുപറഞ്ഞത്.
അവളെയും കൂട്ടി ആനന്ദൻ നാട്ടിലേക്ക് തിരിച്ചുപോന്നു. ട്രെയിൻ യാത്രയിലുടനീളം ഗായത്രി ഒന്നും സംസാരിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
അവൾ അനുഭവിച്ച മാനസിക ആഘാതം അത്ര വലുതായിരുന്നു. നാട്ടിലെത്തിയ ശേഷമാണ് ആനന്ദന് കുറച്ചെങ്കിലും സമാധാനം ഉണ്ടായത്.
തന്റെ മകൾ പറഞ്ഞത് കേൾക്കാതെ, അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു അയച്ചതാണ് താൻ തന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് അയാൾ പൂർണ്ണമായും മനസ്സിലാക്കി.
. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ തകരുന്നത് അവരുടെ ജീവിതമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
ഇനി തനിക്ക് തെറ്റുകൾ തിരുത്തണം എന്ന് ആനന്ദൻ ഉറപ്പിച്ചു.
ഗായത്രിയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു അയാളുടെ ലക്ഷ്യം
അവിടെനിന്ന് ആദ്യം തന്നെ അയാൾ അവളെ കൊണ്ടുപോയി ചേർത്തത് അവൾ ഏറെ ആഗ്രഹിച്ച ഫാഷൻ ഡിസൈനിങ് കോഴ്സിന് ആയിരുന്നു.
താൻ കാരണം നഷ്ടപ്പെട്ട അവളുടെ സ്വപ്നങ്ങൾ അവൾക്ക് തിരികെ നൽകാൻ അയാൾ ആഗ്രഹിച്ചു.
ആദ്യം ഗായത്രിക്ക് ഒന്നിനും വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും, കോഴ്സിന്റെ ഭാഗമായതോടെ അവളുടെ ചിന്തകൾ മാറിത്തുടങ്ങി.
പുതിയ അന്തരീക്ഷവും പുതിയ കൂട്ടുകാരും അവളെ ആ പഴയ ദുരന്ത ഓർമ്മകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചു.
വൈശാഖ് ഏൽപ്പിച്ച മുറിവുകളെല്ലാം അവൾ തന്റെ കഠിനാധ്വാനം കൊണ്ട് മറക്കാൻ ശ്രമിച്ചു.
ഫാഷൻ ഡിസൈനിങ്ങിൽ അവൾ തന്റെ സർഗ്ഗാത്മകത മുഴുവൻ പുറത്തെടുത്തു. അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി അവൾ മാറി. മകളുടെ മാറ്റം കണ്ട് ആനന്ദന്റെ മനസ്സും നിറഞ്ഞു.
വർഷങ്ങൾ കടന്നുപോയി. വളരെ വിജയകരമായി തന്നെ ഗായത്രി ആ കോഴ്സ് പൂർത്തിയാക്കി.
വെറുമൊരു സർട്ടിഫിക്കറ്റ് മാത്രമല്ല അവൾ അവിടെനിന്ന് നേടിയത്. സ്വന്തം കാലിൽ നിൽക്കാൻ ഉതകുന്ന ഒരു മികച്ച തൊഴിലും നല്ലൊരു വരുമാനവും സ്വന്തമാക്കിയാണ് അവൾ ആ സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയത്.
പഠനം കഴിഞ്ഞയുടൻ തന്നെ അവൾക്ക് ഒരു പ്രമുഖ ഡിസൈനിങ് കമ്പനിയിൽ നല്ലൊരു ജോലിയും ലഭിച്ചു.
ഇപ്പോൾ ഗായത്രി പണ്ടത്തെപ്പോലെ പേടിച്ചുവിറയ്ക്കുന്ന ഒരു പെൺകുട്ടിയല്ല.
തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട്, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയാണ് അവൾ. മകളുടെ ഈ പുതിയ മാറ്റം കണ്ട് ആനന്ദൻ അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടെയുണ്ട്. തന്റെ തെറ്റ് തിരുത്താൻ കഴിഞ്ഞതിന്റെ സമാധാനം ഇപ്പോൾ ആ അച്ഛന്റെ മുഖത്തുണ്ട്.
✍️സ്റ്റോറി by jK
