മോളെ അറിഞ്ഞോ… നിന്റെ ചങ്ങാതി ആ വിനീതിന്റെ ഭാര്യ മരിച്ചെന്ന് ” രാവിലെ തന്നെ അടുക്കളയിൽ വച്ച് അമ്മ പറഞ്ഞത് കേൾക്കെ….

“മോളെ അറിഞ്ഞോ… നിന്റെ ചങ്ങാതി ആ വിനീതിന്റെ ഭാര്യ മരിച്ചെന്ന് ”

രാവിലെ തന്നെ അടുക്കളയിൽ വച്ച് അമ്മ പറഞ്ഞത് കേൾക്കെ ഞെട്ടലോടെ തിരിഞ്ഞു രേഖ.

” ങേ….. അമ്മയെന്താ ഈ പറയുന്നേ… അഞ്ചിതയോ…എങ്ങിനെ മരിച്ചെന്ന് ”

” ആ..കൃത്യമായി ഒന്നും അറിയില്ല.. ഇന്നലെ രാത്രി രണ്ടും കൂടി ആ മൊട്ട മലയുടെ മുകളിൽ കാഴ്ച കാണാൻ പോയെന്ന് അവിടുന്ന് ആ കൊച്ച് കാല് തെന്നി താഴെ വീണെന്നാ കേൾക്കുന്നെ.. ”

നടുക്കത്തോടെ തന്നെ കേട്ടു നിന്നു രേഖ.

” കഷ്ടമായി പോയി കെട്ട് കഴിഞ്ഞു ഒരു വർഷം തികയുന്നെ ഉള്ളു ആ കൊച്ചിന് വിശേഷം ഉണ്ടാരുന്നെന്നാ പറഞ്ഞു കേട്ടെ… തള്ളയും പോയി കുഞ്ഞും പോയി…”

അമ്മ വിഷമത്തോടെ പറയുമ്പോൾ മറുപടി പറയുവാൻ വാക്കുകളില്ലായിരുന്നു രേഖയ്ക്ക്.

” അമ്മാ.. എന്നിട്ട് ബോഡി കിട്ടിയോ.. ”

” ഉവ്വ്… മോർച്ചറിയിൽ ആണെന്നാ കേട്ടെ.. ”

അമ്മയുടെ മറുപടി കേട്ട് അല്പസമയം മൗനമായി അവൾ.

” അമ്മേ ഞാനൊന്ന് അവിടം വരെ പോട്ടെ… അവര് രണ്ടാളുമായും നല്ല സൗഹൃദം ഉണ്ടാരുന്നതാ..”

വെപ്രാളത്തിൽ അടുക്കള ജോലി ഒതുക്കി വിനീതിന്റെ വീട്ടിലേക്ക് തിരിച്ചു അവൾ. റോഡിലൂടെ സ്‌കൂട്ടിയിൽ പായുമ്പോൾ അനേകം ചിന്തകൾ രേഖയുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു.

അറിഞ്ഞും കേട്ടും മരണ വീട്ടിൽ ആൾക്കാർ കൂടിയിരുന്നു ചുവരുകളിൽ ആദരാഞ്ജലി പോസ്റ്ററുകൾ പതിഞ്ഞു തുടങ്ങി. അഞ്ജിത ഇരുപത്തിയെട്ട് വയസ്….

” കഷ്ടമായി പോയി… ആരേലും ഈ പാതിരാത്രിക്ക് ഒക്കെ ആ മലയുടെ മുകളിൽ ചെന്ന് കേറോ.. അഹങ്കാരം അല്ലാണ്ട് എന്താ.. ”

” ഇപ്പോഴത്തെ പിള്ളേരൊക്കെ അഹങ്കാരം മൂത്ത് നടക്കുവാ.. അല്ലേലെ അവിടിപ്പോ ടൂറിസ്റ്റ് പ്ലേസ് ആക്കുന്നെന്റെ ഭാഗമായി എന്തൊക്കെയോ പണികൾ നടക്കുവാ എന്നിട്ട് ആണ് അങ്ങോട്ട് ചെന്ന് കേറിയത്… ”

വന്നു ചേർന്നവരിൽ പലരുടെയും അടക്കം പറച്ചിലുകൾ അപ്രകാരമായിരുന്നു. വീടിനു മുന്നിൽ എല്ലാം തകർന്നവനെ പോലെ ഇരുന്നു വിനീത്.

” മോനെ.. എന്താടാ പറ്റിയെ…. എങ്ങിനെയാ ഇത് സംഭവിച്ചേ”

അയല്പക്കത്തെ ചേച്ചി നിറകണ്ണുകളോടെ ചോദിക്കുമ്പോൾ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു പോയി വിനീത്.

” എന്റെ കയ്യീന്നാ ചേച്ചി അവളു പിടി വിട്ട് പോയെ.. ഒന്നും ചെയ്യാൻ പറ്റീല എനിക്ക്.. എന്റെ ജീവനാ പോയെ.. ഇനി എന്തിനാ ഞാൻ മാത്രം ജീവിച്ചിരിക്കുന്നെ… ”

” നീ ഇങ്ങനെ തളരല്ലേ വിനീതേ … ”

അലമുറിയിട്ടു കരയുന്ന അവനെ ചേർത്ത് പിടിച്ചു സുഹൃത്തുക്കളിൽ ചിലർ.

രേഖ മുന്നിലേക്ക് ചെല്ലുമ്പോൾ ദയനീയമായി ഒന്ന് നോക്കി വിനീത്.

” അവള് പോയി രേഖേ… കുഞ്ഞും പോയി… എന്റെ കണ്മുന്നിൽ നിന്നാ രണ്ടാളും… ഒന്നും ചെയ്യാൻ പറ്റിയില്ല എനിക്ക്… രക്ഷിക്കാൻ പറ്റിയില്ല… ”

മറുപടി പറഞ്ഞില്ല അവൾ. പതിയെ അവന് അരികിൽ ഇരുന്നു. അപ്പോഴേക്കും ചടങ്ങുകൾക്കായുള്ള കസേരയും ലൈറ്റുമൊക്കെ എത്തിയിരുന്നു..

” രേഖാ.. നീ ഇവനെയൊന്നു നോക്കിയേക്കണേ.. ഞങ്ങൾ ഇവിടൊക്കെ ഒന്ന് സെറ്റ് ചെയ്യട്ടെ.. ബോഡി അധികം ലേറ്റ് ആകാതെ കൊണ്ട് വരും.. ”

വിനീതിന്റെ താങ്ങി പിടിച്ചിരുന്ന വിഷ്ണുവാണ് അത് പറഞ്ഞത്

” സാരമില്ലടാ.. ഞാൻ ഉണ്ടാകും ഇവിടെ… നിങ്ങൾ അവിടേക്ക് ചെല്ല് ”

രേഖ മറുപടി പറഞ്ഞതോടെ വിഷ്ണു പതിയെ നടന്നു നീങ്ങി. വിഷമം സഹിക്കുവാൻ കഴിയാതെ തല കുമ്പിട്ടു തന്നെ ഇരുന്നു വിനീത് അപ്പോൾ. പതിയെ അവനോട് ചേർന്നിരുന്നു രേഖയും. ബന്ധുക്കളും നാട്ടുകാരും അവനെ വന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അരികിലായി ഇരുന്നുവെങ്കിലും ഒന്നും മിണ്ടിയില്ല രേഖ. ഒരുവേള ആരും അടുത്തില്ലാത്ത സാഹചര്യത്തിൽ പതിയെ വിനീതിനു അരികിലേക്ക് മുഖം കുനിച്ചു അവൾ

” കൊള്ളാം.. നിന്റെ അഭിനയം കലക്കി.. ”

ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം കൊണ്ട് വിനീതിന്റെ മുഖത്തെ പേശികൾ മുറുകി. മിഴികൾ കുറുകി. ഒന്ന് തിരിഞ്ഞു രേഖയെ നോക്കിയ അവന്റെ മുഖത്ത് അപ്രതീക്ഷിതമായ ഒരു തെളിച്ചമുണ്ടായി.

” ബെസ്റ്റ് ആക്ടർ കപ്പ് ഞാൻ തൂക്കുമെടി.. ”

കൈകൾ കൊണ്ട് മുഖം പൊത്തി വിഷമം അഭിനയിച്ചു അടഞ്ഞ സ്വരത്തിൽ വിനീത് മറുപടി പറയുമ്പോൾ ഉള്ളാലെ ഒന്ന് ചിരിച്ചു രേഖ.

” പ്ലാൻ പോലെ തന്നെ നീ കാര്യങ്ങൾ നടത്തി… അല്ലെ… നാട്ടിലൊക്കെ അപകട മരണമായി വാർത്ത പരന്നു ”

” ങും… അവിടെ പണി നടക്കുന്നുണ്ട് സോ സേഫ്റ്റി ഗ്രിൽസ് ഒക്കെ നീക്കം ചെയതിട്ടേക്കുവാ.. ഇതാ സേഫ്.. അപകട മരണം ഇമേജ് കിട്ടും… റിസ്കും ഇല്ല.. അവളുടെ ഇൻഷുറൻസ് തുകയും കല്യാണത്തിന് കിട്ടിയ ഗോൾഡും എല്ലാം ഇനി എനിക്ക് സ്വന്തം…”

പറഞ്ഞു നിർത്തുമ്പോൾ വിനീതിന്റെ മിഴികൾ തിളങ്ങി.

ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വളരെ ശബ്ദം കുറച്ചു രണ്ട് പേർക്കും മാത്രം കേൾക്കുന്ന വിധമായിരുന്നു.

” ഇനി നിന്റെ കെട്ട്യോൻ ജിതിൻ.. അവനെ ഒതുക്കേണ്ട റിസ്ക് നിനക്ക് ആണ്.. അതും കൂടി വിജയിച്ചാൽ പിന്നേ നമ്മൾ കണ്ട സ്വപ്നം… നമ്മൾ ഒരുമിച്ചുള്ള ജീവിതം… ”

ആ ഓർമ്മപ്പെടുത്തൽ കേൾക്കെ രേഖയുടെ മുഖം കുറുകി.. പക്ഷെ അപ്പോഴാണ് അവൾ മറ്റൊരു കാര്യം ഓർത്തത്..

” അഞ്ജിത പ്രെഗ്നന്റ് ആയിരുന്നോ… ”

ആ ചോദ്യം ഒരു നിമിഷം വിനീതിനെ നിശബ്ദനാക്കി. അപ്പോഴേക്കും ഒരു ഓട്ടോയിൽ അഞ്ജിതയുടെ അച്ഛനും അമ്മയും എത്തി..

” മോനെ… എന്റെ മോള്… അവള് പോയല്ലോ മോനെ… ”

നിലവിളിച്ചു കൊണ്ട് അമ്മ എത്തുമ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു കൊണ്ട് അഭിനയം തുടർന്നു വിനീത്. ഒക്കെയും കണ്ട് അതിശയത്തോടെ നോക്കി ഇരുന്നു രേഖ. അവളുടെ ഉള്ളിൽ അപ്പോൾ തന്റെ ഭർത്താവിനെ ഒഴിവാക്കാനായുള്ള വലിയ കണക്ക് കൂട്ടലുകൾ തുടങ്ങിയിരുന്നു.

ഒരുമിച്ചു പഠിച്ചവരാണെങ്കിലും വിവാഹ ശേഷമാണ് വിനീതും രേഖയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഒരുമിച്ചു ജീവിക്കണം എന്നതിലുപരി പരമാവധി കാശ് സമ്പാദിക്കണം എന്ന് കൂടിയുള്ള ചിന്തയാണ് ഇപ്പോൾ അഞ്ജിതയുടെ കൊലപാതകത്തിൽ രണ്ടാളെയും കൊണ്ടെത്തിച്ചത്. അവളുടെ പേരിൽ ഉള്ള വലിയ ഇഷുറൻസ് തുക അതായിരുന്നു ലക്ഷ്യം ”

ഉച്ചയോടെ അഞ്ജിതയുടെ ബോഡി കൊണ്ടു വന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ വിനീത് തകർത്തഭിനയിച്ചു.

” എന്തൊക്കെയായാലും വല്യ കഷ്ടമായി പോയി ആ ചെക്കന്റെ കാര്യം. കണ്മുന്നിൽ വച്ച് ഭാര്യ മരണത്തിലേക്ക് പോവുക ന്ന് വച്ചാൽ അതിച്ചിരി വലിയ ഷോക്ക് തന്നാ ”

ഒക്കെയും കണ്ട് നിന്നവർ അടക്കം പറഞ്ഞു.

ആ സമയം അതിശയത്തോടെ തന്നെ നോക്കി നിന്നു രേഖ. ജിതിനെ എങ്ങിനെ ഒഴിവാക്കും എന്ന ചിന്തയിലായിരുന്നു അപ്പോഴും അവൾ.

എന്നാൽ കാര്യങ്ങൾ മാറി മറിയുവാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ…നാട് ഒട്ടുക്ക് വിനീതിനു മേൽ സഹതാപ തരംഗം ഒഴുകുമ്പോൾ ദൈവത്തിന്റെ അദൃശ്യ കൈകൾ അവർക്ക് മേൽ പതിച്ചു. ഒരു ഞെട്ടിക്കുന്ന വാർത്തയെത്തവേ ഒറ്റ നിമിഷം കൊണ്ട് സഹതാപ തരംഗം അവസാനിച്ചു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വച്ചു. അന്നത്തെ ദിവസം ഞെട്ടിക്കുന്ന വാർത്തകൾ രണ്ടായി.

” ഇപ്പോൾ കിട്ടിയ ബ്രേക്കിങ് ന്യൂസ്‌… മൊട്ടമലയിലെ അപകട മരണം കൊലപാതകമെന്ന് പോലീസ്.. പ്രതി മരണപ്പെട്ട പെൺകുട്ടിയുടെ ഭർത്താവ് വിനീതിന്റെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ കൂട്ടുപ്രതിയായ പെൺകുട്ടിയെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്.. അവരെയും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു…. പെൻസുഹൃത്തുമായുള്ള അവിഹിത ബന്ധമാണ് ഈ കൊലപാതകത്തിനു കാരണമായതെന്നും കൃത്യം പ്ലാൻ ചെയ്യുവാൻ ആ സുഹൃത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നുവെന്നുമാണ് വിനീതിന്റെ മൊഴി. ”

ആ വാർത്ത നാട്ടിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. രേഖയും വയ്ക്കാതെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു.

” എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി.. ”

” മൊട്ടമലയിൽ മെറ്റീരിയൽസ് മോഷണം പോകുന്നത് സ്ഥിരം ആയപ്പോൾ കോൺട്രാക്ടർ ആരും അറിയാതെ വച്ച ക്യാമറയിലാണ് എല്ലാം പതിഞ്ഞത്.. ഈ വിനീത് ഭാര്യയെ താഴേക്ക് തള്ളിയിടുന്നത് അതില് വ്യക്തമായി തെളിഞ്ഞിട്ടുണ്ട് ”

“എന്നാലും അവൻ ആള് കൊള്ളാലോ.. എന്നാ ഒരു അഭിനയമായിരുന്നു. ദുഷ്ടൻ… ആ പെങ്കൊച്ചും അതേ…. കൊള്ളാം കാശിനു വേണ്ടി മനുഷ്യർ ഇങ്ങനൊക്കെ ചെയ്യോ.. ഒരു പാവം പെങ്കൊച്ചിനെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയുമല്ലേ തീർത്തു കളഞ്ഞത്..

പ്രദേശ വാസികൾക്ക് ഒക്കെയും അവിശ്വസനീയമായിരുന്നു. കോടതി നടപടികളും റിമാൻഡും ഒക്കെ പെട്ടെന്ന് തന്നെ നടന്നു.

ചീമുട്ടയെറിഞ്ഞു കൊണ്ടാണ് നാട്ടുകാർ രണ്ട് പേരെയും ജയിലിലേക്കയച്ചത്. ഒരുമിച്ച് ജീവിക്കാൻ ക്രൂരത കാട്ടിയവർ ഒരുമിച്ചു ജയിലിലേക്ക് പോയി.

ചതിക്കും വഞ്ചനയ്ക്കും ദൈവത്തിന്റെ കോടതിയിൽ എപ്പോഴും ഒരു ശിക്ഷ മാത്രമേയുള്ളു..

വിനീതിനും രേഖയ്ക്കും പരമാവധി ശിക്ഷ വാങ്ങി നൽകാനായി പ്രദേശവാസികൾ ഒന്നടങ്കം ഇറങ്ങി… ഒടുവിൽ അത് നേടിയെടുത്തു….

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *